Monday 19 July 2010

മേലുദ്യോഗസ്ഥൻ

അയാള്‍ ചെറുപ്പമാണ്. പ്രായം ഏകദേശം മുപ്പതിനോടടുക്കും. നീളം 4 അടി 7 ഇഞ്ച്‌ ചിലപ്പോള്‍ കാണും. അല്ലെങ്കില്‍ അതിനും താഴെ.എന്തായാലും അതില്‍ കൂടാന്‍ ഇടയില്ല. എന്റെ അഭിപ്രായത്തില്‍ എഴുന്നേറ്റു നടക്കാന്‍ കെല്‍പ്പില്ലത്തവന്‍. പൊടി മീശക്കാരന്‍. പൊടിച്ചു വരുന്ന മീശക്കു ഇളം ചാര നിറം. അതെന്താ അങ്ങനെ ? അറിയില്ല .. കൈയില്‍ പിഞ്ഞാണം കൊണ്ടുണ്ടാക്കിയ രണ്ടു മോതിരം..ഒന്നില്‍ വെള്ളക്കല്ല് പതിപ്പിച്ചിട്ടുണ്ട്.




വായ തുറന്നാല്‍ നാക്കിന്‍ തുമ്പില്‍ ഇന്ത്യമഹാരാജ്യത്തെ നാനാവിധ ഭാഷകള്‍. കൂടാതെ എനിക്കൊട്ടും വഴങ്ങാത്ത അറബിയും. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിക്കും അപാരഭാഷാജ്ഞാനം.. ആ മാന്യ മഹാവ്യക്തിക്ക് ദൈവം ശരീരം കൊടുക്കാതെ, ഇവന്‍ ഭാഷാജ്ഞാനം കൊണ്ട് തൃപ്തിപ്പെട്ടോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവണം ..എപ്പോഴും കംപ്യുട്ടറിന്റെ മുമ്പിലിരുന്നു കാലും ചലിപ്പിച്ചു കൊണ്ട് കീ ബോര്‍ഡുകൊണ്ട് കളം വരച്ചു കൊണ്ടിരിക്കും.. അപ്പോഴൊക്കെ പണ്ട് മുത്തശ്ശി കാലാട്ടാതെ ഇരിക്കാന്‍ എന്നോട് പറയാറുള്ളത്‌ ഞാനോര്‍ക്കും. കൂടാതെ ഏമ്പക്കം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.മണിക്കൂറില്‍ രണ്ടു പ്രാവശ്യം എങ്കിലും അദ്ദേഹം ആ അപശബ്ദം പുറപ്പെടുവിക്കും.ഒരു പക്ഷെ അമ്മയുടെ പൊക്കിള്‍ കൊടിയില്‍ നിന്നും അദ്ദേഹത്തെ വേര്‍പെടുത്തിയപ്പോള്‍ മുതല്‍ തന്നെ  അദ്ദേഹം ഏമ്പക്കം വിട്ടു തുടങ്ങിയിട്ടുണ്ടാവണം.. ഈ ലോകത്തെ അടക്കി ഭരിക്കുന്നത് പുള്ളിയാണെന്നാണ് ആ മാന്യ മഹാദേഹത്തിന്റെ വിചാരം. അല്ല ആ അധികാരം എന്റെത് മാത്രമാണെന്ന് ഞാനും  അഹങ്കരിച്ചു കൊണ്ടിരുന്നു ..
 


അങ്ങനെയിരിക്കെ,  എന്റെ മേലുദ്യോഗസ്ഥന്റെ കാബിനില്‍ ഞാന്‍ പോകാനിടയായി.അദ്ദേഹം കംപ്യുട്ടറില്‍ ഏതോ ഫോട്ടോ നോക്കുകയായിരുന്നു..ഈ ചെറുപ്പക്കാരന്‍ ആരുടെ  ഫോട്ടോ ആയിരിക്കണം ഇത്ര കൌതുകപൂര്‍വ്വം വീക്ഷിക്കുന്നത്? ഞാന്‍ എന്നോട്  ചോദിച്ചു. ഞാന്‍ ഫോട്ടോ കാണുന്നതിനു വേണ്ടി ഒന്നെത്തി നോക്കി ..ജനിച്ചിട്ട് അധിക മാസങ്ങള്‍ ആകാത്ത ഒരു കുഞ്ഞാണ് ഫോട്ടോയില്‍..നല്ല കറുത്ത നിറം..ഏകദേശം എന്റെ കറുപ്പിനോളം.. ആ കുഞ്ഞിനെ കണ്ട് എനിക്ക് ഒരു ഓമനത്തവും തോന്നിയില്ല.   ഞാന്‍ കാണുന്നെന്നു മനസിലായ അദ്ദേഹം കുഞ്ഞിനെ എനിക്ക് പരിചയപ്പെടുത്തി .. അത് അയാളുടെ  കുഞ്ഞാണത്രെ .. സന്തോഷത്തോടെ അല്ല അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു .. ഈ നിവര്‍ന്നു നടക്കാന്‍ കെല്‍പ്പില്ലാത്തവനും  കൊച്ചോ?.. അപ്പോള്‍ ആദ്യം മനസ്സിലോടിയെത്തിയത് ആ ചോദ്യം ആയിരുന്നു..
 


