Wednesday 13 October 2010

തിരിച്ചറിവ്

അഹന്തയെന്ന കൊടുവാളില്‍
ശിരസ്സകപ്പെട്ടു വെന്തു-
നീറി മനസ്സാക്ഷി,
അറിഞ്ഞീല പിടഞ്ഞിരുന്നത്;
അറിഞ്ഞീലാ കപട-
സ് നേഹത്തിന്‍  മൂടുപടം.
സ്വാര്‍ത്ഥതയുടെ കൂര്‍ത്ത
മുനകള്‍ വാര്‍ത്തെടുത്തു ,
മോടിപിടിപ്പിച്ചു കപട-
സ് നേഹത്തിന്‍ സ്വപ്ന സൌധം. 
കണ്ടീല ഞാനെന്‍ മനസ്സാക്ഷി
തന്‍ സങ്കടപ്പെരുമഴ..
അവളുടെ കണ്‍കളില്‍ നടനമാടിയ
പ്രണയച്ചുവപ്പിരുട്ടാക്കിയെന്‍
മനസ്സിന്റെ വെട്ടം..
അല്ല; കണ്ണടച്ചിരു-
ട്ടാക്കി ഞാനെന്നെ.
പടവെട്ടി നന്മയോടിതുവരെ
പടിവാതിലിന്നപ്പുറമിറക്കി-
വിട്ടെന്റെ മനസ്സാക്ഷിയെ;
പണ്ടിരമ്പിയ പ്രണയപ്പെരുമഴയില്‍
തുളുമ്പിയ സ്വപ്നങ്ങളുടച്ചു
മാതാപിതാക്കളിണക്കി
വച്ച മോഹമാലകള്‍ ..
കാപട്യത്തിന്റെ മജ്ജ-
മേലുരുക്കിയൊഴിച്ച
പ്രണയത്തീമഴയില്‍
മറന്നു ഞാനെന്നെ
കിളിര്‍പ്പിച്ച വേരുകള്‍ ..
എന്റെ ജന്മം സ്വപ്നം
വിതച്ചയാ നല്‍പ്പാടങ്ങള്‍
വറ്റിവരണ്ടു; 
നന്മയാര്‍ന്ന നിറക്കൂട്ടുകള്‍
ചാലിക്കുവാന്‍ സ്വരുക്കൂട്ടിയ
സ്വപ്നങ്ങളെല്ലാം വെണ്ണീരാക്കി
എന്റെ കരാളഹസ്തങ്ങള്‍ ..
മനസ്സാക്ഷിതന്‍ വിങ്ങലുകള്‍
ഗര്‍ഭം ധരിച്ചുടലിനെ കാര്‍ന്നു
തിന്നും രക്താര്‍ബുദത്തെ;
അറിഞ്ഞു ഞാനിന്നലെയെന്റെ
ഇരുളടഞ്ഞ മനസ്സിന്നകത്തളങ്ങള്‍ .
അറിഞ്ഞു ഞാനാ കപട-
സ് നേഹത്തിന്‍ മൂടുപടങ്ങള്‍ ..
അറിഞ്ഞു ഞാനവളുടെ
 പ്രണയത്തിന്റെ നിറം
 ചുവപ്പായിരുന്നെന്ന്‍ ;
വഴിവിട്ടനേകം ധനത്തിന്നുറവ
യവളുടെ മാംസപിണ്ഡ-
ങ്ങളായിരുന്നെന്നു ഞാന്‍
തിരിച്ചറിഞ്ഞു;
ഇരച്ചുകയറിയിരുട്ടെന്‍ കണ്‍കളില്‍
സങ്കടത്തിരമാലകളണ
പൊട്ടി മസ്തിഷ്കത്തില്‍ ..
അഹന്തയുടെ മൂര്‍ച്ചയുള്ള
മുലത്തണ്ടുകള്‍ സുഖിപ്പിച്ച
രാവുകളെ ശപിച്ചു ഞാന്‍  ..
ഒന്നായിരുന്നെന്ന വിശ്വാസത്തിന്‍
കൊടുമുടികള്‍ തകര്‍ത്ത
സത്യങ്ങള്‍ ഒലിച്ചിറങ്ങി
കണ്ണുനീരായി..
അഹന്ത തന്നിരുട്ടില്‍
കിളിര്‍ത്തു പെറ്റുപെരുകിയ
തിന്മതന്നടിവേരുകള്‍
അര്‍ബുദമെന്ന  പേരില്‍
തുടിച്ചു;വേദനിച്ചീലുടലുകള്‍ ,
പക്ഷേ, വേദനിക്കുന്നെന്‍ മനം.
ഓര്‍മ്മയുടെ ഓടകള്‍
തിന്മതന്നാധിക്യത്താല്‍
ചീഞ്ഞു നാറി,
കുറ്റബോധത്തിന്‍
തീരാക്കയങ്ങള്‍ക്ക്
പശ്ചാത്താപത്തിന്‍ വിത്തുകള്‍
പാകുവാന്നിടം കിട്ടിയില്ല;
പണ്ട് പ്രേമതീരത്തൊരുമിച്ചു
കാതോര്‍ത്ത ശംഖൊലിയി -
ന്നൊറ്റക്കിരുട്ടില്‍ 
മരണമായിരമ്പുന്നു...
മൂന്നുപെണ്‍പൈതങ്ങളിട-
നെഞ്ചില്‍ തലവച്ചു
ചായുമ്പോളിന്നെന്‍ കരങ്ങള്‍
തളര്‍ന്നു താലോലിക്കുവാന്‍ . 
സ്നേഹവിശ്വാസങ്ങള്‍ക്കന്ത്യകൂദാശ-
യായ സത്യത്തിന്‍ പെരുമഴ
കളാര്‍ത്തുപെയ്യുമ്പോള്‍ മരിച്ചു-
കഴിഞ്ഞിരുന്നെന്‍  മനം..
കാലനായെത്തി അതിഥി,
വിരുന്നൊരുക്കി കുന്തിരിക്കങ്ങള്‍ ,
പകര്‍ന്നു പനിനീരുടലാകെ-
യെന്റെ കുഞ്ഞുപൈതങ്ങള-
വരുടെ കണ്ണുനീരാല്‍ ..
കുന്തിരിക്കങ്ങള്‍ തീര്‍ത്ത
പുകമറയിലൂടെ കണ്ടുഞാന്‍ ,
വേര്‍ പെട്ടയെന്റെ പാതിയെ..
എന്റെ വൈകിയ തിരിച്ചറി-
വലംകൃതമാക്കിയവള്‍ ,
കുന്തിരിക്കം മണപ്പിച്ചും..
ചന്ദനത്തിരി കത്തിച്ചും..

Friday 27 August 2010

പച്ച ശിഖരങ്ങള്‍

(പച്ച ശിഖരങ്ങള്‍ ..അതിനു ജീവന്റെ താളമുണ്ട് ..അതില്‍ ചലിക്കുന്ന സിരകളുമുണ്ട് ..ഒഴുകുന്ന രക്തമുണ്ട് .
ഇലകളില്ലാത്ത വൃക്ഷം ..അതിനു ജീവന്റെ തുടിപ്പുണ്ട് ..പിരിയുന്ന ശിഖരമുണ്ട് ..എണ്ണമറ്റ ശിഖരങ്ങളുണ്ട്..
ഇലകളില്ലാത്ത ഈ വൃക്ഷത്തിനെങ്ങനെ പച്ച നിറം വന്നു ?
ശിഖരങ്ങള്‍ക്ക് പച്ച നിറമോ ? ഇലകളില്ലാത്ത ഈ വൃക്ഷത്തിന് നിസ്സഹായതയുടെ പാരമ്യത്തില്‍ അടിവേരില്‍ നിന്നും ഹരിതകം ഉത്ഭവിച്ചിരിക്കുന്നു ..അല്ല  ഉള്‍ക്കാമ്പിലെ ഹരിതകം ശിഖരങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു .. )


ആദിതാളം നിലച്ചു,

ആത്മനൊമ്പരത്തെ കാല-
മിടിച്ചു താഴ്ത്തി,
ഇടറിയ കാല്‍വയ്പ്പുകള്‍,
ഭൂമിയ്ക്ക് ഭാരമായി..
കരിഞ്ഞ നിനവുകള്‍ക്ക്
മേല്‍ സ്വപ്നം വിതയ്ക്കു-
വാന്‍ വിത്തുകള്‍ കിട്ടിയില്ല..
സൃഷ്ടി ദോഷമായി,
ജന്മം പിടഞ്ഞീടുമാ-
വേളയില്‍ നിലച്ച താളത്തെ
വീണ്ടും മുഴക്കുവാന്‍,
തേടി പടവുകള്‍,
അജ്ഞാതമാം കരിങ്കല്‍-
വീഥികളില്‍ നിരന്തരം
കാലിടറി വീണു ..
മുറിവേറ്റ നിനവുകള്‍ക്ക്
മേലൊഴുകി കടും ചോര..
കട്ടച്ചുവപ്പു ചോരയില്‍
കുളിച്ച സ്വപ്നങ്ങള്‍ക്ക്
കടുംചുവപ്പു നിറവും പകര്‍ന്നു,
കരിങ്കല്‍പടവുകളിലെ യാത്ര
കുരുപ്പിച്ച മുറ്റിയ മുറിവുകള്‍ക്ക്‌
 മേല്‍ പറ്റിപ്പിടിച്ചു
ദുഷിച്ച വ്രണങ്ങളും,
മരുന്നുകള്‍‍ക്കാകുമോ
നിലച്ച താളത്തെ
ജനിപ്പിക്കുവാന്‍ ?
നിനവുകള്‍ക്ക് മേല്‍
പൊടിഞ്ഞ ചോരയൊപ്പുവാന്‍ ?
പുതുമഴയില്‍ കിളിര്‍ത്ത
പുല്‍നാമ്പുകളോരോന്നായ്‌
കരിയിലകളായപ്പോഴും,
തളര്‍ന്നിരുന്നീല,
പ്രതീക്ഷയെ നട്ടു പിടിപ്പിച്ചു,
വളമിട്ടനേകമെങ്കിലും
തളിര്‍ത്തീല, കായ്ച്ചീല,
വിരിഞ്ഞീല മൊട്ടുകള്‍..
പിന്നെയും കരിയിലക്കാറ്റുകള്‍..
ആത്മനൊമ്പരങ്ങള്‍..
പഴിപറച്ചിലുകള്‍ ..
ഒടുവിലൊരു പുലരിയില്‍
തിരിച്ചറിഞ്ഞീണം
പകര്‍ന്നീടുമാദിതാളം
എന്നിലെ എന്നാദിതാളം
മരിച്ചിരുന്നില്ല ,തളര്‍ന്നിരുന്നില്ല,
താണനിലത്തില്‍ നീരുറവയായി
പതിഞ്ഞ സ്വരമിന്നുള്ളിലെ
ഈണമായൊഴുകുമ്പോഴും
പടവുകളെന്നെ താഴ്ത്തിടുമ്പോഴും
അറിയുന്നീ നിലക്കാത്ത താളം
പൊട്ടിക്കിളിച്ച ശിഖരങ്ങളില്‍
കിളിര്‍ക്കാത്തിലകള്‍ക്ക് വേണ്ടി
ഇതാ ഈ ഉള്‍ക്കാമ്പിലും
അടിവേരിലും വറ്റാത്ത ഹരിതകം ..



Wednesday 18 August 2010

പാറുവും ശ്രദ്ധയും പിന്നെ ഞാനും

പച്ച വിരിച്ച് നില്‍ക്കുന്ന ഭൂപ്രകൃതിയുടെ ഒത്ത നടുവിലാണ് എന്‍ജിനീയറിംഗ് പഠനത്തിനായി ഞങ്ങള്‍ ചെന്നു പെട്ടത് .കണ്ടാല്‍ ആരും കൊതിച്ചു പോകുന്ന ഭൂപ്രകൃതി .. നെല്‍പ്പാടവും , മല നിരകളും കാടുകളും എല്ലാമായി ആ ഭൂപ്രദേശം  ഏതൊരു മനുഷ്യനെയും ഒന്ന് കൊതിപ്പിച്ചു കളയും..ആ മനോഹാരിതയില്‍ മനം മറന്നാണ് ഞാനും അവിടെത്തിച്ചേര്‍ന്നത്.


                 അവിടെത്തി ചേരുന്ന എല്ലാവരെയും അവിടത്തെ പ്രകൃതി പിന്നെയും പിന്നെയും മാടി വിളിച്ചു കൊണ്ടിരുന്നു.. അങ്ങനെ മൂന്നു സാധുജനങ്ങള്‍ ( പാറു ,ശ്രദ്ധ ,പിന്നെ ഞാന്‍ ) അവിടെത്തി ചേര്‍ന്നു ..ആദ്യത്തെ കാഴ്ചയില്‍ നല്ല അച്ചടക്കവും മര്യാദയും ഉള്ള മൂന്നു കുട്ടികള്‍ ആയിരുന്നു ഞങ്ങള്‍ ..മൂന്നു പേരും കേരളത്തിന്റെ പല ജില്ലകളില്‍ നിന്നെത്തി ഒരു കുടക്കീഴില്‍ താമസിക്കുന്നവര്‍ ...


                 പാറുവിനെ പരിചയപ്പെടുത്താം .. പാറുവിന്റെ പ്രത്യേകത അവളുടെ "എന്തേരടെ" എന്ന സംസാര ശൈലി ആണ് . അതേസമയം ശ്രദ്ധയുടെ ശൈലി "എന്നാ" എന്നതാണ് .ഞാനാണെങ്കിലോ "എന്തുവാ"യും. ഇപ്പോള്‍ മനസ്സിലായല്ലോ  ഞങ്ങളുടെ ഓരോരുത്തരുടെയും ജില്ലകള്‍ . ഒന്ന് കൂടി വ്യക്തമാക്കാം .. പാറുവിന്റെ ദേശം വര്‍ക്കലയാണ് .. ശ്രദ്ധയുടെ ദേശം കോട്ടയം .."കൊല്ലം കണ്ടവനില്ലം വേണ്ടെ"ന്ന പ്രസ്താവന പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ കൊല്ലക്കാരിയുമാണ്.

                         അങ്ങനെ നിര്‍ദോഷികളായ 3 പെണ്‍ കുട്ടികള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരു മുറിക്കുള്ളില്‍ എത്തപ്പെട്ടു .. ഹോസ്റലിലെ അറുപത്തിമൂന്നാം നമ്പര്‍ മുറിയായിരുന്നു ഞങ്ങളുടെ താവളം ..തികച്ചും മര്യാദക്കാരികളും (അങ്ങനെയല്ലെങ്കിലും ഞങ്ങളുടെ പെരുമാറ്റം കണ്ടാല്‍ ആരുമൊന്നു തെറ്റിദ്ധരിക്കും ) പഠിക്കണമെന്നയൊറ്റ അഭിവാജ്ഞയോടെ അവിടെ എത്തിച്ചേര്‍ന്നതുമായ കുട്ടികളായിരുന്നു ഞങ്ങള്‍ ....ആ കോളേജില്‍ ഞങ്ങളുടെ സാന്നിധ്യം അറിയാവുന്നവര്‍ വളരെ ചുരുക്കമായിരുന്നു .. പക്ഷെ എല്ലാം ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞു ..ഞങ്ങള്‍ മൂന്നുപേരും ഒറ്റരാത്രി കൊണ്ട് ആ കോളേജ് മുഴുവന്‍ പ്രസിദ്ധരായി ..പല ബാച്ചുകളില്‍ നിന്നും പലരും ഞങ്ങളെ ഒന്ന് കാണാനായി ഞങ്ങളുടെ ക്ലാസ്സ്‌ തിരഞ്ഞു നടന്നു ..

ഇനി സംഭവത്തിലേക്ക് കടക്കാം..





        ഞങ്ങള്‍ മൂന്നുപേരും വീട്ടുകാരെ പിരിഞ്ഞിരിക്കുന്നത്  ആദ്യമായാണ് .. അതുകൊണ്ട് തന്നെ, ദൂരങ്ങള്‍ താണ്ടി അന്യനാട്ടില്‍ പഠിക്കാന്‍ വന്ന ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ ശുഷ്കാന്തി ആയിരുന്നു .. ഞാനാണെങ്കില്‍ ക്ലാസ്സ്‌ ഒക്കെ തുടങ്ങി 1 മാസം പിന്നിട്ടപ്പോളാണ് കോളേജില്‍ എത്തിയത് .. അതുകൊണ്ട് തന്നെ ഞാന്‍ തലകുത്തി നിന്നാണ് ആദ്യ ദിവസങ്ങളില്‍ പഠിച്ചത് ..പുതുമോടി എന്നൊക്കെ പറയില്ലേ ..എന്‍ജിനീയറിംഗ് പഠിക്കാനെത്തിയ പുതുമോടിയില്‍ ഞങ്ങള്‍ രാത്രികളെ പകലാക്കി പഠിച്ചു ..വീട്ടുകാരുടെ നിബന്ധനകളില്ലാതെ സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തില്‍ പലരും ആഘോഷ പൂര്‍ണ്ണമാക്കി ഓരോ ദിവസങ്ങളും ..പക്ഷെ ഞങ്ങള്‍ മൂവരെയും വീട്ടുകാരുടെ അഭാവം വേദനിപ്പിച്ചു കൊണ്ടിരുന്നു ..ആ ഹോസ്റ്റല്‍ മുറിയിലെ ഓരോ നിമിഷങ്ങളും ഞങ്ങള്‍ പഠനത്തിനായി വിനിയോഗിച്ചു ..




