Friday 27 August 2010

പച്ച ശിഖരങ്ങള്‍

(പച്ച ശിഖരങ്ങള്‍ ..അതിനു ജീവന്റെ താളമുണ്ട് ..അതില്‍ ചലിക്കുന്ന സിരകളുമുണ്ട് ..ഒഴുകുന്ന രക്തമുണ്ട് .
ഇലകളില്ലാത്ത വൃക്ഷം ..അതിനു ജീവന്റെ തുടിപ്പുണ്ട് ..പിരിയുന്ന ശിഖരമുണ്ട് ..എണ്ണമറ്റ ശിഖരങ്ങളുണ്ട്..
ഇലകളില്ലാത്ത ഈ വൃക്ഷത്തിനെങ്ങനെ പച്ച നിറം വന്നു ?
ശിഖരങ്ങള്‍ക്ക് പച്ച നിറമോ ? ഇലകളില്ലാത്ത ഈ വൃക്ഷത്തിന് നിസ്സഹായതയുടെ പാരമ്യത്തില്‍ അടിവേരില്‍ നിന്നും ഹരിതകം ഉത്ഭവിച്ചിരിക്കുന്നു ..അല്ല  ഉള്‍ക്കാമ്പിലെ ഹരിതകം ശിഖരങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു .. )


ആദിതാളം നിലച്ചു,

ആത്മനൊമ്പരത്തെ കാല-
മിടിച്ചു താഴ്ത്തി,
ഇടറിയ കാല്‍വയ്പ്പുകള്‍,
ഭൂമിയ്ക്ക് ഭാരമായി..
കരിഞ്ഞ നിനവുകള്‍ക്ക്
മേല്‍ സ്വപ്നം വിതയ്ക്കു-
വാന്‍ വിത്തുകള്‍ കിട്ടിയില്ല..
സൃഷ്ടി ദോഷമായി,
ജന്മം പിടഞ്ഞീടുമാ-
വേളയില്‍ നിലച്ച താളത്തെ
വീണ്ടും മുഴക്കുവാന്‍,
തേടി പടവുകള്‍,
അജ്ഞാതമാം കരിങ്കല്‍-
വീഥികളില്‍ നിരന്തരം
കാലിടറി വീണു ..
മുറിവേറ്റ നിനവുകള്‍ക്ക്
മേലൊഴുകി കടും ചോര..
കട്ടച്ചുവപ്പു ചോരയില്‍
കുളിച്ച സ്വപ്നങ്ങള്‍ക്ക്
കടുംചുവപ്പു നിറവും പകര്‍ന്നു,
കരിങ്കല്‍പടവുകളിലെ യാത്ര
കുരുപ്പിച്ച മുറ്റിയ മുറിവുകള്‍ക്ക്‌
 മേല്‍ പറ്റിപ്പിടിച്ചു
ദുഷിച്ച വ്രണങ്ങളും,
മരുന്നുകള്‍‍ക്കാകുമോ
നിലച്ച താളത്തെ
ജനിപ്പിക്കുവാന്‍ ?
നിനവുകള്‍ക്ക് മേല്‍
പൊടിഞ്ഞ ചോരയൊപ്പുവാന്‍ ?
പുതുമഴയില്‍ കിളിര്‍ത്ത
പുല്‍നാമ്പുകളോരോന്നായ്‌
കരിയിലകളായപ്പോഴും,
തളര്‍ന്നിരുന്നീല,
പ്രതീക്ഷയെ നട്ടു പിടിപ്പിച്ചു,
വളമിട്ടനേകമെങ്കിലും
തളിര്‍ത്തീല, കായ്ച്ചീല,
വിരിഞ്ഞീല മൊട്ടുകള്‍..
പിന്നെയും കരിയിലക്കാറ്റുകള്‍..
ആത്മനൊമ്പരങ്ങള്‍..
പഴിപറച്ചിലുകള്‍ ..
ഒടുവിലൊരു പുലരിയില്‍
തിരിച്ചറിഞ്ഞീണം
പകര്‍ന്നീടുമാദിതാളം
എന്നിലെ എന്നാദിതാളം
മരിച്ചിരുന്നില്ല ,തളര്‍ന്നിരുന്നില്ല,
താണനിലത്തില്‍ നീരുറവയായി
പതിഞ്ഞ സ്വരമിന്നുള്ളിലെ
ഈണമായൊഴുകുമ്പോഴും
പടവുകളെന്നെ താഴ്ത്തിടുമ്പോഴും
അറിയുന്നീ നിലക്കാത്ത താളം
പൊട്ടിക്കിളിച്ച ശിഖരങ്ങളില്‍
കിളിര്‍ക്കാത്തിലകള്‍ക്ക് വേണ്ടി
ഇതാ ഈ ഉള്‍ക്കാമ്പിലും
അടിവേരിലും വറ്റാത്ത ഹരിതകം ..



Wednesday 18 August 2010

പാറുവും ശ്രദ്ധയും പിന്നെ ഞാനും

പച്ച വിരിച്ച് നില്‍ക്കുന്ന ഭൂപ്രകൃതിയുടെ ഒത്ത നടുവിലാണ് എന്‍ജിനീയറിംഗ് പഠനത്തിനായി ഞങ്ങള്‍ ചെന്നു പെട്ടത് .കണ്ടാല്‍ ആരും കൊതിച്ചു പോകുന്ന ഭൂപ്രകൃതി .. നെല്‍പ്പാടവും , മല നിരകളും കാടുകളും എല്ലാമായി ആ ഭൂപ്രദേശം  ഏതൊരു മനുഷ്യനെയും ഒന്ന് കൊതിപ്പിച്ചു കളയും..ആ മനോഹാരിതയില്‍ മനം മറന്നാണ് ഞാനും അവിടെത്തിച്ചേര്‍ന്നത്.


                 അവിടെത്തി ചേരുന്ന എല്ലാവരെയും അവിടത്തെ പ്രകൃതി പിന്നെയും പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു.. അങ്ങനെ മൂന്നു സാധുജനങ്ങള്‍ ( പാറു ,ശ്രദ്ധ ,പിന്നെ ഞാന്‍ ) അവിടെത്തി ചേര്‍ന്നു ..ആദ്യത്തെ കാഴ്ചയില്‍ നല്ല അച്ചടക്കവും മര്യാദയും ഉള്ള മൂന്നു കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍ ..മൂന്നു പേരും കേരളത്തിന്റെ പല ജില്ലകളില്‍ നിന്നെത്തി ഒരു കുടക്കീഴില്‍ താമസിക്കുന്നവര്‍ ...


                 പാറുവിനെ പരിചയപ്പെടുത്താം .. പാറുവിന്റെ പ്രത്യേകത അവളുടെ "എന്തേരടെ" എന്ന സംസാര ശൈലി ആണ് . അതേസമയം ശ്രദ്ധയുടെ ശൈലി "എന്നാ" എന്നതാണ് .ഞാനാണെങ്കിലോ "എന്തുവാ"യും. ഇപ്പോള്‍ മനസ്സിലായല്ലോ  ഞങ്ങളുടെ ഓരോരുത്തരുടെയും ജില്ലകള്‍ . ഒന്ന് കൂടി വ്യക്തമാക്കാം .. പാറുവിന്റെ ദേശം വര്‍ക്കലയാണ് .. ശ്രദ്ധയുടെ ദേശം കോട്ടയം .."കൊല്ലം കണ്ടവനില്ലം വേണ്ടെ"ന്ന പ്രസ്താവന പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ കൊല്ലക്കാരിയുമാണ്.

                         അങ്ങനെ നിര്‍ദോഷികളായ 3 പെണ്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരു മുറിക്കുള്ളില്‍ എത്തപ്പെട്ടു .. ഹോസ്റലിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയായിരുന്നു ഞങ്ങളുടെ താവളം ..തികച്ചും മര്യാദക്കാരികളും (അങ്ങനെയല്ലെങ്കിലും ഞങ്ങളുടെ പെരുമാറ്റം കണ്ടാല്‍ ആരുമൊന്നു തെറ്റിദ്ധരിക്കും ) പഠിക്കണമെന്നയൊറ്റ അഭിവാജ്ഞയോടെ അവിടെ എത്തിച്ചേര്‍ന്നതുമായ കുട്ടികളായിരുന്നു ഞങ്ങള്‍ ....ആ കോളേജില്‍ ഞങ്ങളുടെ സാന്നിധ്യം അറിയാവുന്നവര്‍ വളരെ ചുരുക്കമായിരുന്നു .. പക്ഷെ എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു ..ഞങ്ങള്‍ മൂന്നുപേരും ഒറ്റരാത്രി കൊണ്ട് ആ കോളേജ് മുഴുവന്‍ പ്രസിദ്ധരായി ..പല ബാച്ചുകളില്‍ നിന്നും പലരും ഞങ്ങളെ ഒന്ന് കാണാനായി ഞങ്ങളുടെ ക്ലാസ്സ്‌ തിരഞ്ഞു നടന്നു ..

ഇനി സംഭവത്തിലേക്ക് കടക്കാം..