സൌന്ദര്യവും വാചാലതയും ഇല്ലാത്തവരോടെല്ലാം എനിക്ക് എന്നോടുള്ളത് പോലെ പുച്ച്ചം ആയിരുന്നു..പക്ഷെ എന്റെ മേലുദ്യോഗസ്ഥനെ ഞാനൊരിക്കലും പുച്ച്ചിച്ചിരുന്നില്ല..പല ഭാഷകളും നിഷ്‌പ്രയാസം കൈകാര്യം ചെയ്തു അദ്ദേഹം എന്റെ ശ്രദ്ധ പിടിച്ചു പറ്റി.എനിക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ എന്റെ ശ്രദ്ധാ കേന്ദ്രം ആയി.എന്റെ മേലുദ്യോഗസ്ഥന്റെ ഭാഷാജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.




ആയിടെ ആണ് ഫോണോഫോബിയ എന്ന രോഗം എനിക്ക് പിടിപെട്ടത് .ഈ ലോകത്തില്‍ ഞാന്‍ ഏറവും ഭയപ്പെടുന്ന സാധനം ഫോണ്‍ ആയിത്തുടങ്ങി. ഓഫീസിൽ ഫോൺ നിർത്താതെ ബെല്ലടിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉൾക്കിടിലം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല..ഒരു ദിവസം വേറൊരു നിവർത്തിയുമില്ലാതെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.അങ്ങേ തലയ്ക്കൽ കേട്ട ഭാഷ ഏതാണെന്നു പോലും മനസ്സിലാവാതെ ഞാൻ വിക്കി വിക്കി സംസാരിച്ചു.അവസാനം ആരും ഞാൻ സംസാരിക്കുന്നത് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ഫോൺ താഴെ വച്ചു. ശേഷം ഒരു ദീർഘ നിശ്വ്വാസം..ഭാഗ്യം ആരും കണ്ടില്ല..അങ്ങനെ ഓരോ ദിവസവും രസകരങ്ങളും ചിലപ്പൊൾ ഒരു പൊടി പേടിപ്പെടുത്തുന്നതുമായ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.