             അങ്ങനെയിരിക്കുമ്പോളാണ് മന്ത്‌ലി എക്സാം വരുന്നത് .. ഞങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ആദ്യത്തെ മന്ത്‌ലി എക്സാം..എസ്.എസ്.എല്‍.സിക്ക് പോലും ഞാന്‍ അത്രയും ആത്മാര്‍ത്ഥതയോടെ പഠിച്ചിട്ടില്ലെന്ന് തോന്നുന്നു ..അത്രക്ക് ചൂടേറിയ പഠിത്തം ..രാത്രികളുടെ പകുതിഭാഗം ഞങ്ങള്‍ക്ക് പകലു പോലെ ആയിരുന്നു ..ആ ഹോസ്റ്റലില്‍ ഏറ്റവും അവസാനം ലൈറ്റ് അണയുന്ന മുറി ഞങ്ങളുടെതായിരുന്നു .. ഞാനും പാറുവും മിക്കവാറും മുറിക്കു പുറത്തിരുന്നാണ് പഠിക്കാറ് .മുറിക്കകത്ത് കിടക്കുന്ന കമ്പി കൊണ്ടുണ്ടാക്കിയ നന്നേ ഭാരം കുറഞ്ഞ ടേബിളും പ്ലാസ്റ്റിക്‌ കസേരയും ഞങ്ങള്‍ പുറത്തെടുത്തിട്ട് അവിടിരുന്നാണ് പഠിച്ചു കൊണ്ടിരുന്നത് ..രാത്രിയില്‍ ശക്തമായടിക്കുന്ന കാറ്റടിച്ചു പലപ്പോഴും ഞങ്ങളുടെ പുസ്തകങ്ങളുടെ താളുകള്‍ കെട്ടഴിഞ്ഞു പോയി .അതുപോലെ തന്നെ രാവിലെ എണീറ്റ്‌ പുറത്തിട്ടിട്ട് പോയ കസേരയെ ആ ഹോസ്റെലിന്റെ മുക്കും മൂലയിലും തെരക്കി നടക്കുന്നതും എന്റെയും പാറുവിന്റെയും പതിവായിരുന്നു .. എങ്കിലും ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു കസേര അകത്തിടാതെ ഓരോ രാത്രിയുടെയും പകുതിയില്‍ ബോധം കെട്ടു കിടന്നുറങ്ങി കൊണ്ടിരുന്നു ..                        
 
അന്നേ ദിവസം പാറുവും ഞാനും നേരത്തെ കിടക്കയില്‍ സ്ഥാനം പിടിച്ചു ..സമയം 11 കഴിഞ്ഞിട്ടേ ഉണ്ടാകൂ ..അടുത്ത ദിവസം രാവിലെ എണീറ്റ്‌ പഠിക്കാമെന്ന് ഉഗ്രശപഥം ചെയ്തിട്ടാണ് ഞങ്ങള്‍ കിടക്കയില്‍ തല ചായ്ച്ചത്‌ ..കൃത്യം 4 മണിക്ക് എണീക്കാനായി അലാറവും വച്ചു .. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് പറയാന്‍ പറ്റാത്ത എന്തോ ഒരു അസ്വസ്ഥത ..ആ അസ്വസ്ഥതയെ കുറിച്ച് ഞാനും പാറുവും ഉറക്കം പിടിക്കുന്നതിനു മുന്‍പ് സംസാരിക്കുകയും ചെയ്തു ..പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ആകെ ഒരു അങ്കലാപ്പ് .. ഞങ്ങളെ ഉറക്കത്തില്‍ ശല്യം ചെയ്യേണ്ടെന്ന് കരുതി മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു ശ്രദ്ധ പുറത്തിരുന്നു പഠിത്തം തുടര്‍ന്നു ..കഴിഞ്ഞ ഒരാഴ്ചയായി ഉറക്കം തീരെ കുറവായിരുന്നതിനാല്‍ അന്ന് ഞാന്‍ പെട്ടെന്ന് ഉറക്കം പിടിച്ചു ..




ഈ ലോകം എന്റെ ബോധാത്തിനപ്പുറമായി ..എന്റെ ബോധം ശൂന്യമായി .. ഏകദേശം മൂന്നു മണിക്കൂറോളം എന്റെ ബോധമില്ലായ്മ തുടര്‍ന്നു .. ശേഷം വിചിത്രമായ രംഗങ്ങളാണ് ഞങ്ങളുടെ മുറിയില്‍ അരങ്ങേറിയത് .

 സമയം 3 മണിയോടടുക്കും .പാറുവിന്റെ ശബ്ദം ഞങ്ങളുടെ മുറിയില്‍ മുഴങ്ങിക്കേട്ടു ..ഞാന്‍ ഞെട്ടലോടെ  കണ്ണുകള്‍ തുറന്നു ..ആ ഇരുട്ടത്ത്‌ കാഴ്ച വീണ്ടെടുക്കാന്‍ എനിക്കേതാനും സെക്കണ്ടുകള്‍ വേണ്ടി വന്നു ..പാറു ചിറകുവിരിച്ചു പറക്കുന്ന വവ്വാലിനെ പോലെ പറക്കുന്നു ..എനിക്കൊന്നും മനസ്സിലായില്ല ..പാറു ഓടുകയാണെന്നും പറക്കുകയാനെന്നും പറയാം .അവള്‍ രാത്രിയില്‍ പുതപ്പു തല വഴിയെ പുതച്ചാണ് ഉറങ്ങാറ് ..അതുകൊണ്ടുതന്നെ അവളെണീറ്റോടിയപ്പോള്‍ ആ പുതപ്പും അവളുടെ പിറകെ പറന്നു ..ആ പറക്കലിനിടയില്‍ അവളുടെ മുന്‍പിലത്തെ വാതിലടഞ്ഞു ..ഞാന്‍ ഒന്നമ്പരന്നു ..ഞാന്‍ കാണുന്നത് സ്വപ്നമാണോ എന്ന് ഒരു നിമിഷം ചിന്തിച്ചു ..പല സ്വപ്നങ്ങളിലും, കാണുന്നത് സ്വപ്നമാണോ അതോ യാഥാര്‍ധ്യമാണോ എന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു .. അതെ പോലെ ഇതും സ്വപ്നമാണോ എന്ന് ഞാന്‍ സന്ദേഹിച്ചു ..പക്ഷെ എന്റെ കണ്മുന്നിലെ രംഗങ്ങള്‍ യാഥാര്‍ധ്യമായിരുന്നു .. ഇനി പാറുവിന് വട്ടായോ എന്ന് വരെ ഞാനപ്പോള്‍ ചിന്തിച്ചു പോയി ..രാത്രിയില്‍ സംസാരിക്കുക അവളുടെ പതിവായിരുന്നു .ഇനി അതു പോലെ സംസാരിച്ചു സംസാരിച്ചു അവളിപോള്‍ എണീറ്റോടാനും തുടങ്ങിയോ എന്ന ചോദ്യത്തില്‍ എത്തി നിന്നു ഞാന്‍ ..അപ്പോഴേക്കും പാറു റൂമിലെ ലൈറ്റ് തെളിച്ചു ..ശ്രദ്ധയും ഉണര്‍ന്നു ..ഞാന്‍ ശ്രദ്ധയുടെ അടുക്കലേക്കോടി ചെന്നു .. എല്ലാരുടെയും മുഖത്ത്‌ ഭയം നിഴലിച്ചു ..എനിക്കും ശ്രദ്ധയ്ക്കും കാര്യം എന്തെന്ന് അപ്പോഴും മനസ്സിലായില്ല ..ഞങ്ങള്‍ മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കി ..പക്ഷെ ഞങ്ങളുടെ വാതില്‍ ആരോ പുറത്തു നിന്നു ബന്ധിച്ചിരിക്കുന്നു ..ഞങ്ങള്‍ ഭീതി കൊണ്ട് കിടുങ്ങി . പാറുവിന്റെ മാല താഴെ കിടക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ..ഞങ്ങള്‍ ഭയന്ന് വിറച്ചു ..ഞങ്ങള്‍ പിന്നെയും വാതില്‍ തുറക്കാന്‍ ശ്രമിച്ചു നോക്കി . .പക്ഷെ പറ്റിയില്ല .ജനലുകള്‍ തുറന്നു വാര്‍ഡനെ വിളിച്ചു ..ഞങ്ങളെ രക്ഷിക്കാന്‍ ആരും വന്നില്ല ..ഒടുവില്‍ അപ്പുറത്തെ റൂമിലെ ഷീജയെ ഞങ്ങള്‍ ഫോണ്‍ വിളിച്ചുണര്‍ത്തി ഞങ്ങളുടെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു .. അവള്‍ മുറി തുറക്കാനായി കുറ്റികള്‍ താഴ്ത്തി ..പക്ഷെ അവളും ബന്ധനസ്തയായിരുന്നു ..അവള്‍ അതിനപ്പുറമുള്ള പ്രിയയെ ഫോണ്‍ ചെയ്തു ..രണ്ടാം നിലയിലെ മുഴുവന്‍ മുറികളും പുറത്തു നിന്നു പൂട്ടിയിരിക്കുകായാണെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി .


രണ്ടാം നിലയിലെ എല്ലാ മുറികളില്‍ നിന്നും കുട്ടികള്‍ നിലവിളിച്ചു ..സാജിദ മാമിന്റെ പേര് ആ ഹോസ്റ്റലില്‍ മുഴങ്ങിക്കേട്ടു ..അവസാനം അവിടെ പണിക്കു നില്‍ക്കുന്ന  ചേച്ചി ഞങ്ങളുടെ ഭാഗ്യവശാല്‍ ഉണര്‍ന്നു .. അവര്‍ കണ്ട രംഗം അവരെ അമ്പരപ്പിച്ചു കാണണം ..ഭ്രാന്താശുപത്രിയെ അനുസ്മരിപ്പിക്കും വിധം രണ്ടാം നിലയിലെ അന്തേവാസികള്‍ ജനലു തുറന്നു കൈകള്‍ പുറത്തിട്ട് രക്ഷിക്കാനായി നിലവിളിക്കുന്നു .. അവര്‍ പെട്ടെന്ന് ഞങ്ങളുടെ വാര്‍ഡനായ സാജിദ മാമിന്റെ മുറിയുടെ വാതില്കല്‍ തട്ടി അവരെ ഉണര്‍ത്തി . ഉറക്കച്ചടവില്‍ നിന്നും പേടിച്ചു വിരണ്ട് അവര്‍ വന്നു ഞങ്ങളെ മുറിയില്‍ നിന്നും പുറത്തിറക്കി..അവര്‍ രാത്രിയിലും  ഫെയര്‍ ആന്‍ഡ്‌ ലവ്ളി അവരുടെ മുഖത്തെ കുഴികളില്‍ നിറച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

ഞങ്ങളുടെ ഹോസ്റ്റല്‍ കള്ളന്മാരുടെ പിടിയിലായെന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി ..അപ്പോഴാണ് പാറു പറന്നതിന്റെ പിന്നിലെ കാര്യം ഞാന്‍ മനസ്സിലാക്കിയത് ..പാറുവിന്റെ കഴുത്തിലെ മാല പൊട്ടിച്ച കള്ളനെ പിടിക്കാനാണ് പാറു പറന്നു കൊണ്ടോടിയത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ എന്റെയും പാറുവിന്റെയും ബാഗുകള്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടതായി കണ്ടെത്തി .പാവം പാറു ..അവളുടെ ബാഗിലെ 2000 രൂപയും ആ ബാഗിനോടൊപ്പം നഷ്ടപ്പെട്ടിരിക്കുന്നു ..പക്ഷെ എന്റെ ബാഗിലുണ്ടായിരുന്നത് പഴകിയ കുറെ വസ്ത്രങ്ങള്‍ മാത്രമായിരുന്നു ..അതെ സമയം എന്റെ ഷെല്‍ഫില്‍ തുറന്നു കിടന്ന  പെഴ്സിലുണ്ടായിരുന്ന 1000 രൂപ അതേപടി അവിടിരിക്കുന്നു .. അതെന്നെ അത്ഭുതപ്പെടുത്തി . ഏകദേശം 4 മണി ആവാറായപ്പോള്‍  ഞങ്ങളുടെ മുറിക്കു മുന്‍പില്‍ ആളുകളെല്ലാം കൂടി ..ലേഡീസ് ഹോസ്റ്റലില്‍ കള്ളന്‍ കയറിയതില്‍ പലരും പ്രതിഷേധിച്ചു ..അടുത്ത ദിവസം  ധരിക്കാനുള്ള അടിവസ്ത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്താണ് ഞാനപ്പോള്‍ വേദനിച്ചത് ..



                              കോളേജിലെ വൈസ് പ്രിന്‍സിയും സ്പെഷ്യല്‍ ഓഫീസറുമൊക്കെ ഞങ്ങളെ കാണാനായെത്തി..  രാത്രി നടന്ന സംഭവങ്ങള്‍ ഞങ്ങള്‍ അവരോട് വിവരിച്ചു ..അന്നേ ദിവസം ഉറക്ക ക്ഷീണത്തില്‍ ശ്രദ്ധ വാതില്‍ കുറ്റിയിടാന്‍ മറന്നു പോയതിനെ വൈസ് പ്രിന്‍സി കുറ്റപ്പെടുത്തി.അതിനു മുന്‍പുള്ള പല ദിവസങ്ങളില്‍ ഞാനും കുറ്റിയിടാന്‍ മറന്നു പോയിട്ടുണ്ടെന്ന് ഞാനോര്‍ത്തു. എല്ലാവര്‍ക്കും അതിശയവും അമ്പരപ്പും ..ഞങ്ങളുടെ ഹോസ്റെലിലെ വാച്ച്മാന്‍ അപ്പൂപ്പന് ഇതിന്റെ പേരില്‍ പൊതിരെ വഴക്ക്‌ കേട്ടു ..അതില്‍ ഞങ്ങള്‍ സങ്കടപ്പെട്ടു ..കൊമ്പന്‍ മീശക്കാരനായ ആ അപ്പൂപ്പനെ ഞങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു ..പാവം അപ്പൂപ്പന്‍ ..


രാവിലെ ഹോസ്റ്റലില്‍ പോലീസെത്തി ..ഒപ്പം പോലീസ് നായയും ..ഒരു സിംഹത്തെ പോലിരിക്കുന്ന പട്ടി ..എല്ലും തോലുമായ പട്ടികളെ കണ്ടാല്‍ ഓടിയൊളിക്കുന്ന ഞങ്ങള്‍ ആ സിംഹം പോലിരിക്കുന്ന പട്ടിയെ കണ്ട്‌ പേടിച്ചു വിറച്ചു ..അതു ഞങ്ങളുടെ അടുത്തെങ്ങാനും ഓടി വന്നാലോ എന്ന് ഞാന്‍ ഭയപ്പെട്ടു ..അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മൂന്നു മാന്യജനങ്ങള്‍ ചത്തേനെ ..അതിനു കൂടി ആര്‍ക്കും സാക്ഷിയാകേണ്ടി വന്നില്ല ഭാഗ്യത്തിന് ..ആ പട്ടി കുരച്ച് കുരച്ച് പടികള്‍ കയറി ഏറ്റവും മുകളിലത്തെ നിലയില്‍ എത്തിയിരിക്കുന്നു ..കുറച്ച് സമയത്തിന് ശേഷം 2 ബാഗുകളും ചുമന്നു പോലീസുകാര്‍ താഴേക്ക്‌ പടിയിറങ്ങി .അവര്‍ ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതുന്നതും കണ്ടു .അതാ അവര്‍ കൈയില്‍ പിടിച്ചു കൊണ്ട് വരുന്നത് കറുപ്പില്‍ പച്ച ബോര്‍ഡറുള്ള എന്റെ ബാഗും ഇളം നീല നിറത്തിലുള്ള പാറുവിന്റെ ബാഗുമാണ് ..ഞങ്ങള്‍ അവരുടെ അടുക്കലേക്ക് ചെന്നു .അതേ അത് ഞങ്ങളുടെ ബാഗുകളാണ് .ആ വിവരം ഞങ്ങള്‍ പോലീസുകാരോട് പറഞ്ഞു . ദൈവമേ ആ ബാഗ്‌ അവര്‍ തുറന്നു പരിശോധിച്ചാല്‍ സംഭവിച്ചേക്കാവുന്ന നാണക്കേടോര്‍ത്തു ഞാന്‍ ഒന്ന് പരുങ്ങി ..അതിനകത്ത്‌ മുഴുവന്‍ എന്റെ പഴയ വസ്ത്രങ്ങളായിരുന്നു . എന്തായാലും അത് ആ പോലീസുകാര്‍ വാര്‍ഡനെ ഏല്‍പ്പിച്ചിട്ട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഞങ്ങളോട്‌ പറഞ്ഞു ..ഞങ്ങള്‍ ബാഗുകള്‍ വാങ്ങിച്ചു പരിശോധിച്ചു .പാറുവിന്റെ  ബാഗിലെ പൈസ പെര്‍സോടെ കാണാനില്ല .എന്റെ ബാഗില്‍ നഷ്ടമാകാന്‍ മാത്രം ഒന്നുമില്ലായിരുന്നു ..എന്റെ ഭാരമുള്ള ബാഗ്‌ വെറുതെ കുറെ ദൂരം ചുമന്ന കള്ളനെ ഓര്‍ത്ത് ഞാന്‍ പരിതപിച്ചു .. എന്തായാലും പാറുവിന്റെ പേര്‍സിലെ അവളുടെ അഡ്രസ്‌ കള്ളന്‍ കൊണ്ട് പോയതായി ഞങ്ങള്‍ കണ്ടു പിടിച്ചു .. എന്നെങ്കിലും മോഷണം നടത്തിയതില്‍ പശ്ചാത്താപം തോന്നുന്ന കള്ളന്‍ ഒരു ദിവസം പാറുവിന്റെ അഡ്രസ്സില്‍ അവള്‍ക്ക് നഷ്ടപ്പെട്ട കാശു തിരിച്ചയക്കുമെന്നു ഞങ്ങള്‍ പ്രത്യാശിച്ചു ..