        ഞങ്ങള്‍ മൂന്നുപേരും വീട്ടുകാരെ പിരിഞ്ഞിരിക്കുന്നത്  ആദ്യമായാണ് .. അതുകൊണ്ട് തന്നെ, ദൂരങ്ങള്‍ താണ്ടി അന്യനാട്ടില്‍ പഠിക്കാന്‍ വന്ന ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ ശുഷ്കാന്തി ആയിരുന്നു .. ഞാനാണെങ്കില്‍ ക്ലാസ്സ്‌ ഒക്കെ തുടങ്ങി 1 മാസം പിന്നിട്ടപ്പോളാണ് കോളേജില്‍ എത്തിയത് .. അതുകൊണ്ട് തന്നെ ഞാന്‍ തലകുത്തി നിന്നാണ് ആദ്യ ദിവസങ്ങളില്‍ പഠിച്ചത് ..പുതുമോടി എന്നൊക്കെ പറയില്ലേ ..എന്‍ജിനീയറിംഗ് പഠിക്കാനെത്തിയ പുതുമോടിയില്‍ ഞങ്ങള്‍ രാത്രികളെ പകലാക്കി പഠിച്ചു ..വീട്ടുകാരുടെ നിബന്ധനകളില്ലാതെ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തില്‍ പലരും ആഘോഷ പൂര്‍ണ്ണമാക്കി ഓരോ ദിവസങ്ങളും ..പക്ഷെ ഞങ്ങള്‍ മൂവരെയും വീട്ടുകാരുടെ അഭാവം വേദനിപ്പിച്ചു കൊണ്ടിരുന്നു ..ആ ഹോസ്റ്റല്‍ മുറിയിലെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ പഠനത്തിനായി വിനിയോഗിച്ചു ..




             അങ്ങനെയിരിക്കുമ്പോളാണ് മന്ത്‌ലി എക്സാം വരുന്നത് .. ഞങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ആദ്യത്തെ മന്ത്‌ലി എക്സാം..എസ്.എസ്.എല്‍.സിക്ക് പോലും ഞാന്‍ അത്രയും ആത്മാര്‍ത്ഥതയോടെ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു ..അത്രക്ക് ചൂടേറിയ പഠിത്തം ..രാത്രികളുടെ പകുതിഭാഗം ഞങ്ങള്‍ക്ക് പകലു പോലെ ആയിരുന്നു ..ആ ഹോസ്റ്റലില്‍ ഏറ്റവും അവസാനം ലൈറ്റ് അണയുന്ന മുറി ഞങ്ങളുടെതായിരുന്നു .. ഞാനും പാറുവും മിക്കവാറും മുറിക്കു പുറത്തിരുന്നാണ് പഠിക്കാറ് .മുറിക്കകത്ത് കിടക്കുന്ന കമ്പി കൊണ്ടുണ്ടാക്കിയ നന്നേ ഭാരം കുറഞ്ഞ ടേബിളും പ്ലാസ്റ്റിക്‌ കസേരയും ഞങ്ങള്‍ പുറത്തെടുത്തിട്ട് അവിടിരുന്നാണ് പഠിച്ചു കൊണ്ടിരുന്നത് ..രാത്രിയില്‍ ശക്തമായടിക്കുന്ന കാറ്റടിച്ചു പലപ്പോഴും ഞങ്ങളുടെ പുസ്തകങ്ങളുടെ താളുകള്‍ കെട്ടഴിഞ്ഞു പോയി .അതുപോലെ തന്നെ രാവിലെ എണീറ്റ്‌ പുറത്തിട്ടിട്ട് പോയ കസേരയെ ആ ഹോസ്റെലിന്റെ മുക്കും മൂലയിലും തെരക്കി നടക്കുന്നതും എന്റെയും പാറുവിന്റെയും പതിവായിരുന്നു .. എങ്കിലും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു കസേര അകത്തിടാതെ ഓരോ രാത്രിയുടെയും പകുതിയില്‍ ബോധം കെട്ടു കിടന്നുറങ്ങി കൊണ്ടിരുന്നു ..                        
 
അന്നേ ദിവസം പാറുവും ഞാനും നേരത്തെ കിടക്കയില്‍ സ്ഥാനം പിടിച്ചു ..സമയം 11 കഴിഞ്ഞിട്ടേ ഉണ്ടാകൂ ..അടുത്ത ദിവസം രാവിലെ എണീറ്റ്‌ പഠിക്കാമെന്ന് ഉഗ്രശപഥം ചെയ്തിട്ടാണ് ഞങ്ങള്‍ കിടക്കയില്‍ തല ചായ്ച്ചത്‌ ..കൃത്യം 4 മണിക്ക് എണീക്കാനായി അലാറവും വച്ചു .. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് പറയാന്‍ പറ്റാത്ത എന്തോ ഒരു അസ്വസ്ഥത ..ആ അസ്വസ്ഥതയെ കുറിച്ച് ഞാനും പാറുവും ഉറക്കം പിടിക്കുന്നതിനു മുന്‍പ് സംസാരിക്കുകയും ചെയ്തു ..പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആകെ ഒരു അങ്കലാപ്പ് .. ഞങ്ങളെ ഉറക്കത്തില്‍ ശല്യം ചെയ്യേണ്ടെന്ന് കരുതി മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു ശ്രദ്ധ പുറത്തിരുന്നു പഠിത്തം തുടര്‍ന്നു ..കഴിഞ്ഞ ഒരാഴ്ചയായി ഉറക്കം തീരെ കുറവായിരുന്നതിനാല്‍ അന്ന് ഞാന്‍ പെട്ടെന്ന് ഉറക്കം പിടിച്ചു ..




ഈ ലോകം എന്റെ ബോധാത്തിനപ്പുറമായി ..എന്റെ ബോധം ശൂന്യമായി .. ഏകദേശം മൂന്നു മണിക്കൂറോളം എന്റെ ബോധമില്ലായ്മ തുടര്‍ന്നു .. ശേഷം വിചിത്രമായ രംഗങ്ങളാണ് ഞങ്ങളുടെ മുറിയില്‍ അരങ്ങേറിയത് .

 സമയം 3 മണിയോടടുക്കും .പാറുവിന്റെ ശബ്ദം ഞങ്ങളുടെ മുറിയില്‍ മുഴങ്ങിക്കേട്ടു ..ഞാന്‍ ഞെട്ടലോടെ  കണ്ണുകള്‍ തുറന്നു ..ആ ഇരുട്ടത്ത്‌ കാഴ്ച വീണ്ടെടുക്കാന്‍ എനിക്കേതാനും സെക്കണ്ടുകള്‍ വേണ്ടി വന്നു ..പാറു ചിറകുവിരിച്ചു പറക്കുന്ന വവ്വാലിനെ പോലെ പറക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..പാറു ഓടുകയാണെന്നും പറക്കുകയാനെന്നും പറയാം .അവള്‍ രാത്രിയില്‍ പുതപ്പു തല വഴിയെ പുതച്ചാണ് ഉറങ്ങാറ് ..അതുകൊണ്ടുതന്നെ അവളെണീറ്റോടിയപ്പോള്‍ ആ പുതപ്പും അവളുടെ പിറകെ പറന്നു ..ആ പറക്കലിനിടയില്‍ അവളുടെ മുന്‍പിലത്തെ വാതിലടഞ്ഞു ..ഞാന്‍ ഒന്നമ്പരന്നു ..ഞാന്‍ കാണുന്നത് സ്വപ്നമാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു ..പല സ്വപ്നങ്ങളിലും, കാണുന്നത് സ്വപ്നമാണോ അതോ യാഥാര്‍ധ്യമാണോ എന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു .. അതെ പോലെ ഇതും സ്വപ്നമാണോ എന്ന് ഞാന്‍ സന്ദേഹിച്ചു ..പക്ഷെ എന്റെ കണ്മുന്നിലെ രംഗങ്ങള്‍ യാഥാര്‍ധ്യമായിരുന്നു .. ഇനി പാറുവിന് വട്ടായോ എന്ന് വരെ ഞാനപ്പോള്‍ ചിന്തിച്ചു പോയി ..രാത്രിയില്‍ സംസാരിക്കുക അവളുടെ പതിവായിരുന്നു .ഇനി അതു പോലെ സംസാരിച്ചു സംസാരിച്ചു അവളിപോള്‍ എണീറ്റോടാനും തുടങ്ങിയോ എന്ന ചോദ്യത്തില്‍ എത്തി നിന്നു ഞാന്‍ ..അപ്പോഴേക്കും പാറു റൂമിലെ ലൈറ്റ് തെളിച്ചു ..ശ്രദ്ധയും ഉണര്‍ന്നു ..ഞാന്‍ ശ്രദ്ധയുടെ അടുക്കലേക്കോടി ചെന്നു .. എല്ലാരുടെയും മുഖത്ത്‌ ഭയം നിഴലിച്ചു ..എനിക്കും ശ്രദ്ധയ്ക്കും കാര്യം എന്തെന്ന് അപ്പോഴും മനസ്സിലായില്ല ..ഞങ്ങള്‍ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കി ..പക്ഷെ ഞങ്ങളുടെ വാതില്‍ ആരോ പുറത്തു നിന്നു ബന്ധിച്ചിരിക്കുന്നു ..ഞങ്ങള്‍ ഭീതി കൊണ്ട് കിടുങ്ങി . പാറുവിന്റെ മാല താഴെ കിടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ..ഞങ്ങള്‍ ഭയന്ന് വിറച്ചു ..ഞങ്ങള്‍ പിന്നെയും വാതില്‍ തുറക്കാന്‍ ശ്രമിച്ചു നോക്കി . .പക്ഷെ പറ്റിയില്ല .ജനലുകള്‍ തുറന്നു വാര്‍ഡനെ വിളിച്ചു ..ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല ..ഒടുവില്‍ അപ്പുറത്തെ റൂമിലെ ഷീജയെ ഞങ്ങള്‍ ഫോണ്‍ വിളിച്ചുണര്‍ത്തി ഞങ്ങളുടെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു .. അവള്‍ മുറി തുറക്കാനായി കുറ്റികള്‍ താഴ്ത്തി ..പക്ഷെ അവളും ബന്ധനസ്തയായിരുന്നു ..അവള്‍ അതിനപ്പുറമുള്ള പ്രിയയെ ഫോണ്‍ ചെയ്തു ..രണ്ടാം നിലയിലെ മുഴുവന്‍ മുറികളും പുറത്തു നിന്നു പൂട്ടിയിരിക്കുകായാണെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി .


രണ്ടാം നിലയിലെ എല്ലാ മുറികളില്‍ നിന്നും കുട്ടികള്‍ നിലവിളിച്ചു ..സാജിദ മാമിന്റെ പേര് ആ ഹോസ്റ്റലില്‍ മുഴങ്ങിക്കേട്ടു ..അവസാനം അവിടെ പണിക്കു നില്‍ക്കുന്ന  ചേച്ചി ഞങ്ങളുടെ ഭാഗ്യവശാല്‍ ഉണര്‍ന്നു .. അവര്‍ കണ്ട രംഗം അവരെ അമ്പരപ്പിച്ചു കാണണം ..ഭ്രാന്താശുപത്രിയെ അനുസ്മരിപ്പിക്കും വിധം രണ്ടാം നിലയിലെ അന്തേവാസികള്‍ ജനലു തുറന്നു കൈകള്‍ പുറത്തിട്ട് രക്ഷിക്കാനായി നിലവിളിക്കുന്നു .. അവര്‍ പെട്ടെന്ന് ഞങ്ങളുടെ വാര്‍ഡനായ സാജിദ മാമിന്റെ മുറിയുടെ വാതില്കല്‍ തട്ടി അവരെ ഉണര്‍ത്തി . ഉറക്കച്ചടവില്‍ നിന്നും പേടിച്ചു വിരണ്ട് അവര്‍ വന്നു ഞങ്ങളെ മുറിയില്‍ നിന്നും പുറത്തിറക്കി..അവര്‍ രാത്രിയിലും  ഫെയര്‍ ആന്‍ഡ്‌ ലവ്ളി അവരുടെ മുഖത്തെ കുഴികളില്‍ നിറച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

ഞങ്ങളുടെ ഹോസ്റ്റല്‍ കള്ളന്മാരുടെ പിടിയിലായെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി ..അപ്പോഴാണ് പാറു പറന്നതിന്റെ പിന്നിലെ കാര്യം ഞാന്‍ മനസ്സിലാക്കിയത് ..പാറുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച കള്ളനെ പിടിക്കാനാണ് പാറു പറന്നു കൊണ്ടോടിയത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ എന്റെയും പാറുവിന്റെയും ബാഗുകള്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടതായി കണ്ടെത്തി .പാവം പാറു ..അവളുടെ ബാഗിലെ 2000 രൂപയും ആ ബാഗിനോടൊപ്പം നഷ്ടപ്പെട്ടിരിക്കുന്നു ..പക്ഷെ എന്റെ ബാഗിലുണ്ടായിരുന്നത് പഴകിയ കുറെ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ..അതെ സമയം എന്റെ ഷെല്‍ഫില്‍ തുറന്നു കിടന്ന  പെഴ്സിലുണ്ടായിരുന്ന 1000 രൂപ അതേപടി അവിടിരിക്കുന്നു .. അതെന്നെ അത്ഭുതപ്പെടുത്തി . ഏകദേശം 4 മണി ആവാറായപ്പോള്‍  ഞങ്ങളുടെ മുറിക്കു മുന്‍പില്‍ ആളുകളെല്ലാം കൂടി ..ലേഡീസ് ഹോസ്റ്റലില്‍ കള്ളന്‍ കയറിയതില്‍ പലരും പ്രതിഷേധിച്ചു ..അടുത്ത ദിവസം  ധരിക്കാനുള്ള അടിവസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്താണ് ഞാനപ്പോള്‍ വേദനിച്ചത് ..



                              കോളേജിലെ വൈസ് പ്രിന്‍സിയും സ്പെഷ്യല്‍ ഓഫീസറുമൊക്കെ ഞങ്ങളെ കാണാനായെത്തി..  രാത്രി നടന്ന സംഭവങ്ങള്‍ ഞങ്ങള്‍ അവരോട് വിവരിച്ചു ..അന്നേ ദിവസം ഉറക്ക ക്ഷീണത്തില്‍ ശ്രദ്ധ വാതില്‍ കുറ്റിയിടാന്‍ മറന്നു പോയതിനെ വൈസ് പ്രിന്‍സി കുറ്റപ്പെടുത്തി.അതിനു മുന്‍പുള്ള പല ദിവസങ്ങളില്‍ ഞാനും കുറ്റിയിടാന്‍ മറന്നു പോയിട്ടുണ്ടെന്ന് ഞാനോര്‍ത്തു. എല്ലാവര്‍ക്കും അതിശയവും അമ്പരപ്പും ..ഞങ്ങളുടെ ഹോസ്റെലിലെ വാച്ച്മാന്‍ അപ്പൂപ്പന് ഇതിന്റെ പേരില്‍ പൊതിരെ വഴക്ക്‌ കേട്ടു ..അതില്‍ ഞങ്ങള്‍ സങ്കടപ്പെട്ടു ..കൊമ്പന്‍ മീശക്കാരനായ ആ അപ്പൂപ്പനെ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ..പാവം അപ്പൂപ്പന്‍ ..


രാവിലെ ഹോസ്റ്റലില്‍ പോലീസെത്തി ..ഒപ്പം പോലീസ് നായയും ..ഒരു സിംഹത്തെ പോലിരിക്കുന്ന പട്ടി ..എല്ലും തോലുമായ പട്ടികളെ കണ്ടാല്‍ ഓടിയൊളിക്കുന്ന ഞങ്ങള്‍ ആ സിംഹം പോലിരിക്കുന്ന പട്ടിയെ കണ്ട്‌ പേടിച്ചു വിറച്ചു ..അതു ഞങ്ങളുടെ അടുത്തെങ്ങാനും ഓടി വന്നാലോ എന്ന് ഞാന്‍ ഭയപ്പെട്ടു ..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മൂന്നു മാന്യജനങ്ങള്‍ ചത്തേനെ ..അതിനു കൂടി ആര്‍ക്കും സാക്ഷിയാകേണ്ടി വന്നില്ല ഭാഗ്യത്തിന് ..ആ പട്ടി കുരച്ച് കുരച്ച് പടികള്‍ കയറി ഏറ്റവും മുകളിലത്തെ നിലയില്‍ എത്തിയിരിക്കുന്നു ..കുറച്ച് സമയത്തിന് ശേഷം 2 ബാഗുകളും ചുമന്നു പോലീസുകാര്‍ താഴേക്ക്‌ പടിയിറങ്ങി .അവര്‍ ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതുന്നതും കണ്ടു .അതാ അവര്‍ കൈയില്‍ പിടിച്ചു കൊണ്ട് വരുന്നത് കറുപ്പില്‍ പച്ച ബോര്‍ഡറുള്ള എന്റെ ബാഗും ഇളം നീല നിറത്തിലുള്ള പാറുവിന്റെ ബാഗുമാണ് ..ഞങ്ങള്‍ അവരുടെ അടുക്കലേക്ക് ചെന്നു .അതേ അത് ഞങ്ങളുടെ ബാഗുകളാണ് .ആ വിവരം ഞങ്ങള്‍ പോലീസുകാരോട് പറഞ്ഞു . ദൈവമേ ആ ബാഗ്‌ അവര്‍ തുറന്നു പരിശോധിച്ചാല്‍ സംഭവിച്ചേക്കാവുന്ന നാണക്കേടോര്‍ത്തു ഞാന്‍ ഒന്ന് പരുങ്ങി ..അതിനകത്ത്‌ മുഴുവന്‍ എന്റെ പഴയ വസ്ത്രങ്ങളായിരുന്നു . എന്തായാലും അത് ആ പോലീസുകാര്‍ വാര്‍ഡനെ ഏല്‍പ്പിച്ചിട്ട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഞങ്ങളോട്‌ പറഞ്ഞു ..ഞങ്ങള്‍ ബാഗുകള്‍ വാങ്ങിച്ചു പരിശോധിച്ചു .പാറുവിന്റെ  ബാഗിലെ പൈസ പെര്‍സോടെ കാണാനില്ല .എന്റെ ബാഗില്‍ നഷ്ടമാകാന്‍ മാത്രം ഒന്നുമില്ലായിരുന്നു ..എന്റെ ഭാരമുള്ള ബാഗ്‌ വെറുതെ കുറെ ദൂരം ചുമന്ന കള്ളനെ ഓര്‍ത്ത് ഞാന്‍ പരിതപിച്ചു .. എന്തായാലും പാറുവിന്റെ പേര്‍സിലെ അവളുടെ അഡ്രസ്‌ കള്ളന്‍ കൊണ്ട് പോയതായി ഞങ്ങള്‍ കണ്ടു പിടിച്ചു .. എന്നെങ്കിലും മോഷണം നടത്തിയതില്‍ പശ്ചാത്താപം തോന്നുന്ന കള്ളന്‍ ഒരു ദിവസം പാറുവിന്റെ അഡ്രസ്സില്‍ അവള്‍ക്ക് നഷ്ടപ്പെട്ട കാശു തിരിച്ചയക്കുമെന്നു ഞങ്ങള്‍ പ്രത്യാശിച്ചു ..