അങ്ങനെ ഒക്കെ ജീവിതം തള്ളി നീക്കുന്നതിനിടയില്‍ ജോലികള്‍ നന്നേ കുറവായിരുന്ന കുറച്ചു ദിവസങ്ങള്‍ കടന്നു വന്നു.ചെയ്യാന്‍ ഒരു ജോലികളും ഇല്ല..എ സി യുടെ കൊടും തണുപ്പില്‍ സമയം എങ്ങനെ തള്ളി നീക്കണം എന്നറിയാത്ത ദിവസങ്ങള്‍..അപ്പോഴേക്കും ജിമെയിലില്‍ കുറെ‍പ്പേര്‍ ഓണ്‍ലൈന്‍ ആയി.എനിക്കറിയുന്നവരും അറിയാത്തവരുമുണ്ട് അക്കൂട്ടത്തില്‍..എന്തായാലും ചാറ്റ് ചെയ്തു കുറച്ച സമയം ചെലവഴിക്കാമെന്നു തന്നെ വിചാരിച്ചു. അറിയാവുന്നവര്‍ എന്ന് പറഞാല്‍ ആളിനെ അറിയാം.അത്ര തന്നെ..അത്ര അടുപ്പമുല്ലവരല്ല .. അവരോടെങ്ങനെ അങ്ങോട്ട് കയറി ഹായ് പറയും ?അതായി അടുത്ത പ്രശ്നം.. ഒരു ചെറിയ അഭിമാന പ്രശ്നം..അവര്‍ എന്ത് വിചാരിക്കും ..അങ്ങനെ ഒക്കെ ഉള്ള ചിന്തകള്‍ .അപ്പോഴേക്കാണ് അങ്ങേത്തലക്കലില്‍ നിന്ന് ഒരു ഹായ് വന്നു വീണത് ..ഓ ആശ്വാസം ..പക്ഷെ ഒരു അപരിചിതന്‍ ആണ് .മുന്‍പ് സംസാരിച്ചിട്ടുണ്ടെന്നൊക്കെയാണ് പറയുന്നത് .പക്ഷെ എന്റെ ഓര്‍മ്മയുടെ കോണിലൊന്നും അത് തെളിഞ്ഞില്ല..അങ്ങനെ പരിചയപ്പെട്ടു.. തൃശൂര്‍കാരനാണ് ..എന്തായാലും പുള്ളിയെ കത്തി എന്ന് പറഞ്ഞാല്‍ പോര..വെട്ടുകത്തി എന്ന് തന്നെ പറയണം ..കുറെ ലോക കാര്യങ്ങളൊക്കെ സംസാരിച്ചു. അവസാനം മൂര്‍ച്ചയേറിയ ആ കത്തി തുളച്ച് കയറി, എന്റെ കഴുത്തില്‍ നിന്നും രക്തധാരകള്‍ ഒഴുകാന്‍ തുടങ്ങി..എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.




അതിനിടെ എന്റെ മേലുദ്യോഗസ്ഥന്‍, അതായത് എനിക്ക് പണി തരുന്ന ആള്‍, എനിക്ക് പണി തരാനായി എന്റെ സീറ്റിനടുത്തേക്ക്‌ വന്നു...ഞാന്‍ കത്തി തുളച്ചു കയറിയതിന്റെ വേദനയൊന്നും പുറമേ കാട്ടാതെ വിനയാന്വീതയായി അയാള്‍ പറയുന്നതൊക്കെ കേട്ടു. ഉടനെ ജോലി ചെയ്യാനായി തയ്യാറെടുത്തു. പക്ഷെ കത്തി എന്റെ കഴുത്തില്‍ തന്നെ അമര്‍ന്നിരിക്കുകയാണ് .പിടി വിടുന്നില്ല ..അങ്ങനെ പെട്ടെന്ന് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു,സൈന്‍ ഔട്ട്‌ ചെയ്തു .ഇടയ്ക്കു ഹെഡ് ഓഫീസിലേക്ക് ഒരു മെയില്‍ അയക്കേണ്ട ആവശ്യത്തിനായി ജിമെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ കത്തി നേരെ നെഞ്ചത്തേക്ക് പതിച്ചു.പിന്നെ വൈകുന്നേരം ജോലികളൊക്കെ ചെയ്തു കഴിഞ്ഞപ്പോള്‍ ഒന്ന് റിലാക്സ്‌ ചെയ്യാനായി ഞാന്‍ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു .ദേ വീണ്ടും ആ ഭീകരമായ കത്തി എന്നെ തേടി വന്നിരിക്കുന്നു.
           


ലോകവിവരണം കഴിഞ്ഞിനി വീട്ടു വിശേഷത്തിലേക്ക് കടക്കാമെന്ന് കക്ഷി വിചാരിച്ചിട്ടുണ്ടാവണം. അങ്ങനെ വീട്ടുവിശേഷങ്ങള്‍ ഒന്നൊന്നായി ചോദിച്ചു തുടങ്ങി. ആദ്യത്തെ ചോദ്യം വീട്ടിലാരോക്കെയുണ്ടെന്നാണ്. ഞാനും എന്റെ ഹസ്സും ഉണ്ടെന്നു ഞാന്‍ വ്യക്തമാക്കി. അടുത്ത ചോദ്യം "ആര്‍ യു മാരീഡ് " ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചു.അത് പോലെ തന്നെ സംഭവിച്ചു.പിന്നെ അടുത്ത സംശയം കുട്ടികള്‍ ഉണ്ടോ എന്നാണ് .ആ ചോദ്യത്തിന് ഞാന്‍ വിശദവിവരണത്തോടെ ഉത്തരം വ്യക്തമാക്കി. മൂത്തമകന്‍ പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയിരിക്കുന്നെന്നും ഇളയ മകന് ഒരു വയസേ ഉള്ളൂ എന്നും കളങ്കത്തിന്റെ ലാഞ്ചന പോലും ഏല്‍ക്കാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു.. പിന്നീട് ചോദ്യങ്ങള്‍ കുറവായിത്തുടങ്ങി..കത്തിയുടെ മൂര്‍ച്ച നഷ്ടപ്പെട്ടത് പോലെ..ഞാന്‍ അങ്ങോട്ടേക്ക് ഒരു ഹായ് എറിഞ്ഞു കൊടുത്താല്‍ പോലും പ്രതികരണം ഇല്ല. അദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു..എന്തായാലും ഇനി ആശ്വാസത്തോടെ ഓണ്‍ലൈന്‍ ആവാമെന്നായി എനിക്ക്..