            ഒരാഴ്ചക്കാലം ഞങ്ങളുടെ ഹോസ്റ്റലില്‍ പോലീസുകാര്‍ വന്നു പോവുകയും അവിടെയുള്ള പലരെയും ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു .. അതിനിടയില്‍ ഞങ്ങളുടെ ബാച്ചിലെ പെണ്‍കുട്ടികളുടെയെല്ലാം മാതാപിതാക്കള്‍ കോളേജില്‍ വന്നു വൈസ് പ്രിന്‍സിപലിനും സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും തലവേദനയുണ്ടാക്കി ..അവര്‍ എന്താശ്വസിച്ച് തങ്ങളുടെ പെണ്മക്കളെ ആ ഹോസ്റെലിലേക്കയക്കുമെന്നായിരുന്നു അവരുടെയെല്ലാം ചോദ്യം ..ഉടനെ കള്ളനെ കണ്ടുപിടിക്കാമെന്ന ഉറപ്പു കൊടുത്ത് ഞങ്ങളുടെയെല്ലാം മാതാപിതാക്കളെ അവര്‍ തിരിച്ചയച്ചു ..അവര്‍ നല്‍കിയ  മറ്റു പല ഉറപ്പുകളെയും പോലെ ആ ഉറപ്പും കാറ്റില്‍ പറന്നു .


ഇത്രയും നിരുത്തരവാദികളായ കോളേജ് അധികൃതരോടുള്ള ദ്വേഷം ഇപ്പോഴും എന്റെ മനസ്സിലുണ്ട് .


          പെണ്‍പിള്ളേര്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലില്‍ കയറി അത്രയും പേരെ ബന്ധനസ്തരാക്കി കടന്നു കളഞ്ഞ ആ മോഷ്ടാവ് ആരാവും ?പാറുവിന്റെ പൈസ നഷ്ടപ്പെട്ടതൊഴികെ ആ മോഷ്ടാവ് ഞങ്ങള്‍ക്ക് നല്‍കിയ പബ്ലിസിറ്റി ഞങ്ങളെ സന്തോഷിപ്പിച്ചു.. അത് വരെ ഒരു കള്ളനും കാലെടുത്തു കുത്തിയിട്ടില്ലാത്ത ആ സുന്ദരിമാരുടെ സ്വര്‍ഗത്തില്‍ ഞങ്ങളുടെ അറുപത്തിമൂന്നാം നമ്പര്‍ മുറി ഒരു ചരിത്രത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. എന്തായാലും ആര്‍ക്കുമറിയാത്ത ഞങ്ങളെ പ്രസിദ്ധിയുടെ കൊടുമുടിയിലേക്കുയര്‍ത്തിയ ആ മോഷ്ടാവിനെ ഞാനൊന്നു പ്രണമിച്ചോട്ടെ ..





                           
             

              

Saturday 14 August 2010

ഇസ്തിരിപ്പെട്ടി

എന്റെ കരളു കത്തിച്ച താപം

പങ്കു വച്ചു നിങ്ങള്‍..
ഓരോ നൂലിഴ നിവര്‍ത്തിയപ്പോഴും,
നിങ്ങളറിഞ്ഞില്ലെന്‍ കരളിന്റെ വിങ്ങല്‍..
എന്റെ മേനി നിങ്ങള്‍ക്കു പകര്‍ന്ന,
ചൂടേറ്റു പലരും തൃപ്തരായ്‌ ..
അറിഞ്ഞില്ലാരുമെന്റെ നോവുകള്‍..
ആരും മണത്തീലെന്‍ കരളു-
കത്തും പുകഗന്ധം..
ആരും കണ്ടീലെന്റെ
തിളച്ചു മറിഞ്ഞ അന്തരംഗം ..
ഏതോ ലാഭനഷ്ടക്കണക്കിന്റെ
കൂട്ടിക്കിഴിക്കലായി മധ്യസ്ഥന്മാരെന്നെ
നിങ്ങളുടെ കൈകളിലെല്‍പിച്ചപോള്‍,
പിടഞ്ഞെങ്കിലും മോഹിച്ചിരുന്നൊരു
രക്ഷകനാമുടമസ്ഥനെ ..
എന്നിട്ടും നിങ്ങളെന്നെ പങ്കു വച്ചു,
പിന്നെയും പലരുമെന്നെ
ചുട്ടു പൊള്ളിച്ചു ,തൃപ്തരായ്‌ ..
ഇന്നലെയെന്നിലെ താപത്തിനാ-
പണ്ടത്തെ പുക ഗന്ധമില്ലായിരുന്നു;
കരളു കത്തും പുകയുമില്ലായിരുന്നു ;
ഇന്നെന്നില്‍ പണ്ടത്തെ താപമില്ല ;
മേനിമേല്‍ ഞരക്കമില്ല ;
ശേഷിപ്പതെന്‍ കരളു കത്തിയോ-
രിത്തിരി ചാമ്പലുമൊത്തിരി സ്വപ്നവും ..

Thursday 12 August 2010

പതിവ്രത


കാമരാക്ഷസന്മാരുടെ താണ്ഡവത്തിലുടഞ്ഞുപോയ്‌,
സ്നേഹമെന്ന വിശ്വാസത്തില്‍ തീര്‍ത്ത വിഗ്രഹം.
നാകമെന്ന പൊരുളില്‍ മിനുക്കിയിരുന്ന
സ്നേഹമെന്ന വിഗ്രഹത്തിലീയം മണത്തു.
എന്റെ നഗ്നതയിരുട്ടില്‍ കഴുകന്മാരുടെ പാന
പാത്രമായപോള്‍ വലിച്ചെറിഞ്ഞെന്നെ നീ.
വിശ്വാസമുളവാക്കിയ കാന്തശക്തിയില്‍
കെട്ടിയുണ്ടാക്കിയൊരു ചെറ്റക്കുടിലിന്നലെ പെയ്ത
പേമാരിയില്‍ നിലം പൊത്തിയപോള്‍ വിറച്ചുവോ ?
ആ കാറ്റിലും കുളിരിലുമെനിക്കൊരിക്കലുമെന്നെ
നഷ്ടപ്പെട്ടില്ലെന്നു ഞാന്‍ നിലവിളിച്ചുവോ ?
പ്രതിവാക്യങ്ങളായി ആശ്വാസവാക്കിന്റെ ധ്വനികള്‍ ശൂന്യതയായി പൊന്തിവന്നപ്പോള്‍,
ശപിച്ചിന്നലെ ബന്ധങ്ങളുടെ ചങ്ങലകളെനിക്ക്
സമ്മാനിച്ച മൃത്യുഞ്ജയഹോമത്തെ .
ആ ഹോമകുണ്ഡങ്ങളില്‍ നിന്നുയര്‍ന്ന പുകയായി
ഞാന്‍ ധരിച്ചതെന്റെ സൃഷ്ടി കര്‍ത്താവെന്റെ
ജീവിതത്തിനായി കത്തിച്ചു വച്ചൊരു കെടാ-
വിളക്കില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകളായിരുന്നു .. ഏതഗ്നികുണ്ഡത്തില്‍ സതിയനുഷ്ഠിക്കണമെന്നെന്റെ
ചോദ്യശരമേറ്റെന്നു തോന്നുന്നാ വിളക്കാളി
നിണത്തിന്‍ നിറം പകര്‍ത്തിയവിടമെങ്ങും ..
കാമത്തിന്നൊളിയമ്പുകളേറ്റെന്റെ പ്രാണന്റെ
അവസാന ശ്വാസവും നിലച്ചിടാന്‍
തുടങ്ങുമ്പോളുരികിയെന്‍മനം ..
എന്‍ പ്രണയത്തിടമ്പിന്‍ ജീവരക്തമെന്‍ സിരകളിലൂ
ടൊഴുകി ഒരു നേര്‍ത്ത സ്പന്ദനമേറ്റെന്നുദരം തടിച്ചു ; പാതിവ്രത്യത്തിന്റെ ഇറുകിയ കുപ്പായത്തില്‍ ഇറുകിപ്പിടിച്ചേതഗ്നി കുണ്ഡത്തില്‍ ചാരമാകും ഞാന്‍ ?

Tuesday 10 August 2010

ആദ്യ പ്രണയം

ഈ ലോകത്തില്‍ ഒരു നരകമുണ്ടെങ്കില്‍ അത് പ്രണയിക്കാത്തവരുടെ മനസ്സാണ് ..




പ്രണയമെന്നത് ഋതുഭേദം പോലെയാണ് ..ഹേമന്തവും ശിശിരവും വസന്തവും ഒക്കെ അതില്‍ അടങ്ങിയിട്ടുണ്ട് .. ഒരിക്കലും അത് വസന്തം മാത്രമായിരുന്നില്ല ..ആ ഋതുഭേദങ്ങളില്‍ മനസ് ചിരിക്കുകയും കരയുകയും ചെയ്തു കൊണ്ടിരിക്കും ...


പ്രണയമെന്ന വികാരം എന്നില്‍ ജനിച്ചതെന്നാണ് ?


അത് ഒരിക്കലും എന്റെ മനസ്സില്‍ ഒരു ദിവസം പൊട്ടി മുളച്ചതായിരുന്നില്ല .. ആയിരുന്നോ ? കണ്ട മാത്രയില്‍ പ്രണയം തോന്നിയെന്നൊക്കെ പലയിടത്തും   കേട്ടിട്ടുണ്ട് .. ഒരു ദിവസം ഒരു അപരിചിതനോട് പെട്ടെന്നൊരിഷ്ടം പൊട്ടിമുളയ്ക്കുന്നതെങ്ങനെയാണ് ? ..ഒരിക്കലും യഥാര്‍ത്ഥ പ്രണയം ഭൌതിക സൌന്ദര്യത്തില്‍ നിബദ്ധമല്ല ..മാംസ നിബദ്ധമല്ല രാഗം എന്ന വരികള്‍ എത്ര അര്‍ത്ഥവത്താണ് ..പക്ഷെ ഞാന്‍ സൌന്ദര്യത്തിനു ഒരു വലിയ വില തന്നെ കല്‍പ്പിക്കുന്നുണ്ട് എന്നതാണ് സത്യം ..അതെന്റെ ഒരു ചാപല്യമായി ഞാന്‍ കണക്കാക്കുന്നു .. എനിക്കില്ലാത്തത് മറ്റുള്ളവരില്‍ ഉണ്ടാകുമ്പോള്‍ അവരോടു തോന്നുന്ന ഒരു ആരാധന എന്നൊക്കെ അതിനെ വിശേഷിപ്പിക്കാം ..പക്ഷെ എന്റെ ആദ്യപ്രണയം സൌന്ദര്യത്തില്‍ മതി മറന്നുണ്ടായ ഒരു കൌതുകമോ ആരാധനയോ ഒന്നുമായിരുന്നില്ല.... പിന്നെ എന്തായിരുന്നു അത് ?


എന്റെ മനസ് തിരശ്ശീലകള്‍ ഉപയോഗിച്ച് തുടങ്ങിയത് അന്ന് മുതലാണ് .അന്ന് വരെ എന്റെ മനസ്സ് ഞാന്‍ അമ്മയുമായി പങ്കു വച്ചിരുന്നു ..എന്ന് മുതലാണ് എന്റെ മനസ്സിനെ മൂടുപടം അണിയാന്‍ ഞാന്‍ പഠിപ്പിച്ചത് ?


കരിമ്പച്ച നിറത്തിലായിരുന്നു അന്ന് ഞാന്‍ ആകാശം കണ്ടത് ...എന്നില്‍ പ്രണയം ജനിച്ചത് അവിടെ നിന്നാണ് .. അതുകൊണ്ട് തന്നെ എന്നില്‍ പ്രണയത്തിന്റെ നിറം പച്ചയാണ്‌ .....മനസ്സിന് തണലേകി ആ പച്ചവൃക്ഷം ചിലപ്പോള്‍ എന്നില്‍ കുളിര്‍ക്കാറ്റെല്പിച്ചു ..ചിലപ്പോള്‍ ആ പച്ചവൃക്ഷം മഴയേറ്റു വിറച്ചു കൂമ്പി നിന്നു..പക്ഷെ എന്നും അതിന്റെ നിറം പച്ചയായിരുന്നു ..

10 വര്‍ഷത്തെ പഠനത്തിനു ശേഷം പഴയ സ്കൂളിനോടും കൂട്ടുകാരോടും വിട പറഞ്ഞു ഞാന്‍ വേറൊരു അന്തരീക്ഷത്തിലേക്ക് ചേക്കേറി ..പ്രതീക്ഷയോടെ പഠനത്തെ സ്വപ്നം കണ്ടു ഞാന്‍ ആ വെള്ള മണല്‍പരപ്പുള്ള വെള്ളമണല്‍ സ്കൂളിലേക്ക് ബസ്‌ കയറി .അതിനു മുന്‍പ് ഞാനൊരിക്കലും ഒറ്റയ്ക്ക് ബസ്‌ യാത്ര ചെയ്തിട്ടില്ല ..പരിചയക്കുറവും സ്കൂളിലേക്കെത്താനുള്ള ദൂരവും എന്നെ ആദ്യമൊന്നു പ്രയാസപ്പെടുത്തി . കൂട്ടുകാരുടെ അഭാവം അവിടെയും എന്നെ ഒറ്റപ്പെടുത്തി ..




എന്നും രാവിലെ 8.30 നുള്ള ആതിരാവിഷു എന്ന ബസിലാണ് ഞാന്‍ യാത്ര ചെയ്തു കൊണ്ടിരുന്നത് .8.20 ആകുമ്പോഴേക്കും ബസ്‌ കാത്ത് ഞാന്‍ ബസ്‌ സ്ടോപ്പിലുണ്ടാവും .നീല നിറത്തിലുള്ള എന്റെ യൂണിഫോം ഞാന്‍ പലയിടത്തും പരതി ..പക്ഷെ ആ പ്രദേശത്തൊന്നും നീല നിറത്തിലുള്ള എന്റെത് പോലുള്ള യൂണിഫോം ആരും ധരിച്ചിട്ടുണ്ടായിരുന്നില്ല .. ഉണ്ടായിരുന്നെങ്കില്‍ ഒരു പരിചയപ്പെടലിനു ശേഷം കുശലം പറയുന്ന സമയം കൊണ്ട് സ്കൂളില്‍ എത്താമായിരുന്നു ..സ്കൂളില്‍ പരിചയമുള്ള ആരുമില്ലെന്ന എന്റെ പരിഭവവും ഒന്നു മാറ്റാമായിരുന്നു .പക്ഷെ എന്റെ അന്വേഷണം വെറുതെ ആയി .

ആ ബസ്‌ സ്റ്റോപ്പില്‍ ഒറ്റപ്പെട്ടു ഞാന്‍ നിന്നു .പല ആളുകളും എന്റെ അരികിലൂടെ എന്നും കടന്നു പൊയ്ക്കൊണ്ടിരുന്നു .. എല്ലാവര്‍ക്കും ഞാന്‍ ഒരു അപരിചിതയായിരുന്നു . തിരിച്ചും ..


അങ്ങനെ അപരിചിതര്‍ എന്റെ കണ്ണുകള്‍ക്ക്‌ പരിചിതരായിത്തുടങ്ങി .എന്നോ ഒരു മുഖം എന്നെ ചുറ്റിപ്പറ്റി അലഞ്ഞു തിരിയുന്നതായുള്ള തോന്നല്‍ എന്റെ മനസിലുണ്ടായി .ഓരോ ദിവസം കഴിയുംതോറും ആ വേട്ടയാടല്‍ ശക്തിപ്പെട്ടു ത്തുടങ്ങി ..അതെന്നെ നിരന്തരം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു .




അപരിചിതനായ ഒരു മനുഷ്യനെ കുറിച്ചുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ ഒരു ദിവസം അനേകം തവണ വന്നു കൊണ്ടിരിക്കുന്നു .. കുറെ അപരിചിതരുടെ ഇടയില്‍ ഒരു പരിചിതന്‍ എനിക്കുണ്ടായി ..എന്റെ അരികിലൂടെ പോകുന്ന അനേകം അപരിചിതരെ ഞാന്‍ കാണാതായി തുടങ്ങിയിരിക്കുന്നു .. മുന്‍പൊന്നും മനസ്സിനെ കീഴ്പ്പെടുത്തിയിട്ടില്ലാത്ത എന്തോ ഒന്നു ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി ..


8.30 നുള്ള ആതിരാവിഷുവിനെ കാത്തു 8 മണി കഴികെ ഞാന്‍ നില്ക്കാന്‍ തുടങ്ങി .എന്റെ സൌന്ദര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു . പൌഡര്‍ ഉപയോഗിക്കുന്നതിലുള്ള എന്റെ വിരോധം ഞാന്‍ സ്വയം മാറ്റിയെടുത്തു .അമ്മയ്ക്ക് സന്തോഷമായി ..മുഖത്ത് എണ്ണ ഒലിച്ചിറങ്ങിയുള്ള എന്റെ പഴയ രൂപത്തില്‍ നിന്നു ഞാന്‍ മുക്തയായി എന്ന് കണ്ണാടി നോക്കിയപ്പോള്‍ എനിക്ക് തോന്നി .