            ഒരാഴ്ചക്കാലം ഞങ്ങളുടെ ഹോസ്റ്റലില്‍ പോലീസുകാര്‍ വന്നു പോവുകയും അവിടെയുള്ള പലരെയും ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു .. അതിനിടയില്‍ ഞങ്ങളുടെ ബാച്ചിലെ പെണ്‍കുട്ടികളുടെയെല്ലാം മാതാപിതാക്കള്‍ കോളേജില്‍ വന്നു വൈസ് പ്രിന്‍സിപലിനും സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും തലവേദനയുണ്ടാക്കി ..അവര്‍ എന്താശ്വസിച്ച് തങ്ങളുടെ പെണ്മക്കളെ ആ ഹോസ്റെലിലേക്കയക്കുമെന്നായിരുന്നു അവരുടെയെല്ലാം ചോദ്യം ..ഉടനെ കള്ളനെ കണ്ടുപിടിക്കാമെന്ന ഉറപ്പു കൊടുത്ത് ഞങ്ങളുടെയെല്ലാം മാതാപിതാക്കളെ അവര്‍ തിരിച്ചയച്ചു ..അവര്‍ നല്‍കിയ  മറ്റു പല ഉറപ്പുകളെയും പോലെ ആ ഉറപ്പും കാറ്റില്‍ പറന്നു .


ഇത്രയും നിരുത്തരവാദികളായ കോളേജ് അധികൃതരോടുള്ള ദ്വേഷം ഇപ്പോഴും എന്റെ മനസ്സിലുണ്ട് .


          പെണ്‍പിള്ളേര്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ കയറി അത്രയും പേരെ ബന്ധനസ്തരാക്കി കടന്നു കളഞ്ഞ ആ മോഷ്ടാവ് ആരാവും ?പാറുവിന്റെ പൈസ നഷ്ടപ്പെട്ടതൊഴികെ ആ മോഷ്ടാവ് ഞങ്ങള്‍ക്ക് നല്‍കിയ പബ്ലിസിറ്റി ഞങ്ങളെ സന്തോഷിപ്പിച്ചു.. അത് വരെ ഒരു കള്ളനും കാലെടുത്തു കുത്തിയിട്ടില്ലാത്ത ആ സുന്ദരിമാരുടെ സ്വര്‍ഗത്തില്‍ ഞങ്ങളുടെ അറുപത്തിമൂന്നാം നമ്പര്‍ മുറി ഒരു ചരിത്രത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. എന്തായാലും ആര്‍ക്കുമറിയാത്ത ഞങ്ങളെ പ്രസിദ്ധിയുടെ കൊടുമുടിയിലേക്കുയര്‍ത്തിയ ആ മോഷ്ടാവിനെ ഞാനൊന്നു പ്രണമിച്ചോട്ടെ ..





                           
             

              

Saturday 14 August 2010

ഇസ്തിരിപ്പെട്ടി

എന്റെ കരളു കത്തിച്ച താപം

പങ്കു വച്ചു നിങ്ങള്‍..
ഓരോ നൂലിഴ നിവര്‍ത്തിയപ്പോഴും,
നിങ്ങളറിഞ്ഞില്ലെന്‍ കരളിന്റെ വിങ്ങല്‍..
എന്റെ മേനി നിങ്ങള്‍ക്കു പകര്‍ന്ന,
ചൂടേറ്റു പലരും തൃപ്തരായ്‌ ..
അറിഞ്ഞില്ലാരുമെന്റെ നോവുകള്‍..
ആരും മണത്തീലെന്‍ കരളു-
കത്തും പുകഗന്ധം..
ആരും കണ്ടീലെന്റെ
തിളച്ചു മറിഞ്ഞ അന്തരംഗം ..
ഏതോ ലാഭനഷ്ടക്കണക്കിന്റെ
കൂട്ടിക്കിഴിക്കലായി മധ്യസ്ഥന്മാരെന്നെ
നിങ്ങളുടെ കൈകളിലെല്‍പിച്ചപോള്‍,
പിടഞ്ഞെങ്കിലും മോഹിച്ചിരുന്നൊരു
രക്ഷകനാമുടമസ്ഥനെ ..
എന്നിട്ടും നിങ്ങളെന്നെ പങ്കു വച്ചു,
പിന്നെയും പലരുമെന്നെ
ചുട്ടു പൊള്ളിച്ചു ,തൃപ്തരായ്‌ ..
ഇന്നലെയെന്നിലെ താപത്തിനാ-
പണ്ടത്തെ പുക ഗന്ധമില്ലായിരുന്നു;
കരളു കത്തും പുകയുമില്ലായിരുന്നു ;
ഇന്നെന്നില്‍ പണ്ടത്തെ താപമില്ല ;
മേനിമേല്‍ ഞരക്കമില്ല ;
ശേഷിപ്പതെന്‍ കരളു കത്തിയോ-
രിത്തിരി ചാമ്പലുമൊത്തിരി സ്വപ്നവും ..

Thursday 12 August 2010

പതിവ്രത


കാമരാക്ഷസന്മാരുടെ താണ്ഡവത്തിലുടഞ്ഞുപോയ്‌,
സ്നേഹമെന്ന വിശ്വാസത്തില്‍ തീര്‍ത്ത വിഗ്രഹം.
നാകമെന്ന പൊരുളില്‍ മിനുക്കിയിരുന്ന
സ്നേഹമെന്ന വിഗ്രഹത്തിലീയം മണത്തു.
എന്റെ നഗ്നതയിരുട്ടില്‍ കഴുകന്മാരുടെ പാന
പാത്രമായപോള്‍ വലിച്ചെറിഞ്ഞെന്നെ നീ.
വിശ്വാസമുളവാക്കിയ കാന്തശക്തിയില്‍
കെട്ടിയുണ്ടാക്കിയൊരു ചെറ്റക്കുടിലിന്നലെ പെയ്ത
പേമാരിയില്‍ നിലം പൊത്തിയപോള്‍ വിറച്ചുവോ ?
ആ കാറ്റിലും കുളിരിലുമെനിക്കൊരിക്കലുമെന്നെ
നഷ്ടപ്പെട്ടില്ലെന്നു ഞാന്‍ നിലവിളിച്ചുവോ ?
പ്രതിവാക്യങ്ങളായി ആശ്വാസവാക്കിന്റെ ധ്വനികള്‍ ശൂന്യതയായി പൊന്തിവന്നപ്പോള്‍,
ശപിച്ചിന്നലെ ബന്ധങ്ങളുടെ ചങ്ങലകളെനിക്ക്
സമ്മാനിച്ച മൃത്യുഞ്ജയഹോമത്തെ .
ആ ഹോമകുണ്ഡങ്ങളില്‍ നിന്നുയര്‍ന്ന പുകയായി
ഞാന്‍ ധരിച്ചതെന്റെ സൃഷ്ടി കര്‍ത്താവെന്റെ
ജീവിതത്തിനായി കത്തിച്ചു വച്ചൊരു കെടാ-
വിളക്കില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകളായിരുന്നു .. ഏതഗ്നികുണ്ഡത്തില്‍ സതിയനുഷ്ഠിക്കണമെന്നെന്റെ
ചോദ്യശരമേറ്റെന്നു തോന്നുന്നാ വിളക്കാളി
നിണത്തിന്‍ നിറം പകര്‍ത്തിയവിടമെങ്ങും ..
കാമത്തിന്നൊളിയമ്പുകളേറ്റെന്റെ പ്രാണന്റെ
അവസാന ശ്വാസവും നിലച്ചിടാന്‍
തുടങ്ങുമ്പോളുരികിയെന്‍മനം ..
എന്‍ പ്രണയത്തിടമ്പിന്‍ ജീവരക്തമെന്‍ സിരകളിലൂ
ടൊഴുകി ഒരു നേര്‍ത്ത സ്പന്ദനമേറ്റെന്നുദരം തടിച്ചു ; പാതിവ്രത്യത്തിന്റെ ഇറുകിയ കുപ്പായത്തില്‍ ഇറുകിപ്പിടിച്ചേതഗ്നി കുണ്ഡത്തില്‍ ചാരമാകും ഞാന്‍ ?

Tuesday 10 August 2010

ആദ്യ പ്രണയം

ഈ ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അത് പ്രണയിക്കാത്തവരുടെ മനസ്സാണ് ..




പ്രണയമെന്നത് ഋതുഭേദം പോലെയാണ് ..ഹേമന്തവും ശിശിരവും വസന്തവും ഒക്കെ അതില്‍ അടങ്ങിയിട്ടുണ്ട് .. ഒരിക്കലും അത് വസന്തം മാത്രമായിരുന്നില്ല ..ആ ഋതുഭേദങ്ങളില്‍ മനസ് ചിരിക്കുകയും കരയുകയും ചെയ്തു കൊണ്ടിരിക്കും ...


പ്രണയമെന്ന വികാരം എന്നില്‍ ജനിച്ചതെന്നാണ് ?


അത് ഒരിക്കലും എന്റെ മനസ്സില്‍ ഒരു ദിവസം പൊട്ടി മുളച്ചതായിരുന്നില്ല .. ആയിരുന്നോ ? കണ്ട മാത്രയില്‍ പ്രണയം തോന്നിയെന്നൊക്കെ പലയിടത്തും   കേട്ടിട്ടുണ്ട് .. ഒരു ദിവസം ഒരു അപരിചിതനോട് പെട്ടെന്നൊരിഷ്ടം പൊട്ടിമുളയ്ക്കുന്നതെങ്ങനെയാണ് ? ..ഒരിക്കലും യഥാര്‍ത്ഥ പ്രണയം ഭൌതിക സൌന്ദര്യത്തില്‍ നിബദ്ധമല്ല ..മാംസ നിബദ്ധമല്ല രാഗം എന്ന വരികള്‍ എത്ര അര്‍ത്ഥവത്താണ് ..പക്ഷെ ഞാന്‍ സൌന്ദര്യത്തിനു ഒരു വലിയ വില തന്നെ കല്‍പ്പിക്കുന്നുണ്ട് എന്നതാണ് സത്യം ..അതെന്റെ ഒരു ചാപല്യമായി ഞാന്‍ കണക്കാക്കുന്നു .. എനിക്കില്ലാത്തത് മറ്റുള്ളവരില്‍ ഉണ്ടാകുമ്പോള്‍ അവരോടു തോന്നുന്ന ഒരു ആരാധന എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം ..പക്ഷെ എന്റെ ആദ്യപ്രണയം സൌന്ദര്യത്തില്‍ മതി മറന്നുണ്ടായ ഒരു കൌതുകമോ ആരാധനയോ ഒന്നുമായിരുന്നില്ല.... പിന്നെ എന്തായിരുന്നു അത് ?