പിന്നെയും ജോലിത്തിരക്കുകള്‍ തുടങ്ങി .എന്റെ ജോലികള്‍ ഭംഗിയാക്കുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തി..പലപ്പോഴും ഭാഷ ശല്യം ചെയ്തു കൊണ്ടിരുന്നു..അത് കാരണം അപകര്‍ഷതാബോധം എന്നേക്കാള്‍ ഉയരത്തില്‍ എന്നില്‍ വളര്‍ന്നു നിന്നു. എന്റെ മേലുദ്യോഗസ്ഥനെ കാണുമ്പോളാണ് അത് കൂടുതല്‍ പ്രകടമാകുന്നത്. അദ്ദേഹം എപ്പോഴും ഭാഷകളെ എരിവും പുളിയും ചേര്‍ത്ത് പലര്‍ക്കും വിളമ്പിക്കൊണ്ടിരുന്നു..ആ പാചകം എനിക്ക് ആയാസകരം തന്നെയാണ് .ഞാന്‍ സമ്മതിക്കുന്നു..പക്ഷെ എങ്ങനെയെങ്കിലും ഈ അപകര്‍ഷതാബോധത്തില്‍ നിന്നും കര കയറിയേ പറ്റൂ .അല്ലെങ്കില്‍ അതിനോടൊപ്പം ഞാനും ദഹിച്ച് പോകും...




അങ്ങനെയിരിക്കെ ഒരു ഫാക്സ് വന്നു ഹിന്ദിയില്‍..ഞാന്‍ സുരക്ഷിതമായി അതെടുത്ത് എനിക്ക് പണി തരുന്ന എന്റെ മേലുദ്യോഗസ്ഥനെ കൊണ്ടേല്പിച്ചു . അയാള്‍ അതു കണ്ടിട്ട് എന്നോട് ചോദിച്ചു എനിക്ക് ഹിന്ദി വായിക്കാന്‍ അറിയാമോ എന്ന് .. അറിയാമെന്നു ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.. എങ്കിലും അപകര്‍ഷത എന്ന കറ ആ അഭിമാനബോധത്തില്‍ പറ്റിപ്പിടിച്ചിരുന്നോ എന്നെനിക്ക് സംശയം ഉണ്ട്. അപ്പോഴേക്കും അയാള്‍ ആ പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഒരു നിമിഷം അമ്പരന്നു..അപ്പൊ ഈ മാന്യ മഹാദേഹത്തിനു ഹിന്ദി വായിക്കാന്‍ അറിയില്ല..ഞാന്‍ മനസ്സിലാക്കി..ഞാന്‍ അപകര്‍ഷതയെന്ന കറയ്ക്ക് പകരം കുറച്ച് അഹന്തയില്‍ ചാലിച്ച അഭിമാനത്തോടെ അതു മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു..




എന്റെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞു ..അങ്ങനെ എന്റെ മേലുദ്‌ധ്യോഗസ്ഥന്റെ ഹിന്ദി വായിക്കുന്നതിലെ അജ്ഞത, അപകര്‍ഷതാ ബോധത്തിന്റെ ഇരുണ്ട അറയ്ക്കുള്ളില്‍ നിന്നെന്നെ കൈപിടിച്ചെഴുന്നേല്പിച്ചു.

2 comments:

  1. savundarym kurav aanenkilum vachalatha und ee manushyanu alle?

    eyalude training il ella bhashakalum ninakkum swanthamakatte enn aashamsikkunnu............All the Best

    ReplyDelete
  2. Nobody will ever get the answer to "Who am I?"

    Because you will discover and re-discover yourself every now and then....

    Reality keeps on changing; we too!

    ReplyDelete