ഞാന്‍ എന്റെ ശരീരത്തിന് ചേരും വിധം വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി .എല്ലാം ഒരു നോട്ടത്തിനു വേണ്ടിയായിരുന്നു ..എന്നും എന്നെ കടന്ന് ആ മനുഷ്യന്‍ നടന്നു പൊയ്ക്കൊണ്ടിരുന്നു . മെലിഞ്ഞു മാ നിറത്തിലുള്ള രൂപം ആയിരുന്നു അയാള്‍ക്ക് ..വലിയ കണ്ണുകള്‍ ..കണ്ണിനെന്തോ ഒരാകര്‍ഷണം ഉണ്ടെന്നെനിക്ക് തോന്നി ..ഓരോ ദിവസവും രാവിലത്തെ ആ ദര്‍ശനം കണ്‍ കുളിര്‍ക്കെ, ദിവസം മുഴുവന്‍  ആവര്‍ത്തിച്ച്‌ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നു ..ആ മനുഷ്യന്റെ സാമീപ്യം എന്റെ നെഞ്ചിടിപ്പ് കൂട്ടി ..അയാള്‍ എന്റെ അരികിലൂടെ കടന്ന് പോകുന്ന നിമിഷങ്ങള്‍ നെഞ്ചിടിപ്പായി എനിക്ക് എണ്ണുവാന്‍ കഴിഞ്ഞു ..


അയാളെക്കാള്‍ സുന്ദരനായ ഒരു മനുഷ്യരോടും തോന്നാത്ത എന്തോ ഒന്നു എനിക്ക് ആ മാ നിറത്തിലുള്ള മനുഷ്യനോട് തോന്നി തുടങ്ങി .എന്റെ മനസ്സിനെ അയാളിലേക്ക് തൊടുത്തി വിടുന്ന ആ ശക്തി എന്താണ് ?


ആ മനുഷ്യനെ കാണാതിരുന്നാല്‍ ആ ദിവസം എനിക്ക് ഭീകരമായി ..മനസ്സിനെ കാര്‍ന്നു തിന്നുന്ന ഒരു വിങ്ങല്‍ അയാളുടെ അഭാവം എനിക്ക് നല്‍കി .അയാളുടെ കണ്ണുകളിലെ കൃഷ്ണമണികളില്‍ ഞാന്‍ എന്നെ കണ്ടു ..അയാളുടെ നോട്ടം എന്നിലേക്കെത്തിയത് ഞാന്‍ എപ്പോഴൊക്കെയോ അറിയുന്നുണ്ടായിരുന്നു .. അതെന്റെ തോന്നലായിരുന്നോ?


ആ മനുഷ്യന്റെ നോട്ടത്തിനു വേണ്ടി ഞാന്‍ കൊതിച്ചു ..ആ നോട്ടം എന്റെ ദിവസത്തെ ഒരു തരം അനുഭൂതിയിലാഴ്ത്തി .. എനിക്ക് അന്യമായിരുന്ന ഒരു സുഖം അല്ലെങ്കില്‍ ഒരു അനുഭൂതി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടെത്തിയിരിക്കുന്നു ..


പഠന തിരക്കുകള്‍ക്കിടയിലും ആ അനുഭൂതി ഞാന്‍ ആസ്വദിച്ചു കൊണ്ടിരുന്നു ..എന്റെ കാഴ്ചയില്‍ ഒരിക്കലും ശൂന്യത നിറഞ്ഞില്ല.എവിടെയും ആ രൂപം ഞാന്‍ കണ്ടുകൊണ്ടിരുന്നു..പരീക്ഷകളുടെ ഇടയില്‍ ഞാന്‍ ആ മനുഷ്യനെ ധ്യാനിച്ചിരുന്നു ..


2 വര്‍ഷക്കാലം വളരെ പെട്ടെന്ന് കടന്നു പോയി ..പരീക്ഷകളൊക്കെ കഴിഞ്ഞു ..ആ ബസ്‌ സ്ടാന്റിലേക്ക് ഏതോ ഒരു വികാരം എന്നെ പിന്നെയും ആകര്‍ഷിച്ചു കൊണ്ടേയിരുന്നു . ഞാന്‍ ഇടയ്ക്കിടെ ആ പരിസരത്ത് കൂടി എന്തെങ്കിലും കാരണങ്ങളുണ്ടാക്കി പോയിക്കൊണ്ടിരുന്നു .ആ വ്യക്തിയെ ഒന്നു കാണാനും ആ നോട്ടം എന്നിലേക്ക്‌ പതിക്കാനും ഞാന്‍ കൊതിച്ചു കൊണ്ടേയിരുന്നു .. പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷകള്‍ക്ക് ശേഷം ആ മധുരപ്പതിനെഴു എന്നില്‍ നിന്ന് മടങ്ങുവാന്‍ കാത്തു നിന്നു.

പഠന ദിവസങ്ങള്‍ കൊഴിഞ്ഞു പോയതു കാരണം പതിവായുണ്ടായിരുന്ന ബസ്‌ സ്ടാന്റിലെക്കുള്ള എന്റെ പോക്ക് നിന്നു .എന്നിട്ടും ഓരോ കാരണങ്ങള്‍ പറഞ്ഞു ഞാന്‍ ആ തണല്‍ വൃക്ഷത്തിന്റെ ചോട്ടിലെത്തി .തീരെ ദൈവ വിശ്വാസമില്ലാതിരുന്ന ആ സമയത്തും ഞാന്‍ ക്ഷേത്രത്തില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി . ദൈവങ്ങള്‍ എന്റെ പ്രാര്‍ത്ഥനകളൊന്നും അന്ന് കൈക്കൊള്ളാതിരുന്നതിനാലായിരിക്കാം എനിക്ക് അന്ന് ദൈവത്തെ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല ..പക്ഷെ കാലം എന്റെ വിശ്വാസങ്ങളെ ഇന്നേറെ മാറ്റിയിരിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു ..


അങ്ങനെ ക്ഷേത്രത്തില്‍ കയറി ദൈവമേ ആ വ്യക്തിയെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തണേ എന്ന് ഞാന്‍ പരീക്ഷണാര്‍ത്ഥം പ്രാര്‍ത്ഥിച്ചു ..അഥവാ ദൈവമെന്ന മഹാശക്തി എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നുവെങ്കില്‍ എന്റെ ആഗ്രഹം നടത്തി തന്നോട്ടെ എന്ന് വിചാരിച്ചാവും ഞാനന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക ..

അങ്ങനെ പല ദിവസങ്ങള്‍ ഞാന്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു ..ഒരു ദിവസവും ഞാന്‍ മനസ്സില്‍ കുടിയിരുത്തിയ ആ വ്യക്തിയെ ഞാന്‍ കണ്ടു മുട്ടിയില്ല ..ദൈവം എന്റെ ശത്രു ആണെന്ന് തോന്നിയ ദിവസങ്ങള്‍ ആയിരുന്നു അത് ..അയാളെ കാണാന്‍ പറ്റാത്തതിലുള്ള സങ്കടം ഞാന്‍ ദൈവത്തെ പഴി പറഞ്ഞു തീര്‍ത്തു ..പിന്നെ ക്ഷേത്രസന്ദര്‍ശനം നിര്‍ത്തി വച്ചു..ദൈവത്തെ അറിയിക്കാതെ ഒരു കൈ നോക്കാമെന്ന് വിചാരിച്ചു കാണണം ഞാന്‍ !



പക്ഷെ എന്നിട്ടും ആ വ്യക്തിയുടെ പ്രത്യക്ഷപ്പെടലുണ്ടായില്ല .. എന്നും 8 നും 8.30 നും ഇടയില്‍ എന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന വ്യക്തിയുടെ തിരോതഥാനത്തെ കുറിച്ച് ഞാന്‍ കുറെ ചിന്തിച്ചു ..





ഇനി ഞാനും എന്റെ വികാരങ്ങളും എന്റെ നോട്ടവും ഒന്നുമില്ലാത്ത ആ പച്ച വൃക്ഷത്തിന്റെ തണല്‍ ആ വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നിരിക്കണം ..അതാവാം അയാള്‍ ആ വഴിയിലൂടെയുള്ള യാത്ര ഉപേക്ഷിച്ചത് എന്ന ഉത്തരം കണ്ടെത്തി എന്റെ മനസ്സിനെ ഞാന്‍ ആശ്വസിപ്പിച്ചു .



ദൈവമില്ലാത്ത എന്റെ രാജ്യത്ത് ഗന്ധര്‍വന്മാരുണ്ടാകുമോ എന്ന് വരെ ഞാന്‍ ചിന്തിച്ചു ..പക്ഷെ ആ ചിന്തയില്‍ ഒരു റിയാലിറ്റിയും ഞാന്‍ കണ്ടില്ല ..കാരണം ഗന്ധര്‍വന്മാര്‍ വളരെ സുന്ദരന്മാരായിരിക്കും എന്ന വിശ്വാസം എന്റെ മനസ്സില്‍ ഉറച്ചു പോയിരുന്നു .



എന്നെ പല ഉത്തരങ്ങളും കണ്ടെത്തി ഞാന്‍ സമാധാനിപ്പിച്ചു ..



നാളുകള്‍ ഏറെ കഴിഞ്ഞു ..ഞാനിപ്പോള്‍ ആ ബസ്‌ സ്ടാന്റിലേക്ക് പോകാറില്ല ..എങ്കിലും ഇന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ആ അപരിചിതനെ ഞാന്‍ തേടി ക്കൊണ്ടിരിക്കുന്നു ..

Friday 6 August 2010

കൊലപാതകി

സ്രഷ്ടാവിന്റെ വിധി വൈരൂപ്യത്തെ നിഷേധിച്ചവള്‍...മിടിച്ചു തുടങ്ങിയ ഹൃദയത്തെ നിലപ്പിച്ചവള്‍ ..ഇത് വേറെ ആരേയുമല്ല എന്നെ കുറിച്ച് തന്നെയാണ് , ഞാന്‍ വിവരിക്കുന്നത് ..ഞാന്‍ ഒരു മനുഷ്യ ഹൃദയത്തിന്റെ ചലനം ഇല്ലാതാക്കിയെന്നു പറഞ്ഞാല്‍ ഞാന്‍ കൊലപാതകി ആണെന്നല്ലേ അതിന്റെ അര്‍ത്ഥം ?


അതിന്റെ ഉത്തരം കണ്ടെത്തുന്നതിനു മുന്‍പ് എനിക്ക് എന്നോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളുണ്ട് ..



മനസ്സിന് വെളിച്ചം നല്‍കുന്നതും ആ വെളിച്ചത്തെ നിഷ്കരുണം ഇരുട്ടാക്കുന്നതും സ്നേഹമെന്ന ആ മഹാശക്തിയുടെ കളിയല്ലേ ..


സ്നേഹത്തെ നന്മയാക്കുന്നതും തിന്മയാക്കുന്നതും മനുഷ്യ മനസ്സാണോ അതോ ഈ സ്നേഹമാണോ നന്മയുടെയും തിന്മയുടെയും സൃഷ്ടി ..


നിശ്ചലമായിക്കിടക്കുന്ന മനസ്സില്‍ ഒരു കുളിര്‍ കാറ്റടിപ്പിക്കുവാനും ,ഒരു പേമാരിയായി ആര്‍ത്തലച്ചു ഒരു കുടുംബത്തെ അല്ലെങ്കില്‍ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുവാനും സ്നേഹത്തിനു കഴിയും എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു ..അപ്പോള്‍ നന്മയുടെ ഉറവിടം എന്നെല്ലാരും വിശ്വസിക്കുന്ന സ്നേഹമാണോ കൊടുംപാതകങ്ങള്‍ക്കും കാരണം ..



സ്നേഹത്തില്‍ കുടി കൊള്ളുന്ന നന്മ മാത്രമേ ചിലപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവൂ .. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന , അല്ല ദംഷ്ട്രകള്‍ താഴ്ത്തി ചിരിച്ചു കൊണ്ടിരിക്കുന്ന സ്വാര്‍ത്ഥതയെന്ന ചെന്നായയെ നിങ്ങള്‍ മനസ്സിലാക്കണം ..എന്നെ നിങ്ങള്‍ മനസ്സിലാക്കണം ..
                                                     
ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും സ്നേഹിക്കുന്നവരൊക്കെ എന്റെ ഇരകളാണ് ..എന്റെ കൂടെ നടക്കുന്ന സ്നേഹമെന്ന ചെന്നായയുടെ ദംഷ്ട്രകള്‍ കൊണ്ട്, ഞാന്‍ ഇഷ്ടപെടുന്നവരെല്ലാം ഉപദ്രവിക്കപ്പെടുകയാണ് ..


ഈ കഥ പറയുന്നതിന് മുന്‍പെന്നെ കുറിച്ചൊരു മുഖവുരയുടെ ആവശ്യമുണ്ട് ..



അച്ഛനും അമ്മയും സ്നേഹം വാരിക്കോരി തരുന്നുണ്ടെങ്കിലും ഞാനതിലെ കുറവുകള്‍ കണ്ടു പിടിച്ചു കൊണ്ടിരുന്നു ..എന്റെ കുട്ടിക്കാലം മുഴുവന്‍ ഞാനും അമ്മയും കൂടി ഒറ്റപ്പെട്ട് കഴിച്ചു കൂട്ടുകയായിരുന്നു ..എല്ലാവരും ഒറ്റ വിളിപ്പുറത്തുണ്ടെങ്കിലും എനിക്ക് ഒരു ഒറ്റപ്പെടല്‍ എവിടെയും മണത്തു ...വല്യമ്മേടെ മക്കളൊക്കെ ഇടയ്ക്കിടെ വീട്ടില്‍ വന്നു പോകും ..കളിയും കുസൃതിയുമായി കുറച്ചു സമയം ..പിന്നെ അവിടം നിറഞ്ഞു നിന്ന ഏകാന്തതയെ ഞാനിന്നും ഭയപ്പെടുന്നു ...കുസൃതികളില്‍ ഞങ്ങള്‍ പങ്കു വച്ചിരുന്ന പഴഞ്ചന്‍ കഥകളില്‍ ഞാന്‍ ഏറെ നേരം ജീവിച്ചു ..അതിനെ ചുറ്റിപ്പറ്റി ചിന്തകള്‍ നെയ്തു കൂട്ടി ..പിന്നെ ഏറെ നേരം ഒറ്റപ്പെട്ടു .



ഒറ്റപ്പുത്രിയായി ജനിച്ച ഞാന്‍ സ്നേഹത്തിന്റെ കാര്യത്തില്‍ തികച്ചും സ്വാര്‍ത്ഥയാണ് ..


അച്ഛന്റെയും അമ്മയുടെയും പൂര്‍ണ്ണ സ്നേഹം എനിക്ക് മാത്രം ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു .. അതിനു പുറമേ സ്നേഹത്തിനു മുന്നില്‍ സംശയങ്ങളുടെയും കൂട്ടികിഴിക്കലുകളുടെയും ഒരു ഭാണ്ടക്കെട്ടായിരുന്നു എന്റെ മനസ്സ് .അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അളവ് വരെ ഞാന്‍ മനസ്സില്‍ തിട്ടപ്പെടുത്തും ..എന്ന് വച്ചാല്‍ ഇനി ഇപ്പോ അമ്മ എന്നെ സ്നേഹിക്കുന്നതിലും കൂടുതല്‍ അച്ഛനെയാണോ സ്നേഹിക്കുന്നുണ്ടാവുക എന്നൊക്കെയുള്ള സംശയങ്ങള്‍ .. ആ സംശയം ഞാന്‍ അവരുടെ മുന്‍പില്‍ എത്രയോ തവണ ഉന്നയിച്ചിരിക്കുന്നു ..ആ സ്നേഹം പങ്കിട്ടു പോകുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല . എന്തിന് അച്ഛന്‍ അമ്മയെ സ്നേഹിക്കാന്‍ പാടില്ല ,അമ്മ അച്ഛനെ സ്നേഹിക്കാന്‍ പാടില്ല എന്നുവരെ തമാശ രൂപത്തില്‍ ഒരു പൊടി മനസ്സില്‍ തട്ടിത്തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് .



ഈ ലോകത്തില്‍ രണ്ടു വ്യക്തികളുടെ പൂര്‍ണ്ണമായ സ്നേഹത്തിനു ഉടമയാണ് ഞാന്‍ എന്ന അഹങ്കാരം ആണ് എന്നെ ജീവിപ്പിക്കുന്നത് ..



ഇക്കഴിഞ്ഞ് പോയ ഇരുപത്തിമൂന്ന് വര്‍ഷത്തില്‍ ഏകദേശം ഇരുപത് വര്‍ഷം അമ്മ എന്നോടൊപ്പം മാത്രമായിരുന്നു .അതുകൊണ്ട് തന്നെ അമ്മ എന്റേത് മാത്രം ആണെന്നായിരുന്നു എന്റെ വിശ്വാസം ....



ഇനി ഈ മുഖവുരക്കപ്പുറം ഞാന്‍ കഥ പറഞ്ഞു തുടങ്ങട്ടെ ..



അന്നെനിക്ക് പ്രായം 10 വയസ്സാണെന്ന് തോന്നുന്നു . അച്ഛന്‍ നാട്ടില്‍ വന്ന സമയം ..പൂര്‍ണ്ണമായി എന്റെത് മാത്രമായ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു തുടങ്ങിയെന്നു തോന്നിത്തുടങ്ങിയ കാലം ..