എന്റെ മനസ് തിരശ്ശീലകള്‍ ഉപയോഗിച്ച് തുടങ്ങിയത് അന്ന് മുതലാണ് .അന്ന് വരെ എന്റെ മനസ്സ് ഞാന്‍ അമ്മയുമായി പങ്കു വച്ചിരുന്നു ..എന്ന് മുതലാണ് എന്റെ മനസ്സിനെ മൂടുപടം അണിയാന്‍ ഞാന്‍ പഠിപ്പിച്ചത് ?


കരിമ്പച്ച നിറത്തിലായിരുന്നു അന്ന് ഞാന്‍ ആകാശം കണ്ടത് ...എന്നില്‍ പ്രണയം ജനിച്ചത് അവിടെ നിന്നാണ് .. അതുകൊണ്ട് തന്നെ എന്നില്‍ പ്രണയത്തിന്റെ നിറം പച്ചയാണ്‌ .....മനസ്സിന് തണലേകി ആ പച്ചവൃക്ഷം ചിലപ്പോള്‍ എന്നില്‍ കുളിര്‍ക്കാറ്റെല്പിച്ചു ..ചിലപ്പോള്‍ ആ പച്ചവൃക്ഷം മഴയേറ്റു വിറച്ചു കൂമ്പി നിന്നു..പക്ഷെ എന്നും അതിന്റെ നിറം പച്ചയായിരുന്നു ..

10 വര്‍ഷത്തെ പഠനത്തിനു ശേഷം പഴയ സ്കൂളിനോടും കൂട്ടുകാരോടും വിട പറഞ്ഞു ഞാന്‍ വേറൊരു അന്തരീക്ഷത്തിലേക്ക് ചേക്കേറി ..പ്രതീക്ഷയോടെ പഠനത്തെ സ്വപ്നം കണ്ടു ഞാന്‍ ആ വെള്ള മണല്‍പരപ്പുള്ള വെള്ളമണല്‍ സ്കൂളിലേക്ക് ബസ്‌ കയറി .അതിനു മുന്‍പ് ഞാനൊരിക്കലും ഒറ്റയ്ക്ക് ബസ്‌ യാത്ര ചെയ്തിട്ടില്ല ..പരിചയക്കുറവും സ്കൂളിലേക്കെത്താനുള്ള ദൂരവും എന്നെ ആദ്യമൊന്നു പ്രയാസപ്പെടുത്തി . കൂട്ടുകാരുടെ അഭാവം അവിടെയും എന്നെ ഒറ്റപ്പെടുത്തി ..




എന്നും രാവിലെ 8.30 നുള്ള ആതിരാവിഷു എന്ന ബസിലാണ് ഞാന്‍ യാത്ര ചെയ്തു കൊണ്ടിരുന്നത് .8.20 ആകുമ്പോഴേക്കും ബസ്‌ കാത്ത് ഞാന്‍ ബസ്‌ സ്ടോപ്പിലുണ്ടാവും .നീല നിറത്തിലുള്ള എന്റെ യൂണിഫോം ഞാന്‍ പലയിടത്തും പരതി ..പക്ഷെ ആ പ്രദേശത്തൊന്നും നീല നിറത്തിലുള്ള എന്റെത് പോലുള്ള യൂണിഫോം ആരും ധരിച്ചിട്ടുണ്ടായിരുന്നില്ല .. ഉണ്ടായിരുന്നെങ്കില്‍ ഒരു പരിചയപ്പെടലിനു ശേഷം കുശലം പറയുന്ന സമയം കൊണ്ട് സ്കൂളില്‍ എത്താമായിരുന്നു ..സ്കൂളില്‍ പരിചയമുള്ള ആരുമില്ലെന്ന എന്റെ പരിഭവവും ഒന്നു മാറ്റാമായിരുന്നു .പക്ഷെ എന്റെ അന്വേഷണം വെറുതെ ആയി .

ആ ബസ്‌ സ്റ്റോപ്പില്‍ ഒറ്റപ്പെട്ടു ഞാന്‍ നിന്നു .പല ആളുകളും എന്റെ അരികിലൂടെ എന്നും കടന്നു പൊയ്ക്കൊണ്ടിരുന്നു .. എല്ലാവര്‍ക്കും ഞാന്‍ ഒരു അപരിചിതയായിരുന്നു . തിരിച്ചും ..


അങ്ങനെ അപരിചിതര്‍ എന്റെ കണ്ണുകള്‍ക്ക്‌ പരിചിതരായിത്തുടങ്ങി .എന്നോ ഒരു മുഖം എന്നെ ചുറ്റിപ്പറ്റി അലഞ്ഞു തിരിയുന്നതായുള്ള തോന്നല്‍ എന്റെ മനസിലുണ്ടായി .ഓരോ ദിവസം കഴിയുംതോറും ആ വേട്ടയാടല്‍ ശക്തിപ്പെട്ടു ത്തുടങ്ങി ..അതെന്നെ നിരന്തരം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു .




അപരിചിതനായ ഒരു മനുഷ്യനെ കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ ഒരു ദിവസം അനേകം തവണ വന്നു കൊണ്ടിരിക്കുന്നു .. കുറെ അപരിചിതരുടെ ഇടയില്‍ ഒരു പരിചിതന്‍ എനിക്കുണ്ടായി ..എന്റെ അരികിലൂടെ പോകുന്ന അനേകം അപരിചിതരെ ഞാന്‍ കാണാതായി തുടങ്ങിയിരിക്കുന്നു .. മുന്‍പൊന്നും മനസ്സിനെ കീഴ്പ്പെടുത്തിയിട്ടില്ലാത്ത എന്തോ ഒന്നു ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി ..


8.30 നുള്ള ആതിരാവിഷുവിനെ കാത്തു 8 മണി കഴികെ ഞാന്‍ നില്ക്കാന്‍ തുടങ്ങി .എന്റെ സൌന്ദര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു . പൌഡര്‍ ഉപയോഗിക്കുന്നതിലുള്ള എന്റെ വിരോധം ഞാന്‍ സ്വയം മാറ്റിയെടുത്തു .അമ്മയ്ക്ക് സന്തോഷമായി ..മുഖത്ത് എണ്ണ ഒലിച്ചിറങ്ങിയുള്ള എന്റെ പഴയ രൂപത്തില്‍ നിന്നു ഞാന്‍ മുക്തയായി എന്ന് കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് തോന്നി .


ഞാന്‍ എന്റെ ശരീരത്തിന് ചേരും വിധം വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി .എല്ലാം ഒരു നോട്ടത്തിനു വേണ്ടിയായിരുന്നു ..എന്നും എന്നെ കടന്ന് ആ മനുഷ്യന്‍ നടന്നു പൊയ്ക്കൊണ്ടിരുന്നു . മെലിഞ്ഞു മാ നിറത്തിലുള്ള രൂപം ആയിരുന്നു അയാള്‍ക്ക് ..വലിയ കണ്ണുകള്‍ ..കണ്ണിനെന്തോ ഒരാകര്‍ഷണം ഉണ്ടെന്നെനിക്ക് തോന്നി ..ഓരോ ദിവസവും രാവിലത്തെ ആ ദര്‍ശനം കണ്‍ കുളിര്‍ക്കെ, ദിവസം മുഴുവന്‍  ആവര്‍ത്തിച്ച്‌ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നു ..ആ മനുഷ്യന്റെ സാമീപ്യം എന്റെ നെഞ്ചിടിപ്പ് കൂട്ടി ..അയാള്‍ എന്റെ അരികിലൂടെ കടന്ന് പോകുന്ന നിമിഷങ്ങള്‍ നെഞ്ചിടിപ്പായി എനിക്ക് എണ്ണുവാന്‍ കഴിഞ്ഞു ..


അയാളെക്കാള്‍ സുന്ദരനായ ഒരു മനുഷ്യരോടും തോന്നാത്ത എന്തോ ഒന്നു എനിക്ക് ആ മാ നിറത്തിലുള്ള മനുഷ്യനോട് തോന്നി തുടങ്ങി .എന്റെ മനസ്സിനെ അയാളിലേക്ക് തൊടുത്തി വിടുന്ന ആ ശക്തി എന്താണ് ?


ആ മനുഷ്യനെ കാണാതിരുന്നാല്‍ ആ ദിവസം എനിക്ക് ഭീകരമായി ..മനസ്സിനെ കാര്‍ന്നു തിന്നുന്ന ഒരു വിങ്ങല്‍ അയാളുടെ അഭാവം എനിക്ക് നല്‍കി .അയാളുടെ കണ്ണുകളിലെ കൃഷ്ണമണികളില്‍ ഞാന്‍ എന്നെ കണ്ടു ..അയാളുടെ നോട്ടം എന്നിലേക്കെത്തിയത് ഞാന്‍ എപ്പോഴൊക്കെയോ അറിയുന്നുണ്ടായിരുന്നു .. അതെന്റെ തോന്നലായിരുന്നോ?