പണ്ടും ഇപ്പോളും അമ്മ അടുത്തുണ്ടെങ്കിലെ എനിക്കുറങ്ങാന്‍ കഴിയുകയുള്ളൂ.. അല്ലെങ്കില്‍ ഞാന്‍ ഉറക്കത്തെ അന്വേഷിച്ച് നടക്കുകയാവും രാത്രി മുഴുവന്‍ ..ചിലപ്പോള്‍ ഉറക്കത്തെ തിരഞ്ഞലഞ്ഞു തളര്‍ന്നു ദുസ്വപ്നങ്ങളിലൂടെ ആ രാത്രി ഞാന്‍ കഴിച്ചു കൂട്ടും .



അങ്ങനെയിരിക്കെ ചില രാത്രികളുടെ പകുതികളില്‍ അമ്മയെ എന്റെ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട് തുടങ്ങി . അതു മനസ്സിലാക്കാന്‍ തുടങ്ങിയ ഞാന്‍ അമ്മയോട്  എന്റെ അടുത്ത് തന്നെ ഉണ്ടാകണം എന്നു മുന്‍കൂറായി പറഞ്ഞു . എന്നിട്ടും അമ്മ എന്നില്‍ നിന്നകലുന്നതായി ഞാന്‍ മനസ്സിലാക്കി. അതിനാല്‍ അമ്മ അച്ഛനടുത്തേക്ക് പോകുന്നത് തടയാനായി ഞാന്‍ ചില രാത്രികളില്‍ ഉറങ്ങാതെ അമ്മയെ കെട്ടിപ്പിടിച്ചു, അമ്മയെ ഞാന്‍ ചങ്ങലയ്ക്കിട്ടു .ചില രാത്രികളില്‍ ബോധം നഷ്ടപ്പെട്ട് നിദ്രയില്‍ മുഴുകിയ ഞാന്‍ അരിച്ചു കയറുന്ന വെളുപ്പാന്‍കാലത്തെ തണുപ്പിലാവും അമ്മ എന്റെ അരികിലില്ലെന്ന സത്യം മനസ്സിലാക്കുക .അമ്മയെ എപ്പോഴാണ് ഞാന്‍ എന്നില്‍ നിന്നും മോചിപ്പിച്ചതെന്ന് ആലോചിക്കുകയാവും അപ്പോള്‍ .



അമ്മ എന്നില്‍ നിന്നും അകന്നു പോകുന്നുവെന്ന ബോധം എന്നെ ശരിക്കും ആക്രമിച്ചു തുടങ്ങിയിരിക്കുന്നു .അതിനു കാരണം അച്ഛനാണ് .അച്ഛന്‍ അമ്മയെ എന്നില്‍ നിന്നും പൂര്‍ണ്ണമായി അകറ്റുന്നതായി എനിക്ക് തോന്നി തുടങ്ങി .ഞാന്‍ അമ്മയുടെ മടിയില്‍ കയറി ഇരിക്കാന്‍ പോകുമ്പോഴൊക്കെ അച്ഛന്‍ എന്നെ വിലക്കിത്തുടങ്ങി .അമ്മക്ക് സുഖമില്ലെന്നായിരുന്നു അച്ഛന്‍ കാരണം പറഞ്ഞത് .അച്ഛന്‍, അമ്മയെ എന്നില്‍ നിന്നും വേര്‍തിരിക്കാനുള്ള തത്രപ്പാടിലാണെന്നു എനിക്ക് തോന്നി .അമ്മയെ അച്ഛന് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന തീരുമാനം ഞാനന്ന് കൈക്കൊണ്ടു .



അന്ന് രാത്രി ഞാന്‍ ഉറങ്ങാതിരിക്കാന്‍ തീരുമാനിച്ചു .അച്ഛനോടുള്ള രോഷം എന്റെ മനസ്സില്‍ ജ്വലിക്കുകയായിരുന്നു .അമ്മയെ എന്റെ കരവലയത്തില്‍ ഞാന്‍ അമര്‍ത്തി പിടിച്ചു .രാത്രി ഏറെക്കഴിഞ്ഞിട്ടും ഞാന്‍ കണ്ണിമ അടക്കാതെ പലതും ആലോചിച്ചു കിടന്നു .അന്നത്തെ ദിവസം അമ്മയുടെ മടിയില്‍ ഇരിക്കാന്‍ പോലും അച്ഛന്‍ സമ്മതിക്കാതിരുന്ന രംഗം മനസ്സില്‍ തികട്ടി വന്നു കൊണ്ടിരുന്നു .



അന്ന് പുറത്ത് തീരെ നിലാവുണ്ടയിരുന്നില്ല എന്നെനിക്ക് തോന്നി .റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെട്ടം വെന്റിലേഷനില്‍ കൂടി മുറിയിലെ ഭിത്തിയില്‍ പതിക്കുന്നുണ്ട് .പുറത്തെ ചീവീടുകളുടെ ശബ്ദം ഇടയ്ക്കിടെ ഉയര്‍ന്നു താഴുന്നുമുണ്ട് .ആ ശബ്ദം പേടിപ്പെടുത്തുമ്പോള്‍ ഞാന്‍ അമ്മയോട് ചേര്‍ന്ന് മുഖം പൊത്തിക്കിടക്കും .രാത്രിയുടെ വൈകിയ വേളയില്‍ എപ്പോഴോ നിദ്രാദേവി എന്നെ നിദ്രാവിഹീനയാക്കി .പക്ഷെ ചീവീടുകളുടെ ശബ്ദം പിന്നെയും എന്നെ നിദ്രയില്‍ നിന്നും അടര്‍ത്തി മാറ്റി . ആ കൂരിരുട്ടില്‍ കിടക്കയില്‍ അമ്മയെ കൈകൊണ്ട് പരതി നോക്കി.അമ്മയെ കാണാനില്ല .ഞാന്‍ പേടിച്ചു കിടുങ്ങി .എങ്ങും കുറ്റാക്കൂരിരുട്ട് .ഫാന്‍ കറങ്ങുന്നില്ല .കറന്റ്‌ പോയെന്നു തോന്നുന്നു.ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്റെ കാതുകളില്‍ തുളച്ചു കയറിക്കൊണ്ടിരുന്നു .  ഞാന്‍ ഭീതി കൊണ്ട് നടുങ്ങി .



ഇരുട്ടിനെ അളന്നുമാറ്റി ഞാന്‍ അപ്പുറത്തെ മുറിയുടെ വാതില്‍ക്കലെത്തി .ഇനി ഒരിക്കലും അമ്മയെ അച്ഛന് വിട്ടുകൊടുക്കില്ല എന്നു മനസ്സില്‍ ശപഥം ചെയ്തു കൊണ്ടായിരുന്നു ആ വാതില്‍ക്കല്‍ ഞാന്‍ തട്ടിയത്.എന്നെ ഒറ്റപ്പെടുത്തിയതിലുള്ള അരിശം കൊണ്ട് ആ വാതില്‍ തല്ലി പൊളിക്കാന്‍ വേണ്ടുന്ന ശക്തിയോടെ  വാതില്‍ക്കല്‍ മുട്ടി ...അച്ഛന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു, പാതിയടഞ്ഞ കണ്ണുകളോടെ വന്നു വാതില്‍ തുറന്നു . ദേഷ്യം കൊണ്ട് ഞാന്‍ തിളച്ചു മറിഞ്ഞു .അമ്മ എന്റെത് മാത്രമാണെന്ന അഹങ്കാരത്താല്‍ ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു.ഞാന്‍ അമ്മയെ എന്റെ കൈകാലുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി .എന്റെ കാലുകള്‍ അമ്മയുടെ വയറിന്മേല്‍ പതിച്ചു .അമ്മ ഉറക്കത്തിനിടയില്‍ ഒരു ഞെട്ടലോടെ ഉണര്‍ന്നു .അപ്രതീക്ഷിതമായി ശക്തിയോടെയുള്ള എന്റെ കെട്ടിപ്പിടുത്തം അമ്മയെ നോവിപ്പിച്ചതായി തോന്നി .അച്ഛന്‍ പെട്ടെന്ന് വന്നു എന്നെ അമ്മയുടെ അടുത്ത് നിന്നും അകറ്റി കിടത്തി.ഞാന്‍ പിന്നെയും അമ്മയുടെ അടുക്കലെക്കമര്‍ന്നു കിടന്നു .അമ്മക്കെന്തോ ഒരസ്വസ്ഥത .അമ്മയുടെ വല്ലായ്മ കൂടിക്കൂടി വന്നു .ഒന്നുമറിയാതെ ഞാന്‍ പിന്നെയും മയങ്ങി .രാത്രിയിലെ മയക്കത്തിനിടയില്‍ ആരൊക്കെയോ വീട്ടില്‍ വന്നു പോകുന്നതായി ഞാനറിഞ്ഞു .എന്തായാലും അമ്മ എന്റെ അടുത്തില്ല .



അടുത്ത രാവിലെ ആയി.അപ്പോഴാണറിഞ്ഞത് അമ്മ ആശുപത്രിയില്‍ ആണ്.അമ്മക്കെന്തു പറ്റി? ഞാന്‍ ആലോചിച്ചു .എന്നെ രാത്രിയില്‍ ഒറ്റക്കുപെക്ഷിച്ചു പോയ അമ്മക്ക് അസുഖം വന്നത് ദൈവം കൊടുത്ത ശിക്ഷയാണെന്ന് ഞാന്‍ വിചാരിച്ചു .



അടുത്ത ദിവസം അമ്മ ഹോസ്പിറ്റെലില്‍ നിന്നും വീട്ടിലേക്കു വന്നു.ഞാന്‍ അമ്മയുടെ അടുക്കല്‍ നിന്നും മാറിയില്ല.എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ ഞാനുണ്ടായി .അന്നത്തെ ദിവസം ഞാന്‍ അമ്മയുടെയും അച്ഛന്റെയും നടുവില്‍ കിടന്നു സുഖമായുറങ്ങി .അമ്മക്ക് സുഖമില്ലെന്ന മുന്നറിയിപ് തന്നിട്ടുള്ളതിനാല്‍ ഞാന്‍ അമ്മയെ അന്ന് മെല്ലെയേ എന്റെ കൈകള്‍ കൊണ്ട് വരിഞ്ഞുള്ളൂ ..അമ്മയുടെ നെഞ്ചിലെ ചൂടേറ്റു ഞാനന്ന് പെട്ടെന്ന് ഉറക്കം പിടിച്ചു .



ദിവസങ്ങള്‍ക്കു ശേഷം , ഞാനും അമ്മയും പിന്നെയും ഒറ്റക്കായി .അച്ഛന്‍ വിദേശത്തേക്ക് പറന്നകന്നു .






പിന്നെയും എന്റെത് മാത്രമായി എന്റെ അമ്മ ..ഇടയ്ക്കിടെ ബന്ധുമിത്രാധികള്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചു വന്നു പോയി ..ആയിടെ എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ വീട്ടില്‍ വന്നു .കുറെ സമയം ഞങ്ങളൊരുമിച്ചു കളിച്ചു .ഒടുവില്‍ എന്നത്തേയും പോലെ എന്തോ പറഞ്ഞു വഴക്കിട്ടു ..ഞങ്ങളുടെ പിണക്കം കളി തമാശകളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു .”നീ എന്റെ കുഞ്ഞനുജനെ കൊന്നില്ലേടി ” എന്ന ചോദ്യം എന്നെ ഒന്ന് നടുക്കി ..






അപ്പുവണ്ണന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ ഞാന്‍ കുറെ നാളെടുത്തു .എല്ലാം കൂട്ടിവായിച്ചപോള്‍ ഞാന്‍ കൊലപാതകി ആണെന്ന ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി ..അറിയാതെ ആണെങ്കിലും ഞാന്‍ ഒരു ജീവനെ ഇല്ലാതാക്കിയെന്ന ബോധം എന്നെ അന്നേറെ വേദനിപ്പിച്ചു ..എങ്കിലും ഒരു കൊല ചെയ്ത കൊലപാതകിക്ക് ഏറെ കഴിഞ്ഞെങ്കിലും ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്ന ഒരു തിരിച്ചറിവ് എനിക്കിന്നാള്‍ വരെ ഉണ്ടായിട്ടില്ല ..ഒരു കൊലപാതകിയുടെ മനസ്സില്‍ പതുങ്ങിയിരിക്കുന്ന ക്രൂരത ഏറെ നാള്‍ കഴിഞ്ഞെങ്കിലും അസ്തമിച്ചു പോകില്ലേ ? പക്ഷെ ഞാനെന്നെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .






ഏറെ നാള്‍ കഴിഞ്ഞു .ഇന്ന് 2010 ആഗസ്റ്റ്‌ മാസം, തീയതി 6.






ഇന്നിപ്പോ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് . ഇന്നും ഞങ്ങളുടെ വീട്ടിലെ പിണക്കങ്ങള്‍ക്ക്‌ കാരണം ഞാനാണ് ..സ്നേഹത്തിനെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് തിട്ടപ്പെടുത്തി വഴക്കുണ്ടാക്കുന്ന ആ പണ്ടത്തെ സ്വഭാവത്തിന് എനിക്കിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല .ഈ ലോകത്തിലെ എല്ലാ നന്മ തിന്മകളെയും ശരി തെറ്റുകളെയും മനസ്സിലാക്കേണ്ട പ്രായം ഒക്കെ അതിക്രമിച്ചിരിക്കുന്നു . എന്നിട്ടും എനിക്ക് എന്റെ അമ്മ എന്റെ മാത്രമാണെന്ന സ്വാര്‍ത്ഥ ബോധത്തിനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഇത് വരെ സാധിച്ചിട്ടില്ല ..


Tuesday 3 August 2010

ശത്രു



പച്ചപ്പരിഷ്കാരം കൊണ്ട് മോണ കാട്ടി ചിരിച്ച് ,
വെളുപ്പിനെ നിറം പിടിപ്പിച്ച കുപ്പായമിട്ട് ,
വിചാരങ്ങളില്‍ അഴുക്കിന്റെ കറ പിടിപ്പിച്ച്‌ ,
അന്യനെ നിശ്വാസം കൊണ്ടിടിച്ചു താഴ്ത്തി ,
തിന്മയെന്ന കൊടുവാളിനു മൂര്‍ച്ച കൂട്ടി ,
തൂലികയില്‍ അഹന്ത കൊണ്ട് മഷി പുരട്ടി ,
വാക്കുകളില്‍ രാക്ഷസ താണ്ഡവം ജനിപ്പിച്ച് ,
എന്റെ ദുഖങ്ങളില്‍ വിജയാശ്രുക്കള്‍ പൊഴിച്ച്
ഒളിപ്പോരാട്ടത്തിലൂടെയസ്ത്രങ്ങള്‍ തൊടുത്തെ-
നിക്ക് മേല്‍ വിജയങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരന്‍..

Friday 23 July 2010

ലീലാമ്മ

ഞങ്ങടെ നടുമുറ്റത്തെപ്പോഴും തുമ്പികള്‍ പാറി നടക്കുന്നുണ്ടാവും ..


മുറ്റത്തെ വടക്കേ കോണിലെ മൊസാന്തയില്‍ എപ്പോഴും എറുമ്പിന്‍ കൂട്ടം ..ആ പൂക്കളുടെ കൂട്ടുകാരായിരിക്കാം ആ ഉറുമ്പുകള്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ..അതുകൊണ്ടല്ലേ അവ ആ പൂക്കളിറുക്കാന്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കുത്തി നോവിപ്പിച്ചിരുന്നത് ..

കിണറ്റിനകത്തെ രണ്ടാമത്തെ പടിയില്‍ എത്ര വെട്ടിയാലും ആലുകള്‍ മുളച്ചു വന്നു കൊണ്ടിരുന്നു .ആ ആലുകളും കിണറിന്റെ കൂട്ടാളി ആയിരിക്കാം...

കിണറ്റിന്‍ കരയിലെ തുണി നനക്കുന്ന കരിങ്കല്ലിനു താഴെ എപ്പോഴും ഒരു മാക്രി കണ്ണുകള്‍ വെട്ടിച്ചു കൊണ്ടിരുന്നു ..അവ ആകാശത്ത് മേഘങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതാവും ....

സന്ധ്യകളില്‍ ലോഡ് ഷെഡഡിങ്ങിന്റെ നേരത്ത് ചീവീടുകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ എന്നെ ശല്യപ്പെടുത്തിയപ്പോഴൊക്കെ ജനലിന്റെ കീഴത്തെ പാളി തുറന്നു ഞാന്‍ മിന്നാമിന്നികളെ എണ്ണിക്കൊണ്ടിരുന്നു ..

അങ്ങനെയൊക്കെ ഒരു കൂട്ടം ഓര്‍മ്മകള്‍ ..


അങ്ങനെ മനസ്സില്‍ ജീവനുള്ള കുറെ ഓര്‍മ്മകള്‍ക്ക് കാരണമായ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കെ ഒരു മീന്‍കാരി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു ..എന്നു വച്ചാല്‍ പകലും രാത്രിയും അവരെ കുറിച്ച് മാത്രം ചിന്തിച്ച കുറെ ദിവസങ്ങള്‍ ...


കറുത്ത് മെലിഞ്ഞു മൂക്കുത്തിയിട്ട ഒരു മീന്‍കാരി ..ലീലാമ്മ ...ഞങ്ങളുടെ വീട്ടില്‍ എന്നും രാവിലെ എത്തുന്ന അതിഥി ..എന്റെ ഓര്‍മ്മ തെളിയുമ്പോള്‍ മുതല്‍ അവര്‍ ഞങ്ങളുടെ വീട്ടില്‍ മീനും കൊണ്ട് വരുന്നുണ്ട് .. മീനിന്റെ ചെതുമ്പല്‍ കണക്കെ അവരുടെ കൈയൊക്കെ വരണ്ട് അടര്‍ന്നിരുന്നു. കറുത്ത ഒരു ചരട് കഴുത്തില്‍ കെട്ടിയിട്ടുണ്ട് ..മിക്കവാറും ഞങ്ങടെ വീട്ടിലെ പുളിയന്‍ മാങ്ങയും അമ്പഴങ്ങയുമെല്ലാം അവരുടെ മീന്‍പാത്രത്തില്‍ സ്ഥാനം പിടിച്ചു ..



അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം എന്റെ വല്യമ്മേടെ മകനായ അപ്പുവണ്ണന്‍ കുസൃതിത്തരങ്ങല്‍ക്കൊടുവില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു ..ലീലാമ്മയുടെ മകളാണത്രേ ഞാന്‍ ..എന്നെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാലണയ്ക്ക് വിറ്റിട്ട് പോയവരാണ് ലീലാമ്മ ..ഒരു തെല്ലു സംശയം ഉണ്ടായെങ്കിലും ഞാനത് പാടെ അവഗണിച്ചു ..

പിന്നെ ഓരോ ദിവസവും അവര്‍ വരുമ്പോഴൊക്കെ അപ്പുവണ്ണന്‍ അവരെക്കുറിച്ച് വിശദവിവരണങ്ങള്‍ നിരത്തും ..അപ്പോള്‍ എനിക്കും ഒരു സംശയം .ഇനി അവരാണോ എന്റെ അമ്മ ..എന്റെ മനസ്സില്‍ സംശയത്തിന്റെ വേരുകള്‍ മുളച്ചു തുടങ്ങി ..എന്റെ അമ്മയുടെ നേരിയ ഛായ പോലും എനിക്കില്ല ..പക്ഷെ ലീലാമ്മയുടെ ഛായയും എനിക്കുള്ളതായി തോന്നിയില്ല .. എന്റെ സംശയത്തിന്റെ വേരുകളുറപ്പിക്കാനായി അപ്പുവണ്ണന്‍ നിരത്തിയ വാദങ്ങള്‍ സത്യമാണെന്ന് ഞാന്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ..അതിനു വ്യക്തമായ ചില കാരണങ്ങളും ഉണ്ടായിരുന്നു ..ലീലാമ്മയുടെ വലത്തേ കൈയിലുണ്ടായിരുന്ന കാക്കപ്പുള്ളി എന്റെ കൈയിലും അതെയിടത്ത് സ്ഥാനം പിടിച്ചിരിക്കുന്നു ..ഇതിനുമേല്‍ വ്യക്തമായ ഒരു തെളിവിനി എനിക്കാവശ്യമുണ്ടായിരുന്നില്ല ..


ഞാന്‍ ലീലാമ്മയെ ശ്രദ്ധിച്ചു തുടങ്ങി ..എന്തായാലും എന്റെ അമ്മയാണല്ലോ ..എന്റെയും ലീലാമ്മയുടെയും ശരീരത്ത് കൂടി ഒഴുകുന്ന രക്തം ഒന്നാണെന്ന് ഞാന്‍ വിശ്വസിച്ചു ..അവരുടെ ഓരോ ചേഷ്ടകളും ഞാന്‍ നോക്കിക്കണ്ടു..അതിനിടെ വീട്ടിലാരെങ്കിലും മീന്‍കാരിയായ ലീലാമ്മയെ "മരക്കാത്തി" എന്നെങ്ങാനും വിളിച്ചെന്ന് കേട്ടാല്‍ ഞാന്‍ നിരാഹാരസത്യാഗ്രഹവും നടത്തിപ്പോന്നു ..അമ്മയുടെ ലാളനയെക്കാള്‍ ഞാന്‍ ലീലാമ്മയുടെ എന്നിലേക്കുള്ള നോട്ടത്തെ ശ്രദ്ധിച്ചു ..അവരുടെ പുത്രി ആയതു കൊണ്ടായിരിക്കാം അവരെന്നെ നോക്കുന്നത് എന്നായി എന്റെ ഭാവന..


ഞാന്‍ എന്റെ അമ്മ പറയുന്നതൊന്നും അനുസരിക്കാതെയായി ..ഞാന്‍ ആ വീട്ടില്‍ അനാഥയാണെന്ന ബോധം എന്റെ മനസ്സില്‍ ആളിക്കത്തിക്കൊണ്ടിരുന്നു ..പല രാത്രികളിലും ഞാന്‍ ലീലാമ്മയെ ഓര്‍ത്തു കരഞ്ഞു ..എന്തുകൊണ്ടെന്നെ ലീലാമ്മ ഉപേക്ഷിച്ചു ..കാലണയ്ക്ക് വേണ്ടിയോ ?  എന്നൊക്കെയുള്ള ഒരനവധി ചോദ്യങ്ങള്‍ ..എന്റെ അനുസരണക്കേടുകള്‍ അമ്മയെ വിഷമിപ്പിക്കാന്‍ തുടങ്ങി അപ്പോഴേക്കും ..


ലീലാമ്മയെ മരക്കാത്തിയെന്നു വിളിക്കുമ്പോള്‍ എന്റെ അനുസരണക്കേടുകള്‍ അമ്മയുടെ ക്ഷമയുടെ നെല്ലിപ്പലകയും താണ്ടി പ്പോയി ..സഹികെട്ടപ്പോഴൊക്കെ എന്റെ അമ്മ ഓലക്കാലിലെ ഈര്‍ക്കില്‍ മാറ്റിയിട്ട് ഓലത്തോല് കൊണ്ടെന്നെ അടിച്ചു .. പാവം !


അങ്ങനെ ഇടയിലൊരു ദിവസം ലീലാമ്മയെ കാത്തിരുന്ന എനിക്ക് നിരാശപ്പെടേണ്ടി വന്നു .അവര്‍ അന്ന് വന്നില്ല .

ഉച്ചവരെ ഞാന്‍ ലീലാമ്മയെ പ്രതീക്ഷിച്ചു ..പക്ഷെ അവര്‍ വന്നില്ല ..മീന്‍ കിട്ടാഞ്ഞതിനാല്‍ “മരക്കാത്തിക്കിന്നെന്തു പറ്റിയോ എന്തോ ” എന്ന അമ്മയുടെ കാര്യം പറച്ചില്‍ അടുക്കളയില്‍ നിന്നും ഞാന്‍ കേട്ടു ..എനിക്ക് ലീലാമ്മയെ കാണാത്തതിലുള്ള സങ്കടവും അമ്മയോടുള്ള ദേഷ്യവും ഒക്കെക്കൊണ്ട് കണ്ണുകള്‍ കലങ്ങി ..ഞാനാരോടും ഒന്നും മിണ്ടിയില്ല ..കട്ടിലില്‍ പോയി ഒരേ കിടപ്പ് ..

ഉച്ചക്ക് ഊണ് കാലമായപ്പോള്‍ അമ്മ വന്നെന്നെ വിളിച്ചു .ഞാന്‍ കേട്ട ഭാവം പോലും നടിച്ചില്ല ..പിന്നെയും പിന്നെയും അടുക്കളയില്‍ നിന്നും അമ്മയുടെ ശബ്ദം ഉയരുന്നത് ഞാന്‍ കേട്ടു ..എന്നിട്ടും ഞാന്‍ അനങ്ങിയില്ല ..അമ്മയോടുള്ള പക ആയിരുന്നു മനസ്സില്‍ ..കുറെ കഴിഞ്ഞ് അമ്മ പാത്രത്തില്‍  ചോറുമായി ഉരുളയുരുട്ടി എന്നെ ഊട്ടനായി വന്നു ..സങ്കടവും ദേഷ്യവും ഉച്ചസ്ഥായിയിലെത്തിയപോള്‍ ഞാന്‍ അമ്മ വച്ച് നീട്ടിയ പാത്രത്തില്‍ ഒരൊറ്റത്തട്ട് ..ചോറും കറികളും നാലു പാടും തെറിച്ചു പോയി ..ഞാന്‍ തട്ടി മാറ്റിയ സ്റ്റീല്‍ പാത്രത്തിന്റെ മുഴക്കം ഞങ്ങളുടെ വീട്ടിലും ആ പരിസരത്തുള്ള വീടുകളിലും മുഴങ്ങി കേട്ടു . അമ്മ ഒന്നു ഞെട്ടി .. ദേഷ്യപ്പെട്ടു .. അതിനൊക്കെയുള്ള ഉത്തരമായി ഞാന്‍ പറഞ്ഞു ..”ഞാന്‍ അമ്മയുടെ മകളല്ല ,അമ്മ എന്റെ അമ്മയല്ല ..ഞാനെല്ലാം അറിഞ്ഞു ” കരച്ചിലിന്റെ വക്കില്‍ എന്റെ പാതി വാക്കുകള്‍ മുറിഞ്ഞിരുന്നു .അമ്മക്കൊന്നും മനസ്സിലായില്ല ..”എന്താ നീ ഈ പറയുന്നേ ,ഈ കള്ളത്തരങ്ങളൊക്കെ നിന്നോടാരാ പറഞ്ഞെ ?” എന്ന് അമ്മ അതിശയത്തോടെ ചോദിച്ചു .. അതിനു മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല ..ഞാന്‍ തേങ്ങിത്തേങ്ങി കരഞ്ഞു ..


അമ്മ എന്നെ കെട്ടിപ്പിടിച്ചു കുറെ ചുടുചുംബനങ്ങള്‍ കവിളത്തു തന്നു ..എന്റെ കണ്ണുനീര്‍ അമ്മയുടെ ചുണ്ടുകളില്‍ പറ്റി ..അമ്മയ്ക്ക് ഉപ്പുരസം രുചിച്ചിരിക്കണം ആ ചുംബനങ്ങള്‍ക്കിടയില്‍ ..അതിനു മുന്‍പൊരിക്കലും അമ്മ കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല ..അപ്പുവണ്ണന്‍ എന്നെ പറ്റിക്കാനായി പറഞ്ഞതാണെന്ന് അമ്മ എന്നോട് വ്യക്തമാക്കി .. അമ്മയുടെ വാക്കുകളില്‍ എന്നോടുള്ള വാത്സല്യം ഒഴുകുന്നുണ്ടായിരുന്നു ..ആ വാത്സല്യമായിരുന്നു എന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയും ..



എന്റെ മനസ്സില്‍ മുഴച്ചു നിന്നിരുന്ന ഒരേയൊരു ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയുണ്ടായിരുന്നില്ല ..”ലീലാമ്മയുടെ കൈയിലെ കാക്കപ്പുള്ളി എന്റെ കൈയിലെങ്ങനെ വന്നു ?”

Tuesday 20 July 2010

ഭ്രാന്തം




മരുഭൂമിയായെന്‍ ജീവിതം,
മരുപ്പച്ച തേടിയെന്‍ സ്വപ്‌നങ്ങള്‍,
പ്രണയിക്കുന്ന കരങ്ങളും,
സാന്ത്വനമെന്ന ഗാനവും,
അങ്ങാ മഹാസാഗരത്തിനപ്പുറം..
തെളിനീരിനായി മഞ്ചമെത്താന്‍,
ഒരു നൂറുവത്സരങ്ങളും..
ദാഹിച്ചു വരളുന്നു, പൊള്ളുന്നു,
ദേഹവും ദേഹിയും ..
ചുടലദൈവങ്ങള്‍ കൊഞ്ഞനം
കുത്തിയും ,കോക്രി കാട്ടിയും
കുടിച്ചെന്‍ കണ്ണുനീര്‍ ..
തളരുന്നിളം കാലുകള്‍..
കൈത്താങ്ങെന്ന പ്രതീക്ഷയും
ഒരു സന്ധ്യയായി,
ചക്രവാളത്തിനപ്പുറം...
രാക്ഷസ താണ്ഡവത്തില്‍,
പൊടിഞ്ഞെന്‍ മണ്‍പടവുകള്‍..
കിരാത ബാണവും പേറി,
നെഞ്ചില്‍ ജീവനെന്ന
ആത്മനിശ്വാസവും ..
ജീവിതം രൌദ്രമായ് ,
പരന്നിരുട്ടെന്‍ പരമാണുവില്‍,
അജ്ഞാതമായി ബോധവും..
ശപിച്ചെന്‍ ജാതകം,
ഞാനെന്ന സത്യത്തെ ..
കൊട്ടിയടച്ച കിളിവാതിലില്‍
പിന്നെയും തേടിയലഞ്ഞു ,
പ്രതീക്ഷയെന്ന പറവയെ..
വട്ടമിട്ടു കീറിപ്പറിച്ചു ,
പരുന്തുകള്‍ പ്രതീക്ഷയെ..
കള്ളിമുള്ളൂകള്‍ കുത്തി
നോവിച്ചു എന്നിലെ മാംസത്തെ..
ഘടികാരത്തിന്‍ കാലൊച്ചകള്‍,
പേടിപ്പിച്ചു ഭാവിയെ..
ഭ്രാന്തമായി മാനസം,
ഭ്രാന്തിയായി ഞാനും,
തെളിനീരിനായി ..

Monday 19 July 2010

മേലുദ്യോഗസ്ഥൻ

അയാള്‍ ചെറുപ്പമാണ്. പ്രായം ഏകദേശം മുപ്പതിനോടടുക്കും. നീളം 4 അടി 7 ഇഞ്ച്‌ ചിലപ്പോള്‍ കാണും. അല്ലെങ്കില്‍ അതിനും താഴെ.എന്തായാലും അതില്‍ കൂടാന്‍ ഇടയില്ല. എന്റെ അഭിപ്രായത്തില്‍ എഴുന്നേറ്റു നടക്കാന്‍ കെല്‍പ്പില്ലത്തവന്‍. പൊടി മീശക്കാരന്‍. പൊടിച്ചു വരുന്ന മീശക്കു ഇളം ചാര നിറം. അതെന്താ അങ്ങനെ ? അറിയില്ല .. കൈയില്‍ പിഞ്ഞാണം കൊണ്ടുണ്ടാക്കിയ രണ്ടു മോതിരം..ഒന്നില്‍ വെള്ളക്കല്ല് പതിപ്പിച്ചിട്ടുണ്ട്.




വായ തുറന്നാല്‍ നാക്കിന്‍ തുമ്പില്‍ ഇന്ത്യമഹാരാജ്യത്തെ നാനാവിധ ഭാഷകള്‍. കൂടാതെ എനിക്കൊട്ടും വഴങ്ങാത്ത അറബിയും. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിക്കും അപാരഭാഷാജ്ഞാനം.. ആ മാന്യ മഹാവ്യക്തിക്ക് ദൈവം ശരീരം കൊടുക്കാതെ, ഇവന്‍ ഭാഷാജ്ഞാനം കൊണ്ട് തൃപ്തിപ്പെട്ടോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവണം ..എപ്പോഴും കംപ്യുട്ടറിന്റെ മുമ്പിലിരുന്നു കാലും ചലിപ്പിച്ചു കൊണ്ട് കീ ബോര്‍ഡുകൊണ്ട് കളം വരച്ചു കൊണ്ടിരിക്കും.. അപ്പോഴൊക്കെ പണ്ട് മുത്തശ്ശി കാലാട്ടാതെ ഇരിക്കാന്‍ എന്നോട് പറയാറുള്ളത്‌ ഞാനോര്‍ക്കും. കൂടാതെ ഏമ്പക്കം അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.മണിക്കൂറില്‍ രണ്ടു പ്രാവശ്യം എങ്കിലും അദ്ദേഹം ആ അപശബ്ദം പുറപ്പെടുവിക്കും.ഒരു പക്ഷെ അമ്മയുടെ പൊക്കിള്‍ കൊടിയില്‍ നിന്നും അദ്ദേഹത്തെ വേര്‍പെടുത്തിയപ്പോള്‍ മുതല്‍ തന്നെ  അദ്ദേഹം ഏമ്പക്കം വിട്ടു തുടങ്ങിയിട്ടുണ്ടാവണം.. ഈ ലോകത്തെ അടക്കി ഭരിക്കുന്നത് പുള്ളിയാണെന്നാണ് ആ മാന്യ മഹാദേഹത്തിന്റെ വിചാരം. അല്ല ആ അധികാരം എന്റെത് മാത്രമാണെന്ന് ഞാനും  അഹങ്കരിച്ചു കൊണ്ടിരുന്നു ..
 


അങ്ങനെയിരിക്കെ,  എന്റെ മേലുദ്യോഗസ്ഥന്റെ കാബിനില്‍ ഞാന്‍ പോകാനിടയായി.അദ്ദേഹം കംപ്യുട്ടറില്‍ ഏതോ ഫോട്ടോ നോക്കുകയായിരുന്നു..ഈ ചെറുപ്പക്കാരന്‍ ആരുടെ  ഫോട്ടോ ആയിരിക്കണം ഇത്ര കൌതുകപൂര്‍വ്വം വീക്ഷിക്കുന്നത്? ഞാന്‍ എന്നോട്  ചോദിച്ചു. ഞാന്‍ ഫോട്ടോ കാണുന്നതിനു വേണ്ടി ഒന്നെത്തി നോക്കി ..ജനിച്ചിട്ട് അധിക മാസങ്ങള്‍ ആകാത്ത ഒരു കുഞ്ഞാണ് ഫോട്ടോയില്‍..നല്ല കറുത്ത നിറം..ഏകദേശം എന്റെ കറുപ്പിനോളം.. ആ കുഞ്ഞിനെ കണ്ട് എനിക്ക് ഒരു ഓമനത്തവും തോന്നിയില്ല.   ഞാന്‍ കാണുന്നെന്നു മനസിലായ അദ്ദേഹം കുഞ്ഞിനെ എനിക്ക് പരിചയപ്പെടുത്തി .. അത് അയാളുടെ  കുഞ്ഞാണത്രെ .. സന്തോഷത്തോടെ അല്ല അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു .. ഈ നിവര്‍ന്നു നടക്കാന്‍ കെല്‍പ്പില്ലാത്തവനും  കൊച്ചോ?.. അപ്പോള്‍ ആദ്യം മനസ്സിലോടിയെത്തിയത് ആ ചോദ്യം ആയിരുന്നു..
 