ആ മനുഷ്യന്റെ നോട്ടത്തിനു വേണ്ടി ഞാന്‍ കൊതിച്ചു ..ആ നോട്ടം എന്റെ ദിവസത്തെ ഒരു തരം അനുഭൂതിയിലാഴ്ത്തി .. എനിക്ക് അന്യമായിരുന്ന ഒരു സുഖം അല്ലെങ്കില്‍ ഒരു അനുഭൂതി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടെത്തിയിരിക്കുന്നു ..


പഠന തിരക്കുകള്‍ക്കിടയിലും ആ അനുഭൂതി ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു ..എന്റെ കാഴ്ചയില്‍ ഒരിക്കലും ശൂന്യത നിറഞ്ഞില്ല.എവിടെയും ആ രൂപം ഞാന്‍ കണ്ടുകൊണ്ടിരുന്നു..പരീക്ഷകളുടെ ഇടയില്‍ ഞാന്‍ ആ മനുഷ്യനെ ധ്യാനിച്ചിരുന്നു ..


2 വര്‍ഷക്കാലം വളരെ പെട്ടെന്ന് കടന്നു പോയി ..പരീക്ഷകളൊക്കെ കഴിഞ്ഞു ..ആ ബസ്‌ സ്ടാന്റിലേക്ക് ഏതോ ഒരു വികാരം എന്നെ പിന്നെയും ആകര്‍ഷിച്ചു കൊണ്ടേയിരുന്നു . ഞാന്‍ ഇടയ്ക്കിടെ ആ പരിസരത്ത് കൂടി എന്തെങ്കിലും കാരണങ്ങളുണ്ടാക്കി പോയിക്കൊണ്ടിരുന്നു .ആ വ്യക്തിയെ ഒന്നു കാണാനും ആ നോട്ടം എന്നിലേക്ക്‌ പതിക്കാനും ഞാന്‍ കൊതിച്ചു കൊണ്ടേയിരുന്നു .. പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷകള്‍ക്ക് ശേഷം ആ മധുരപ്പതിനെഴു എന്നില്‍ നിന്ന് മടങ്ങുവാന്‍ കാത്തു നിന്നു.

പഠന ദിവസങ്ങള്‍ കൊഴിഞ്ഞു പോയതു കാരണം പതിവായുണ്ടായിരുന്ന ബസ്‌ സ്ടാന്റിലെക്കുള്ള എന്റെ പോക്ക് നിന്നു .എന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞു ഞാന്‍ ആ തണല്‍ വൃക്ഷത്തിന്റെ ചോട്ടിലെത്തി .തീരെ ദൈവ വിശ്വാസമില്ലാതിരുന്ന ആ സമയത്തും ഞാന്‍ ക്ഷേത്രത്തില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി . ദൈവങ്ങള്‍ എന്റെ പ്രാര്‍ത്ഥനകളൊന്നും അന്ന് കൈക്കൊള്ളാതിരുന്നതിനാലായിരിക്കാം എനിക്ക് അന്ന് ദൈവത്തെ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല ..പക്ഷെ കാലം എന്റെ വിശ്വാസങ്ങളെ ഇന്നേറെ മാറ്റിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു ..


അങ്ങനെ ക്ഷേത്രത്തില്‍ കയറി ദൈവമേ ആ വ്യക്തിയെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തണേ എന്ന് ഞാന്‍ പരീക്ഷണാര്‍ത്ഥം പ്രാര്‍ത്ഥിച്ചു ..അഥവാ ദൈവമെന്ന മഹാശക്തി എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെങ്കില്‍ എന്റെ ആഗ്രഹം നടത്തി തന്നോട്ടെ എന്ന് വിചാരിച്ചാവും ഞാനന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക ..

അങ്ങനെ പല ദിവസങ്ങള്‍ ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു ..ഒരു ദിവസവും ഞാന്‍ മനസ്സില്‍ കുടിയിരുത്തിയ ആ വ്യക്തിയെ ഞാന്‍ കണ്ടു മുട്ടിയില്ല ..ദൈവം എന്റെ ശത്രു ആണെന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു അത് ..അയാളെ കാണാന്‍ പറ്റാത്തതിലുള്ള സങ്കടം ഞാന്‍ ദൈവത്തെ പഴി പറഞ്ഞു തീര്‍ത്തു ..പിന്നെ ക്ഷേത്രസന്ദര്‍ശനം നിര്‍ത്തി വച്ചു..ദൈവത്തെ അറിയിക്കാതെ ഒരു കൈ നോക്കാമെന്ന് വിചാരിച്ചു കാണണം ഞാന്‍ !



പക്ഷെ എന്നിട്ടും ആ വ്യക്തിയുടെ പ്രത്യക്ഷപ്പെടലുണ്ടായില്ല .. എന്നും 8 നും 8.30 നും ഇടയില്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന വ്യക്തിയുടെ തിരോതഥാനത്തെ കുറിച്ച് ഞാന്‍ കുറെ ചിന്തിച്ചു ..





ഇനി ഞാനും എന്റെ വികാരങ്ങളും എന്റെ നോട്ടവും ഒന്നുമില്ലാത്ത ആ പച്ച വൃക്ഷത്തിന്റെ തണല്‍ ആ വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നിരിക്കണം ..അതാവാം അയാള്‍ ആ വഴിയിലൂടെയുള്ള യാത്ര ഉപേക്ഷിച്ചത് എന്ന ഉത്തരം കണ്ടെത്തി എന്റെ മനസ്സിനെ ഞാന്‍ ആശ്വസിപ്പിച്ചു .



ദൈവമില്ലാത്ത എന്റെ രാജ്യത്ത് ഗന്ധര്‍വന്മാരുണ്ടാകുമോ എന്ന് വരെ ഞാന്‍ ചിന്തിച്ചു ..പക്ഷെ ആ ചിന്തയില്‍ ഒരു റിയാലിറ്റിയും ഞാന്‍ കണ്ടില്ല ..കാരണം ഗന്ധര്‍വന്മാര്‍ വളരെ സുന്ദരന്മാരായിരിക്കും എന്ന വിശ്വാസം എന്റെ മനസ്സില്‍ ഉറച്ചു പോയിരുന്നു .



എന്നെ പല ഉത്തരങ്ങളും കണ്ടെത്തി ഞാന്‍ സമാധാനിപ്പിച്ചു ..



നാളുകള്‍ ഏറെ കഴിഞ്ഞു ..ഞാനിപ്പോള്‍ ആ ബസ്‌ സ്ടാന്റിലേക്ക് പോകാറില്ല ..എങ്കിലും ഇന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ആ അപരിചിതനെ ഞാന്‍ തേടി ക്കൊണ്ടിരിക്കുന്നു ..

Friday 6 August 2010

കൊലപാതകി

സ്രഷ്ടാവിന്റെ വിധി വൈരൂപ്യത്തെ നിഷേധിച്ചവള്‍...മിടിച്ചു തുടങ്ങിയ ഹൃദയത്തെ നിലപ്പിച്ചവള്‍ ..ഇത് വേറെ ആരേയുമല്ല എന്നെ കുറിച്ച് തന്നെയാണ് , ഞാന്‍ വിവരിക്കുന്നത് ..ഞാന്‍ ഒരു മനുഷ്യ ഹൃദയത്തിന്റെ ചലനം ഇല്ലാതാക്കിയെന്നു പറഞ്ഞാല്‍ ഞാന്‍ കൊലപാതകി ആണെന്നല്ലേ അതിന്റെ അര്‍ത്ഥം ?


അതിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് എനിക്ക് എന്നോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളുണ്ട് ..



മനസ്സിന് വെളിച്ചം നല്‍കുന്നതും ആ വെളിച്ചത്തെ നിഷ്കരുണം ഇരുട്ടാക്കുന്നതും സ്നേഹമെന്ന ആ മഹാശക്തിയുടെ കളിയല്ലേ ..


സ്നേഹത്തെ നന്മയാക്കുന്നതും തിന്മയാക്കുന്നതും മനുഷ്യ മനസ്സാണോ അതോ ഈ സ്നേഹമാണോ നന്മയുടെയും തിന്മയുടെയും സൃഷ്ടി ..


നിശ്ചലമായിക്കിടക്കുന്ന മനസ്സില്‍ ഒരു കുളിര്‍ കാറ്റടിപ്പിക്കുവാനും ,ഒരു പേമാരിയായി ആര്‍ത്തലച്ചു ഒരു കുടുംബത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുവാനും സ്നേഹത്തിനു കഴിയും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു ..അപ്പോള്‍ നന്മയുടെ ഉറവിടം എന്നെല്ലാരും വിശ്വസിക്കുന്ന സ്നേഹമാണോ കൊടുംപാതകങ്ങള്‍ക്കും കാരണം ..



സ്നേഹത്തില്‍ കുടി കൊള്ളുന്ന നന്മ മാത്രമേ ചിലപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവൂ .. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന , അല്ല ദംഷ്ട്രകള്‍ താഴ്ത്തി ചിരിച്ചു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥതയെന്ന ചെന്നായയെ നിങ്ങള്‍ മനസ്സിലാക്കണം ..എന്നെ നിങ്ങള്‍ മനസ്സിലാക്കണം ..
                                                     
ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും സ്നേഹിക്കുന്നവരൊക്കെ എന്റെ ഇരകളാണ് ..എന്റെ കൂടെ നടക്കുന്ന സ്നേഹമെന്ന ചെന്നായയുടെ ദംഷ്ട്രകള്‍ കൊണ്ട്, ഞാന്‍ ഇഷ്ടപെടുന്നവരെല്ലാം ഉപദ്രവിക്കപ്പെടുകയാണ് ..