സൌന്ദര്യവും വാചാലതയും ഇല്ലാത്തവരോടെല്ലാം എനിക്ക് എന്നോടുള്ളത് പോലെ പുച്ച്ചം ആയിരുന്നു..പക്ഷെ എന്റെ മേലുദ്യോഗസ്ഥനെ ഞാനൊരിക്കലും പുച്ച്ചിച്ചിരുന്നില്ല..പല ഭാഷകളും നിഷ്‌പ്രയാസം കൈകാര്യം ചെയ്തു അദ്ദേഹം എന്റെ ശ്രദ്ധ പിടിച്ചു പറ്റി.എനിക്കില്ലാത്ത കഴിവുകള്‍ മറ്റുള്ളവരില്‍ എന്റെ ശ്രദ്ധാ കേന്ദ്രം ആയി.എന്റെ മേലുദ്യോഗസ്ഥന്റെ ഭാഷാജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.




ആയിടെ ആണ് ഫോണോഫോബിയ എന്ന രോഗം എനിക്ക് പിടിപെട്ടത് .ഈ ലോകത്തില്‍ ഞാന്‍ ഏറവും ഭയപ്പെടുന്ന സാധനം ഫോണ്‍ ആയിത്തുടങ്ങി. ഓഫീസിൽ ഫോൺ നിർത്താതെ ബെല്ലടിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉൾക്കിടിലം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല..ഒരു ദിവസം വേറൊരു നിവർത്തിയുമില്ലാതെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.അങ്ങേ തലയ്ക്കൽ കേട്ട ഭാഷ ഏതാണെന്നു പോലും മനസ്സിലാവാതെ ഞാൻ വിക്കി വിക്കി സംസാരിച്ചു.അവസാനം ആരും ഞാൻ സംസാരിക്കുന്നത് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി ഫോൺ താഴെ വച്ചു. ശേഷം ഒരു ദീർഘ നിശ്വ്വാസം..ഭാഗ്യം ആരും കണ്ടില്ല..അങ്ങനെ ഓരോ ദിവസവും രസകരങ്ങളും ചിലപ്പൊൾ ഒരു പൊടി പേടിപ്പെടുത്തുന്നതുമായ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.




അങ്ങനെ ഒക്കെ ജീവിതം തള്ളി നീക്കുന്നതിനിടയില്‍ ജോലികള്‍ നന്നേ കുറവായിരുന്ന കുറച്ചു ദിവസങ്ങള്‍ കടന്നു വന്നു.ചെയ്യാന്‍ ഒരു ജോലികളും ഇല്ല..എ സി യുടെ കൊടും തണുപ്പില്‍ സമയം എങ്ങനെ തള്ളി നീക്കണം എന്നറിയാത്ത ദിവസങ്ങള്‍..അപ്പോഴേക്കും ജിമെയിലില്‍ കുറെ‍പ്പേര്‍ ഓണ്‍ലൈന്‍ ആയി.എനിക്കറിയുന്നവരും അറിയാത്തവരുമുണ്ട് അക്കൂട്ടത്തില്‍..എന്തായാലും ചാറ്റ് ചെയ്തു കുറച്ച സമയം ചെലവഴിക്കാമെന്നു തന്നെ വിചാരിച്ചു. അറിയാവുന്നവര്‍ എന്ന് പറഞാല്‍ ആളിനെ അറിയാം.അത്ര തന്നെ..അത്ര അടുപ്പമുല്ലവരല്ല .. അവരോടെങ്ങനെ അങ്ങോട്ട് കയറി ഹായ് പറയും ?അതായി അടുത്ത പ്രശ്നം.. ഒരു ചെറിയ അഭിമാന പ്രശ്നം..അവര്‍ എന്ത് വിചാരിക്കും ..അങ്ങനെ ഒക്കെ ഉള്ള ചിന്തകള്‍ .അപ്പോഴേക്കാണ് അങ്ങേത്തലക്കലില്‍ നിന്ന് ഒരു ഹായ് വന്നു വീണത് ..ഓ ആശ്വാസം ..പക്ഷെ ഒരു അപരിചിതന്‍ ആണ് .മുന്‍പ് സംസാരിച്ചിട്ടുണ്ടെന്നൊക്കെയാണ് പറയുന്നത് .പക്ഷെ എന്റെ ഓര്‍മ്മയുടെ കോണിലൊന്നും അത് തെളിഞ്ഞില്ല..അങ്ങനെ പരിചയപ്പെട്ടു.. തൃശൂര്‍കാരനാണ് ..എന്തായാലും പുള്ളിയെ കത്തി എന്ന് പറഞ്ഞാല്‍ പോര..വെട്ടുകത്തി എന്ന് തന്നെ പറയണം ..കുറെ ലോക കാര്യങ്ങളൊക്കെ സംസാരിച്ചു. അവസാനം മൂര്‍ച്ചയേറിയ ആ കത്തി തുളച്ച് കയറി, എന്റെ കഴുത്തില്‍ നിന്നും രക്തധാരകള്‍ ഒഴുകാന്‍ തുടങ്ങി..എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.




അതിനിടെ എന്റെ മേലുദ്യോഗസ്ഥന്‍, അതായത് എനിക്ക് പണി തരുന്ന ആള്‍, എനിക്ക് പണി തരാനായി എന്റെ സീറ്റിനടുത്തേക്ക്‌ വന്നു...ഞാന്‍ കത്തി തുളച്ചു കയറിയതിന്റെ വേദനയൊന്നും പുറമേ കാട്ടാതെ വിനയാന്വീതയായി അയാള്‍ പറയുന്നതൊക്കെ കേട്ടു. ഉടനെ ജോലി ചെയ്യാനായി തയ്യാറെടുത്തു. പക്ഷെ കത്തി എന്റെ കഴുത്തില്‍ തന്നെ അമര്‍ന്നിരിക്കുകയാണ് .പിടി വിടുന്നില്ല ..അങ്ങനെ പെട്ടെന്ന് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു,സൈന്‍ ഔട്ട്‌ ചെയ്തു .ഇടയ്ക്കു ഹെഡ് ഓഫീസിലേക്ക് ഒരു മെയില്‍ അയക്കേണ്ട ആവശ്യത്തിനായി ജിമെയില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ കത്തി നേരെ നെഞ്ചത്തേക്ക് പതിച്ചു.പിന്നെ വൈകുന്നേരം ജോലികളൊക്കെ ചെയ്തു കഴിഞ്ഞപ്പോള്‍ ഒന്ന് റിലാക്സ്‌ ചെയ്യാനായി ഞാന്‍ വീണ്ടും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു .ദേ വീണ്ടും ആ ഭീകരമായ കത്തി എന്നെ തേടി വന്നിരിക്കുന്നു.
           


ലോകവിവരണം കഴിഞ്ഞിനി വീട്ടു വിശേഷത്തിലേക്ക് കടക്കാമെന്ന് കക്ഷി വിചാരിച്ചിട്ടുണ്ടാവണം. അങ്ങനെ വീട്ടുവിശേഷങ്ങള്‍ ഒന്നൊന്നായി ചോദിച്ചു തുടങ്ങി. ആദ്യത്തെ ചോദ്യം വീട്ടിലാരോക്കെയുണ്ടെന്നാണ്. ഞാനും എന്റെ ഹസ്സും ഉണ്ടെന്നു ഞാന്‍ വ്യക്തമാക്കി. അടുത്ത ചോദ്യം "ആര്‍ യു മാരീഡ് " ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചു.അത് പോലെ തന്നെ സംഭവിച്ചു.പിന്നെ അടുത്ത സംശയം കുട്ടികള്‍ ഉണ്ടോ എന്നാണ് .ആ ചോദ്യത്തിന് ഞാന്‍ വിശദവിവരണത്തോടെ ഉത്തരം വ്യക്തമാക്കി. മൂത്തമകന്‍ പ്ലേ സ്കൂളില്‍ പോയിത്തുടങ്ങിയിരിക്കുന്നെന്നും ഇളയ മകന് ഒരു വയസേ ഉള്ളൂ എന്നും കളങ്കത്തിന്റെ ലാഞ്ചന പോലും ഏല്‍ക്കാത്ത രീതിയില്‍ ഞാന്‍ പറഞ്ഞു.. പിന്നീട് ചോദ്യങ്ങള്‍ കുറവായിത്തുടങ്ങി..കത്തിയുടെ മൂര്‍ച്ച നഷ്ടപ്പെട്ടത് പോലെ..ഞാന്‍ അങ്ങോട്ടേക്ക് ഒരു ഹായ് എറിഞ്ഞു കൊടുത്താല്‍ പോലും പ്രതികരണം ഇല്ല. അദ്ദേഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു..എന്തായാലും ഇനി ആശ്വാസത്തോടെ ഓണ്‍ലൈന്‍ ആവാമെന്നായി എനിക്ക്..




പിന്നെയും ജോലിത്തിരക്കുകള്‍ തുടങ്ങി .എന്റെ ജോലികള്‍ ഭംഗിയാക്കുന്നതില്‍ ഞാന്‍ ശ്രദ്ധ ചെലുത്തി..പലപ്പോഴും ഭാഷ ശല്യം ചെയ്തു കൊണ്ടിരുന്നു..അത് കാരണം അപകര്‍ഷതാബോധം എന്നേക്കാള്‍ ഉയരത്തില്‍ എന്നില്‍ വളര്‍ന്നു നിന്നു. എന്റെ മേലുദ്യോഗസ്ഥനെ കാണുമ്പോളാണ് അത് കൂടുതല്‍ പ്രകടമാകുന്നത്. അദ്ദേഹം എപ്പോഴും ഭാഷകളെ എരിവും പുളിയും ചേര്‍ത്ത് പലര്‍ക്കും വിളമ്പിക്കൊണ്ടിരുന്നു..ആ പാചകം എനിക്ക് ആയാസകരം തന്നെയാണ് .ഞാന്‍ സമ്മതിക്കുന്നു..പക്ഷെ എങ്ങനെയെങ്കിലും ഈ അപകര്‍ഷതാബോധത്തില്‍ നിന്നും കര കയറിയേ പറ്റൂ .അല്ലെങ്കില്‍ അതിനോടൊപ്പം ഞാനും ദഹിച്ച് പോകും...




അങ്ങനെയിരിക്കെ ഒരു ഫാക്സ് വന്നു ഹിന്ദിയില്‍..ഞാന്‍ സുരക്ഷിതമായി അതെടുത്ത് എനിക്ക് പണി തരുന്ന എന്റെ മേലുദ്യോഗസ്ഥനെ കൊണ്ടേല്പിച്ചു . അയാള്‍ അതു കണ്ടിട്ട് എന്നോട് ചോദിച്ചു എനിക്ക് ഹിന്ദി വായിക്കാന്‍ അറിയാമോ എന്ന് .. അറിയാമെന്നു ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.. എങ്കിലും അപകര്‍ഷത എന്ന കറ ആ അഭിമാനബോധത്തില്‍ പറ്റിപ്പിടിച്ചിരുന്നോ എന്നെനിക്ക് സംശയം ഉണ്ട്. അപ്പോഴേക്കും അയാള്‍ ആ പേപ്പര്‍ എന്റെ കൈയില്‍ തന്നിട്ട് വായിക്കാന്‍ പറഞ്ഞു. ഞാന്‍ ഒരു നിമിഷം അമ്പരന്നു..അപ്പൊ ഈ മാന്യ മഹാദേഹത്തിനു ഹിന്ദി വായിക്കാന്‍ അറിയില്ല..ഞാന്‍ മനസ്സിലാക്കി..ഞാന്‍ അപകര്‍ഷതയെന്ന കറയ്ക്ക് പകരം കുറച്ച് അഹന്തയില്‍ ചാലിച്ച അഭിമാനത്തോടെ അതു മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു..




എന്റെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞു ..അങ്ങനെ എന്റെ മേലുദ്‌ധ്യോഗസ്ഥന്റെ ഹിന്ദി വായിക്കുന്നതിലെ അജ്ഞത, അപകര്‍ഷതാ ബോധത്തിന്റെ ഇരുണ്ട അറയ്ക്കുള്ളില്‍ നിന്നെന്നെ കൈപിടിച്ചെഴുന്നേല്പിച്ചു.

Friday 16 July 2010

ആന്റിക്രൈസ്റ്റ്


ഒരു വെളിപ്പാടകലെ , ജീവിതത്തിലെ വലിയ, ഭീകരമായ ഒരു സത്യം വെളിപ്പെട്ടു. "ഭീകരമായ"എന്നതിനെ വിശേഷിപ്പിക്കാമോ എന്നെനിക്കറിയില്ല .പക്ഷെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്.അപ്പോഴെനിക്കുണ്ടായ മനോവികാരം നിമിത്തം അങ്ങനെ വിശേഷിപ്പിപ്പിക്കാനെ കഴിയുന്നുള്ളൂ എന്ന് വേണം പറയാന്‍.


ഞാന്‍ എന്ന് ഈ സംഭവത്തില്‍ പറയുന്ന വ്യക്തി സാധാരണയില്‍ സാധാരണക്കാരിയും ആഴ്ചപ്പതിപ്പിലെ "ഡോക്ടറോട് ചോദിക്കാം" എന്ന പംക്‌തിയുടെ സ്ഥിരം വായനക്കാരിയുമാണ്."ഡോക്ടറോട് ചോദിക്കാം" കൂടാതെ കിനാവും കണ്ണീരും, വനിതയിലെ കോത്താ രിയുടെ ചോദ്യത്തര പംക്തികളും വായിച്ചു വരുന്നു..


അപ്പുറത്തെ ബേബി ആന്റി യുടെ വീട്ടില്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാണാനിടയായ റേപ് സീന്‍ കണ്ടപ്പോള്‍ മുതലാണ്‌ എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത് .റേപ് സീന്‍ എന്ന് വച്ചാല്‍ അപ്പോള്‍ ലൈവ് ആയിട്ട് കണ്ടെന്നല്ല, ടിവിയില്‍ കണ്ട രംഗം .അന്നാ രംഗം കണ്ടപ്പോള്‍ കാരണമില്ലാത്ത ഒരു രോമാഞ്ചം..അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബയോളജിയോ കെമിസ്ട്രിയോ എനിക്കന്നു മനസ്സിലായില്ല.


എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.എന്തൊക്കെയോ കാര്യങ്ങള്‍ എനിക്കറിയാതെ ഈ ലോകം എന്നില്‍ നിന്ന് മറക്കുന്നതായി എനിക്ക് തോന്നി തുടങ്ങി . പിന്നീട് തിരച്ചിലിന്റെ നീണ്ട നാളുകള്‍..അങ്ങനെയിരിക്കയാണ് എവിടെ നിന്നോ കിട്ടിയ ആഴ്ചപ്പതിപ്പില്‍ നിന്നും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആ പംക്തി വായിക്കാനിടയായത് .ഞാനത് വായിച്ചു കൊണ്ടിരുന്നത് കണ്ട അമ്മ, ഇത് പോലുള്ള വാരികകള്‍ കുട്ടികള്‍ വായിച്ചുകൂട എന്ന ഒരു ഉപദേശം തന്നു. ഞങ്ങളുടെ പരിസരത്തുള്ള ഒരു ചേച്ചി ഒരാളുടെ കൂടെ ഒളിച്ചോടി.അതിനു കാരണം ,അതായത് ആ ചേച്ചി വഴിതെറ്റി പോകാനുള്ള കാരണം, ഇതേ പോലുള്ള വാരികകള്‍ സ്ഥിരമായി വായിക്കാറുള്ളതാണത്രേ ..ഇങ്ങനെയായിരുന്നു അമ്മയുടെ വാദം.ആ വാദം തെറ്റായിരുന്നാലും ശരിയായിരുന്നാലും ആ ചേച്ചിയോട് മനസ്സില്‍ ദേഷ്യമാണ് തോന്നിയത്.ആ ചേച്ചി കാരണം എന്റെ വായന മുടങ്ങി.


ആ വാരിക പിന്നീട് ഞാന്‍ കണ്ടുമുട്ടിയത് വല്യമ്മേടെ വീട്ടില്‍ വച്ചാണ്.അവിടെ പോകുമ്പോളൊക്കെ വാരിക കൈക്കലാക്കി ഡോക്ടറോട് ചോദിക്കാമും കിനാവും കണ്ണീരും ഒക്കെ ഞാന്‍ വായിച്ചു .വായിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ വല്യച്ചനോ വല്യമ്മയോ വന്നാല്‍ ആ പേജ് മാറ്റുന്നതും എന്റെ പതിവായിരുന്നു. ആ വാരികകളില്‍ നിന്നും എനിക്കൊരു വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല .പല വിശദീകരണങ്ങളും എന്റെ മനസ്സിലെ സംശയങ്ങള്‍ കൂട്ടിയതെ ഉള്ളു .
                                         
 പത്താം തരത്തിലെ പഠന തിരക്കിനിടയില്‍ മഹത്തായ ആ വായനാശീലം എനിക്ക് കൈമോശം വന്നു. ക്ലാസ് മുറിയിലെ പൊട്ടിച്ചിരികളില്‍ മതിമറന്നു മധുരപ്പതിനെഴും കഴിഞ്ഞു. ആ കാലാന്തരത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളൊന്നും തല പൊക്കിയതേയില്ല .