ഈ കഥ പറയുന്നതിന് മുന്‍പെന്നെ കുറിച്ചൊരു മുഖവുരയുടെ ആവശ്യമുണ്ട് ..



അച്ഛനും അമ്മയും സ്നേഹം വാരിക്കോരി തരുന്നുണ്ടെങ്കിലും ഞാനതിലെ കുറവുകള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു ..എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാനും അമ്മയും കൂടി ഒറ്റപ്പെട്ട് കഴിച്ചു കൂട്ടുകയായിരുന്നു ..എല്ലാവരും ഒറ്റ വിളിപ്പുറത്തുണ്ടെങ്കിലും എനിക്ക് ഒരു ഒറ്റപ്പെടല്‍ എവിടെയും മണത്തു ...വല്യമ്മേടെ മക്കളൊക്കെ ഇടയ്ക്കിടെ വീട്ടില്‍ വന്നു പോകും ..കളിയും കുസൃതിയുമായി കുറച്ചു സമയം ..പിന്നെ അവിടം നിറഞ്ഞു നിന്ന ഏകാന്തതയെ ഞാനിന്നും ഭയപ്പെടുന്നു ...കുസൃതികളില്‍ ഞങ്ങള്‍ പങ്കു വച്ചിരുന്ന പഴഞ്ചന്‍ കഥകളില്‍ ഞാന്‍ ഏറെ നേരം ജീവിച്ചു ..അതിനെ ചുറ്റിപ്പറ്റി ചിന്തകള്‍ നെയ്തു കൂട്ടി ..പിന്നെ ഏറെ നേരം ഒറ്റപ്പെട്ടു .



ഒറ്റപ്പുത്രിയായി ജനിച്ച ഞാന്‍ സ്നേഹത്തിന്റെ കാര്യത്തില്‍ തികച്ചും സ്വാര്‍ത്ഥയാണ് ..


അച്ഛന്റെയും അമ്മയുടെയും പൂര്‍ണ്ണ സ്നേഹം എനിക്ക് മാത്രം ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു .. അതിനു പുറമേ സ്നേഹത്തിനു മുന്നില്‍ സംശയങ്ങളുടെയും കൂട്ടികിഴിക്കലുകളുടെയും ഒരു ഭാണ്ടക്കെട്ടായിരുന്നു എന്റെ മനസ്സ് .അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അളവ് വരെ ഞാന്‍ മനസ്സില്‍ തിട്ടപ്പെടുത്തും ..എന്ന് വച്ചാല്‍ ഇനി ഇപ്പോ അമ്മ എന്നെ സ്നേഹിക്കുന്നതിലും കൂടുതല്‍ അച്ഛനെയാണോ സ്നേഹിക്കുന്നുണ്ടാവുക എന്നൊക്കെയുള്ള സംശയങ്ങള്‍ .. ആ സംശയം ഞാന്‍ അവരുടെ മുന്‍പില്‍ എത്രയോ തവണ ഉന്നയിച്ചിരിക്കുന്നു ..ആ സ്നേഹം പങ്കിട്ടു പോകുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല . എന്തിന് അച്ഛന്‍ അമ്മയെ സ്നേഹിക്കാന്‍ പാടില്ല ,അമ്മ അച്ഛനെ സ്നേഹിക്കാന്‍ പാടില്ല എന്നുവരെ തമാശ രൂപത്തില്‍ ഒരു പൊടി മനസ്സില്‍ തട്ടിത്തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് .



ഈ ലോകത്തില്‍ രണ്ടു വ്യക്തികളുടെ പൂര്‍ണ്ണമായ സ്നേഹത്തിനു ഉടമയാണ് ഞാന്‍ എന്ന അഹങ്കാരം ആണ് എന്നെ ജീവിപ്പിക്കുന്നത് ..



ഇക്കഴിഞ്ഞ് പോയ ഇരുപത്തിമൂന്ന് വര്‍ഷത്തില്‍ ഏകദേശം ഇരുപത് വര്‍ഷം അമ്മ എന്നോടൊപ്പം മാത്രമായിരുന്നു .അതുകൊണ്ട് തന്നെ അമ്മ എന്റേത് മാത്രം ആണെന്നായിരുന്നു എന്റെ വിശ്വാസം ....



ഇനി ഈ മുഖവുരക്കപ്പുറം ഞാന്‍ കഥ പറഞ്ഞു തുടങ്ങട്ടെ ..



അന്നെനിക്ക് പ്രായം 10 വയസ്സാണെന്ന് തോന്നുന്നു . അച്ഛന്‍ നാട്ടില്‍ വന്ന സമയം ..പൂര്‍ണ്ണമായി എന്റെത് മാത്രമായ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നിത്തുടങ്ങിയ കാലം ..



പണ്ടും ഇപ്പോളും അമ്മ അടുത്തുണ്ടെങ്കിലെ എനിക്കുറങ്ങാന്‍ കഴിയുകയുള്ളൂ.. അല്ലെങ്കില്‍ ഞാന്‍ ഉറക്കത്തെ അന്വേഷിച്ച് നടക്കുകയാവും രാത്രി മുഴുവന്‍ ..ചിലപ്പോള്‍ ഉറക്കത്തെ തിരഞ്ഞലഞ്ഞു തളര്‍ന്നു ദുസ്വപ്നങ്ങളിലൂടെ ആ രാത്രി ഞാന്‍ കഴിച്ചു കൂട്ടും .



അങ്ങനെയിരിക്കെ ചില രാത്രികളുടെ പകുതികളില്‍ അമ്മയെ എന്റെ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട് തുടങ്ങി . അതു മനസ്സിലാക്കാന്‍ തുടങ്ങിയ ഞാന്‍ അമ്മയോട്  എന്റെ അടുത്ത് തന്നെ ഉണ്ടാകണം എന്നു മുന്‍കൂറായി പറഞ്ഞു . എന്നിട്ടും അമ്മ എന്നില്‍ നിന്നകലുന്നതായി ഞാന്‍ മനസ്സിലാക്കി. അതിനാല്‍ അമ്മ അച്ഛനടുത്തേക്ക് പോകുന്നത് തടയാനായി ഞാന്‍ ചില രാത്രികളില്‍ ഉറങ്ങാതെ അമ്മയെ കെട്ടിപ്പിടിച്ചു, അമ്മയെ ഞാന്‍ ചങ്ങലയ്ക്കിട്ടു .ചില രാത്രികളില്‍ ബോധം നഷ്ടപ്പെട്ട് നിദ്രയില്‍ മുഴുകിയ ഞാന്‍ അരിച്ചു കയറുന്ന വെളുപ്പാന്‍കാലത്തെ തണുപ്പിലാവും അമ്മ എന്റെ അരികിലില്ലെന്ന സത്യം മനസ്സിലാക്കുക .അമ്മയെ എപ്പോഴാണ് ഞാന്‍ എന്നില്‍ നിന്നും മോചിപ്പിച്ചതെന്ന് ആലോചിക്കുകയാവും അപ്പോള്‍ .



അമ്മ എന്നില്‍ നിന്നും അകന്നു പോകുന്നുവെന്ന ബോധം എന്നെ ശരിക്കും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു .അതിനു കാരണം അച്ഛനാണ് .അച്ഛന്‍ അമ്മയെ എന്നില്‍ നിന്നും പൂര്‍ണ്ണമായി അകറ്റുന്നതായി എനിക്ക് തോന്നി തുടങ്ങി .ഞാന്‍ അമ്മയുടെ മടിയില്‍ കയറി ഇരിക്കാന്‍ പോകുമ്പോഴൊക്കെ അച്ഛന്‍ എന്നെ വിലക്കിത്തുടങ്ങി .അമ്മക്ക് സുഖമില്ലെന്നായിരുന്നു അച്ഛന്‍ കാരണം പറഞ്ഞത് .അച്ഛന്‍, അമ്മയെ എന്നില്‍ നിന്നും വേര്‍തിരിക്കാനുള്ള തത്രപ്പാടിലാണെന്നു എനിക്ക് തോന്നി .അമ്മയെ അച്ഛന് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന തീരുമാനം ഞാനന്ന് കൈക്കൊണ്ടു .



അന്ന് രാത്രി ഞാന്‍ ഉറങ്ങാതിരിക്കാന്‍ തീരുമാനിച്ചു .അച്ഛനോടുള്ള രോഷം എന്റെ മനസ്സില്‍ ജ്വലിക്കുകയായിരുന്നു .അമ്മയെ എന്റെ കരവലയത്തില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു .രാത്രി ഏറെക്കഴിഞ്ഞിട്ടും ഞാന്‍ കണ്ണിമ അടക്കാതെ പലതും ആലോചിച്ചു കിടന്നു .അന്നത്തെ ദിവസം അമ്മയുടെ മടിയില്‍ ഇരിക്കാന്‍ പോലും അച്ഛന്‍ സമ്മതിക്കാതിരുന്ന രംഗം മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു .



അന്ന് പുറത്ത് തീരെ നിലാവുണ്ടയിരുന്നില്ല എന്നെനിക്ക് തോന്നി .റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെട്ടം വെന്റിലേഷനില്‍ കൂടി മുറിയിലെ ഭിത്തിയില്‍ പതിക്കുന്നുണ്ട് .പുറത്തെ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയര്‍ന്നു താഴുന്നുമുണ്ട് .ആ ശബ്ദം പേടിപ്പെടുത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കും .രാത്രിയുടെ വൈകിയ വേളയില്‍ എപ്പോഴോ നിദ്രാദേവി എന്നെ നിദ്രാവിഹീനയാക്കി .പക്ഷെ ചീവീടുകളുടെ ശബ്ദം പിന്നെയും എന്നെ നിദ്രയില്‍ നിന്നും അടര്‍ത്തി മാറ്റി . ആ കൂരിരുട്ടില്‍ കിടക്കയില്‍ അമ്മയെ കൈകൊണ്ട് പരതി നോക്കി.അമ്മയെ കാണാനില്ല .ഞാന്‍ പേടിച്ചു കിടുങ്ങി .എങ്ങും കുറ്റാക്കൂരിരുട്ട് .ഫാന്‍ കറങ്ങുന്നില്ല .കറന്റ്‌ പോയെന്നു തോന്നുന്നു.ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്റെ കാതുകളില്‍ തുളച്ചു കയറിക്കൊണ്ടിരുന്നു .  ഞാന്‍ ഭീതി കൊണ്ട് നടുങ്ങി .



ഇരുട്ടിനെ അളന്നുമാറ്റി ഞാന്‍ അപ്പുറത്തെ മുറിയുടെ വാതില്‍ക്കലെത്തി .ഇനി ഒരിക്കലും അമ്മയെ അച്ഛന് വിട്ടുകൊടുക്കില്ല എന്നു മനസ്സില്‍ ശപഥം ചെയ്തു കൊണ്ടായിരുന്നു ആ വാതില്‍ക്കല്‍ ഞാന്‍ തട്ടിയത്.എന്നെ ഒറ്റപ്പെടുത്തിയതിലുള്ള അരിശം കൊണ്ട് ആ വാതില്‍ തല്ലി പൊളിക്കാന്‍ വേണ്ടുന്ന ശക്തിയോടെ  വാതില്‍ക്കല്‍ മുട്ടി ...അച്ഛന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു, പാതിയടഞ്ഞ കണ്ണുകളോടെ വന്നു വാതില്‍ തുറന്നു . ദേഷ്യം കൊണ്ട് ഞാന്‍ തിളച്ചു മറിഞ്ഞു .അമ്മ എന്റെത് മാത്രമാണെന്ന അഹങ്കാരത്താല്‍ ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.ഞാന്‍ അമ്മയെ എന്റെ കൈകാലുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി .എന്റെ കാലുകള്‍ അമ്മയുടെ വയറിന്മേല്‍ പതിച്ചു .അമ്മ ഉറക്കത്തിനിടയില്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നു .അപ്രതീക്ഷിതമായി ശക്തിയോടെയുള്ള എന്റെ കെട്ടിപ്പിടുത്തം അമ്മയെ നോവിപ്പിച്ചതായി തോന്നി .അച്ഛന്‍ പെട്ടെന്ന് വന്നു എന്നെ അമ്മയുടെ അടുത്ത് നിന്നും അകറ്റി കിടത്തി.ഞാന്‍ പിന്നെയും അമ്മയുടെ അടുക്കലെക്കമര്‍ന്നു കിടന്നു .അമ്മക്കെന്തോ ഒരസ്വസ്ഥത .അമ്മയുടെ വല്ലായ്മ കൂടിക്കൂടി വന്നു .ഒന്നുമറിയാതെ ഞാന്‍ പിന്നെയും മയങ്ങി .രാത്രിയിലെ മയക്കത്തിനിടയില്‍ ആരൊക്കെയോ വീട്ടില്‍ വന്നു പോകുന്നതായി ഞാനറിഞ്ഞു .എന്തായാലും അമ്മ എന്റെ അടുത്തില്ല .



അടുത്ത രാവിലെ ആയി.അപ്പോഴാണറിഞ്ഞത് അമ്മ ആശുപത്രിയില്‍ ആണ്.അമ്മക്കെന്തു പറ്റി? ഞാന്‍ ആലോചിച്ചു .എന്നെ രാത്രിയില്‍ ഒറ്റക്കുപെക്ഷിച്ചു പോയ അമ്മക്ക് അസുഖം വന്നത് ദൈവം കൊടുത്ത ശിക്ഷയാണെന്ന് ഞാന്‍ വിചാരിച്ചു .



അടുത്ത ദിവസം അമ്മ ഹോസ്പിറ്റെലില്‍ നിന്നും വീട്ടിലേക്കു വന്നു.ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്നും മാറിയില്ല.എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ ഞാനുണ്ടായി .അന്നത്തെ ദിവസം ഞാന്‍ അമ്മയുടെയും അച്ഛന്റെയും നടുവില്‍ കിടന്നു സുഖമായുറങ്ങി .അമ്മക്ക് സുഖമില്ലെന്ന മുന്നറിയിപ് തന്നിട്ടുള്ളതിനാല്‍ ഞാന്‍ അമ്മയെ അന്ന് മെല്ലെയേ എന്റെ കൈകള്‍ കൊണ്ട് വരിഞ്ഞുള്ളൂ ..അമ്മയുടെ നെഞ്ചിലെ ചൂടേറ്റു ഞാനന്ന് പെട്ടെന്ന് ഉറക്കം പിടിച്ചു .



ദിവസങ്ങള്‍ക്കു ശേഷം , ഞാനും അമ്മയും പിന്നെയും ഒറ്റക്കായി .അച്ഛന്‍ വിദേശത്തേക്ക് പറന്നകന്നു .






പിന്നെയും എന്റെത് മാത്രമായി എന്റെ അമ്മ ..ഇടയ്ക്കിടെ ബന്ധുമിത്രാധികള്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു വന്നു പോയി ..ആയിടെ എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ വീട്ടില്‍ വന്നു .കുറെ സമയം ഞങ്ങളൊരുമിച്ചു കളിച്ചു .ഒടുവില്‍ എന്നത്തേയും പോലെ എന്തോ പറഞ്ഞു വഴക്കിട്ടു ..ഞങ്ങളുടെ പിണക്കം കളി തമാശകളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു .”നീ എന്റെ കുഞ്ഞനുജനെ കൊന്നില്ലേടി ” എന്ന ചോദ്യം എന്നെ ഒന്ന് നടുക്കി ..






അപ്പുവണ്ണന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ഞാന്‍ കുറെ നാളെടുത്തു .എല്ലാം കൂട്ടിവായിച്ചപോള്‍ ഞാന്‍ കൊലപാതകി ആണെന്ന ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി ..അറിയാതെ ആണെങ്കിലും ഞാന്‍ ഒരു ജീവനെ ഇല്ലാതാക്കിയെന്ന ബോധം എന്നെ അന്നേറെ വേദനിപ്പിച്ചു ..എങ്കിലും ഒരു കൊല ചെയ്ത കൊലപാതകിക്ക് ഏറെ കഴിഞ്ഞെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്ന ഒരു തിരിച്ചറിവ് എനിക്കിന്നാള്‍ വരെ ഉണ്ടായിട്ടില്ല ..ഒരു കൊലപാതകിയുടെ മനസ്സില്‍ പതുങ്ങിയിരിക്കുന്ന ക്രൂരത ഏറെ നാള്‍ കഴിഞ്ഞെങ്കിലും അസ്തമിച്ചു പോകില്ലേ ? പക്ഷെ ഞാനെന്നെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .






ഏറെ നാള്‍ കഴിഞ്ഞു .ഇന്ന് 2010 ആഗസ്റ്റ്‌ മാസം, തീയതി 6.






ഇന്നിപ്പോ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് . ഇന്നും ഞങ്ങളുടെ വീട്ടിലെ പിണക്കങ്ങള്‍ക്ക്‌ കാരണം ഞാനാണ് ..സ്നേഹത്തിനെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് തിട്ടപ്പെടുത്തി വഴക്കുണ്ടാക്കുന്ന ആ പണ്ടത്തെ സ്വഭാവത്തിന് എനിക്കിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല .ഈ ലോകത്തിലെ എല്ലാ നന്മ തിന്മകളെയും ശരി തെറ്റുകളെയും മനസ്സിലാക്കേണ്ട പ്രായം ഒക്കെ അതിക്രമിച്ചിരിക്കുന്നു . എന്നിട്ടും എനിക്ക് എന്റെ അമ്മ എന്റെ മാത്രമാണെന്ന സ്വാര്‍ത്ഥ ബോധത്തിനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഇത് വരെ സാധിച്ചിട്ടില്ല ..


Tuesday 3 August 2010

ശത്രു



പച്ചപ്പരിഷ്കാരം കൊണ്ട് മോണ കാട്ടി ചിരിച്ച് ,
വെളുപ്പിനെ നിറം പിടിപ്പിച്ച കുപ്പായമിട്ട് ,
വിചാരങ്ങളില്‍ അഴുക്കിന്റെ കറ പിടിപ്പിച്ച്‌ ,
അന്യനെ നിശ്വാസം കൊണ്ടിടിച്ചു താഴ്ത്തി ,
തിന്മയെന്ന കൊടുവാളിനു മൂര്‍ച്ച കൂട്ടി ,
തൂലികയില്‍ അഹന്ത കൊണ്ട് മഷി പുരട്ടി ,
വാക്കുകളില്‍ രാക്ഷസ താണ്ഡവം ജനിപ്പിച്ച് ,
എന്റെ ദുഖങ്ങളില്‍ വിജയാശ്രുക്കള്‍ പൊഴിച്ച്
ഒളിപ്പോരാട്ടത്തിലൂടെയസ്ത്രങ്ങള്‍ തൊടുത്തെ-
നിക്ക് മേല്‍ വിജയങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരന്‍..