ശേഷം ഞാന്‍ ഹോസ്റ്റല്‍ മുറിയുടെ നാലുചുവരുകള്‍ക്കുള്ളില്‍ എത്തപ്പെട്ടു. അവിടെ എന്നെ വരവേറ്റത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറൊരു ലോകം ആയിരുന്നു..അമ്മയില്‍ നിന്നും അതുവരെ വിട്ടു പിരിഞ്ഞു നിന്നിട്ടില്ലാത്ത ഞാന്‍ അതൊക്കെ അമ്പരപ്പോടെ നോക്കിക്കണ്ടു...പിന്നെയും സംശയങ്ങള്‍ തലപൊക്കി തുടങ്ങി .


അവിടത്തെ ഹോസ്റ്റല്‍ മുറികളിലും ബാത്ത് റൂമിലെ ഭിത്തികളിലും കണ്ട കയ്യക്ഷരങ്ങള്‍ ഞാന്‍ കൂട്ടി ച്ചേര്‍ത്ത് വായിച്ചു നോക്കി ..ഞാന്‍ ഇതുവരെ കണ്ടിട്ടില്ല്ലാത്ത വാചകങ്ങള്‍ ..അപരിചിതമായ തലക്കെട്ടുകള്‍. .അവയുടെ ഒക്കെ അര്‍ഥം കൈയിലുണ്ടായിരുന്ന ഡിക്ഷ്ണറിയില്‍ തിരഞ്ഞു നോക്കി..അതില്‍ നിന്ന് കിട്ടിയ വാചകങ്ങള്‍ ഞാന്‍ എവിടൊക്കെയോ കണ്ടിട്ടുണ്ട് .ഓര്‍മ്മയെ പല പ്രാവശ്യം ചികഞ്ഞു നോക്കി. ഓരോ വാചകങ്ങള്‍ കണ്ടെത്തിയപ്പോഴും എന്റെ തലയില്‍ തലച്ചോറിന്റെ ഇടതുവശത്താണെന്നു തോന്നുന്നു ഒരു ട്യൂബ് ലൈറ്റ് മിന്നുകയും അണയുകയും ചെയ്തു കൊണ്ടിരുന്നു. പണ്ട് വായിച്ച വാരികകളില്‍ ഉണ്ടായിരുന്ന ചില പദങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു..പിന്നെയും സംശയങ്ങള്‍ കൂടോടെ തലപൊക്കി ..ഇന്റെര്‍ണല്‍ അസ്സെസ്സ്മെന്റിന്റെയും സെമെസ്റെര്‍ പരീക്ഷകളുടെയും തിരക്കിനിടയില്‍ കൂടോടെ തലപൊക്കിയ സംശയങ്ങള്‍ കൂടണയാതെ അവശേഷിച്ചു..


പിന്നെ ജോലി ഒന്നും കിട്ടാതെ എനിക്ക് വിഷാദരോഗം പിടിപെട്ടു.ആയിടെ അമ്മ, എന്നെ വല്യമ്മേടെ കൈകളില്‍ ഏല്പിച്ച്, അച്ഛന്റെ അടുത്തേക്ക് ,ദുഫായിലേക്ക് പറന്നകലുകയും ചെയ്തു.വീട്ടില്‍ വല്യച്ച്ചനും വല്യമ്മയും മാത്രം..ശനിയോ ഞായറോ ചേച്ചി വന്നാലായി.. ചേച്ചി എന്ന് പറയുന്ന വ്യക്തി എന്റെ കഥകളിലെ സ്ഥിരം കഥാ പത്രമാണ്‌. പുള്ളിക്കാരി തികച്ചും പരിഷ്കാരിയും ഒരു ഫെമിനിസ്റ്റും ആണ്. വെള്ളിയാഴ്ചകളില്‍ ചേച്ചി വീട്ടിലെത്തണമേ എന്നതായി എന്റെ പ്രാര്‍ത്ഥന ..വരുമ്പോള്‍ കൈനിറയെ പാല്‍പായസത്തെക്കാള്‍ മധുരമുള്ളതോ,അല്ലെങ്കില്‍ മനസ്സിന്റെ ആഴക്കയങ്ങളിലേക്കിറങ്ങി ചെല്ലുന്നതുപോലെയോ ഒക്കെ ഉള്ള ചലച്ചിത്രങ്ങളുടെ സിഡികളും പ്രതീക്ഷിക്കാം. മിക്കപ്പോഴും, ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു ചേച്ചിയുടെ കൈവശം കൂടുതല്‍ ഉണ്ടാവുക.
 
അങ്ങനെ എന്റെ പ്രാര്‍ത്ഥനകളുടെ ഫലമെന്നോണം ആ വെള്ളിയാഴ്ച, മൂന്നാഴ്ചകള്‍ക്ക്‌ ശേഷം ചേച്ചി വീട്ടിലെത്തി.. എന്റെ പ്രതീക്ഷക്കൊത്ത്‌ സി ഡി കളും കൈയിലുണ്ട് . വെള്ളിയാഴ്ച ലോകവിവരങ്ങള്‍ ചര്‍ച്ച ചെയ്തു ഞങ്ങള്‍ സുഖമായുറങ്ങി. ശനിയാഴ്ച രാവിലെ ഉത്തരന്‍ എന്ന ഹിന്ദി സീരിയല്‍ കണ്ടതിനു ശേഷം ചേച്ചി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.സിനിമ കാണാനുള്ള തയ്യാറെടുപ്പാനെന്നു ഞാന്‍ മനസ്സില്‍ ഊഹിച്ചു .ഞാനും വല്യച്ച്ചനും ചേച്ചിയോടൊപ്പം ചെന്ന് സിനിമ കാണാനായി ആസനസ്ഥരായി..
                            
കമ്പ്യൂട്ടര്‍ സ്ക്രീനില്‍ സിനിമയുടെ പേര് തെളിഞ്ഞു : ആന്റിക്രൈസ്റ്റ്. ഞാന്‍ അതിനെ വിഭജിച്ചു വായിച്ചു നോക്കി. ആന്റി, ക്രൈസ്റ്റ് .. പണ്ട് ഡാവിഞ്ചി കോഡ് തിയേട്ടറില്‍ പോയി കണ്ടതിന്റെ ഓര്‍മ്മ മനസ്സില്‍ ഓടിയെത്തി. ഒന്നും മനസിലാവാതെ ഉറക്കം തൂങ്ങിയിരുന്ന ഞാന്‍ സിനിമയുടെ ഇടയിലത്തെ ഒരു രംഗം കണ്ട് ഞെട്ടിയുണര്‍ന്നിരുന്നു .. തലയുടെ ഇടത്തെ വശത്ത് അന്നും ലൈറ്റ് കത്തി. ആ ഓര്‍മ്മയില്‍ നിന്നും ഇന്നിന്റെ റിയാലിറ്റി യിലേക്ക് ഞാന്‍ തിരിച്ചു വന്നു


 ശേഷം സിനിമ തുടങ്ങി . നടീ നടന്മാരുടെയും സംവിധായകരുടെയും പേരുവിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടു . അതാ ആദ്യത്തെ രംഗം..ഞാന്‍ ഞെട്ടിത്തരിച്ചു .ഒന്ന് കണ്ണുതിരുമ്മിയിട്ട് വീണ്ടും കണ്ണുതുറന്നു ഞാന്‍ നോക്കി.. തലയുടെ ഇടത്തെ വശത്ത് മിന്നിയ ലൈറ്റ് അണഞ്ഞില്ല .അതിപ്പോഴും കത്തിയിരിപ്പുണ്ട് ..എന്റെ മനസ്സില്‍ വര്‍ഷങ്ങളായി, വളര്‍ന്നു വലുതായി ഒരു കൊടും മരമായി രൂപപ്പെട്ടു നിന്ന സംശയം, സെക്കന്റുകള്‍ക്ക് മുന്‍പടിച്ച ഇളം കാറ്റില്‍ കടപുഴകി വീണിരിക്കുന്നു.. ആ സത്യം അംഗീകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല ..ഭീകരമായ ഒരു സത്യം മനസ്സിലാക്കിയ ഞെട്ടലോടെ ഞാന്‍ അവിടുന്നെഴുന്നേറ്റു പോയി..കുറെ നേരത്തേക്ക് എന്റെ മനസ്സില്‍ വേറൊന്നും കടന്നു വന്നില്ല .സിനിമയില്‍ കണ്ട രംഗം മാത്രമായിരുന്നു മനസ്സില്‍..


ഒരായിരം ചോദ്യങ്ങളുടെ ഉത്തരം ഒരു പേമാരിയായി മനസ്സില്‍ ആഞ്ഞടിച്ചു ..മാലോകരോട് മൊത്തം വെറുപ്പ് തോന്നിയ നിമിഷം. .ഞാന്‍ കുറച്ചു സെക്കണ്ടുകള്‍ക്ക് മുന്‍പ്‌ കണ്ടതാകണം എ പടം..അതാണോ ചേച്ചി വല്യച്ഛന്റെ മുന്‍പില്‍ ഇരുന്നു ഒരു ഭാവ വ്യത്യാസവും കൂടാതെ കാണുന്നത് ?അതില്‍ വേറെന്തെങ്കിലും കഴമ്പുണ്ടാക ണം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു. .പണ്ട് എ പടം കാണാന്‍ ഞാന്‍ ഒരു ശ്രമം നടത്തിയതോര്‍ക്കുന്നു.കൈരളി വി ചാനലില്‍ ഒരു രാത്രി വളരെ വൈകി ഐ വി ശശി സംവിധാനം ചെയ്തു സീമ അഭിനയിച്ച വിശ്വവിഖ്യാതമായ പടം നടക്കുന്നു. ഞാന്‍ രോമാഞ്ചകഞ്ചുകയായി ആ സിനിമ കാണാനിരുന്നു.. അപ്പോഴേക്കും ഉറങ്ങി ക്കിടന്ന അമ്മ ചാടിയെഴുന്നേറ്റു വന്നു പറയുന്നു "മോളേ സമയം ഒരുപാടായി.. നിനക്കുറക്കം ഒന്നുമില്ലേ " എനിക്ക് വന്ന ദേഷ്യം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല..വന്ന ദേഷ്യം പുറത്തു കാണിക്കാന്‍ കഴിയാതെ ഞാന്‍ കടിച്ചമര്‍ത്തി ..മനുഷ്യന് സ്വര്യത തരില്ല എന്ന് മനസ്സില്‍ വിചാരിച്ചു അനുസരണയുള്ള മകളായി അമ്മയുടെ അടുക്കല്‍ പോയി കിടന്നു..രണ്ടു ദിവസത്തെ കാത്തിരിപ്പിനാണ് അന്ന് അര്‍ഥമില്ലാതായത് ..


കുറച്ച് സമയത്തിനു ശേഷം ഞാന്‍ ആന്റിക്രൈസ്റ്റ് തുടര്‍ന്ന് കാണാമെന്നു മനസ്സില്‍ ഉറച്ച് അവിടേക്ക് ചെന്നു..അപ്പോഴേക്ക് ആ സിനിമ അതിന്റെ ഉള്‍ക്കാമ്പിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു ..ഞാന്‍ അന്ന് മനസ്സിലാക്കിയ സത്യത്തിന്റെ ശരി തെറ്റുകളെ അവലോകനം ചെയ്യുന്ന സിനിമയായിരുന്നു അത്..


പുഴ പോലെ ഒഴുകുന്ന ജീവിതത്തില്‍ മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്ന ദുര്യവസ്ഥകള്‍ ..വികാരങ്ങളുടെ അണ പൊട്ടിയ നിമിഷങ്ങള്‍ക്ക് , നല്‍കേണ്ടി വന്ന വില പലപ്പോഴും ജീവിതം തന്നെയായിരുന്നു ..


ഒന്നു രണ്ടാഴ്ചക്കാലം ആ സിനിമയെ കുറിച്ചുള്ള വാഗ്വാദങ്ങള്‍ മനസ്സില്‍ നടന്നു കൊണ്ടിരുന്നു ...
പിന്നീട് പതുക്കെ പതുക്കെ ഞാന്‍ ആ സത്യത്തെ അംഗീകരിച്ചു തുടങ്ങി ..


വിവാഹം കഴിഞ്ഞ്‌, ദൈവത്തിന്റെ കനിവൊന്നു കൊണ്ട് മാത്രം പുതു ജീവന്‍ രൂപപ്പെടുന്നെന്നു വിശ്വസിച്ച കൊച്ചു പാവാടക്കാരിയായിരുന്ന ഞാനും , ഇന്നൊരു ഭീകരവും ലോകത്തെ മൊത്തം അടക്കി വാഴുന്നതുമായ നഗ്ന സത്യത്തെ മനസ്സിലാക്കിയ ഞാനും, തമ്മിലുള്ള അകലം ഞാന്‍ മനസ്സില്‍ അളന്നുകൊണ്ടിരുന്നു ..


                  

Tuesday 13 July 2010

കീഴടങ്ങല്‍

ഇതില്‍ പ്രതിപാദിക്കുന്നത് എന്റെ  കുട്ടിക്കാലമാണ്..സന്തോഷം നിറഞ്ഞ സംഭവബഹുലമായ ഒരു കുട്ടിക്കാലം ആയിരുന്നില്ല എന്റെത്.അന്ന് ഞാന്‍ വാശിയുടേയും ചട്ടമ്പിത്തരങ്ങളുടേയും മൂര്‍ത്തിമദ്ഭാവം ആയിരുന്നു.എനിക്ക് എന്നെത്തന്നെ ഇഷ്ട്മല്ലാതിരുന്ന കാലം.ഒറ്റപ്പെടലുകളെ കുറിച്ചാണ് പറയാനുള്ളതില്‍ ഏറെയും.എന്റെ അഭംഗി കാരണം എന്നെ പലരും അവഗണിക്കുന്നതായി തോന്നി. കൂടുതല്‍ സുന്ദരിയാവാന്‍ ഞാന്‍ നടത്തിയ പല പരീക്ഷണങ്ങളും വിഫലമായി.

പല കാര്യങ്ങള്‍ കൊണ്ടും ഞാന്‍ എന്നെ വെറുത്തു ..ആളുകളെ ആകര്‍ഷിക്കത്തക്ക രീതിയില്‍ ഒരു സൗന്ദര്യവും ഞാന്‍ എന്നില്‍ കണ്ടെത്തിയില്ല ..കറുപ്പ് നിറം ,ചപ്പിയ മൂക്ക് ..കേശവ ദേവിന്റെ സൃഷ്ടി ,ദീനാമ്മയെ പോലെ ..ആ വിശ്വാസങ്ങള്‍ക്ക് ഉറപ്പു നല്കാന്‍ അപ്പു അണ്ണന്റെ വാദപ്രതിവാദങ്ങളും .."എന്താ മോളെ നിന്റെ മൂക്കിത്ര ചപ്പി ഇരിക്കുന്നെ " എന്ന ചോദ്യം ആണ് , എന്റെ വല്യമ്മേടെ മകനായ  അപ്പുഅണ്ണന്‍ എന്നെ കാണുമ്പോഴൊക്കെ ആദ്യം ചോദിക്കുക ..ആയിടക്കാണ്‌ ഞാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി എന്ന വാക്ക് കേള്‍വിപ്പെട്ടത്..പ്രശസ്തനായ പാട്ടുകാരന്‍ മൈക്കില്‍ ജാക്ക്സനെ ഒന്ന് കാണാന്‍ കൊതിച്ചതും അപ്പോള്‍ തന്നെയാണ് ..അന്നു മനസില്‍ പ്രതീക്ഷയുടെ വെള്ളി വെട്ടം വീശി തന്നത് മൈക്കില്‍ ജാക്ക്സന്‍ ആയിരുന്നു .

ആയിടെ അച്ഛന്റെ ഒരു കത്ത് വന്നു ..അടുത്ത മാസം അച്ഛന്‍ നാട്ടിലേക്കു പറക്കുകയാന്നെന്നയിരുന്നു ആ കത്തിലെ ഉള്ളടക്കം ..  കൂടാതെ എനിക്ക് ആവശ്യമുള്ളതെന്തും ആവശ്യപ്പെടാം ..വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമായിരുന്നു ഞാന്‍ സാധാരണയായി ആവശ്യപ്പെട്ടിരുന്നത് ..പതിവില്‍ നിന്നും വിപരീധമായി ഞാന്‍ ആവശ്യപ്പെട്ടത് മൈക്കില്‍ ജാക്ക്സന്റെ കാസ്സറ്റ്‌ ആയിരുന്നു ..

അതിനകം പത്രത്തില്‍ വന്ന മൈക്കില്‍ ജാക്ക്സന്‍  ചിത്രം ഞാന്‍ കാണുകയുണ്ടായി .പക്ഷെ ആ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രത്തില്‍ ആ മഹത് വ്യക്തിയുടെ മുഖം എനിക്ക് വ്യക്ത്തമായി കാണാന്‍ കഴിഞ്ഞില്ല ..അങ്ങനെ ഒരു  മാസം കാത്തിരിപ്പിന്റെതായിരുന്നു.. ദിവസങ്ങള്‍ പതുക്കെ പതുക്കെ ചലിച്ചു കൊണ്ടിരുന്നു .

1 വര്‍ഷത്തെ അമ്മയുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു    അച്ഛന്‍ പറന്നെത്തി . എനിക്ക് അച്ഛനെ കാണുന്നതിനെക്കാള്‍ സന്തോഷം അച്ഛന്‍ കൊണ്ട് വന്ന പെട്ടിയില്‍ നിന്ന് ആ കാസ്സറ്റ്‌ കാണുന്നതായിരുന്നു ..പറഞ്ഞ പ്രകാരം അച്ഛന്‍, ഞാന്‍ മനസ്സില്‍ ആരാധിക്കുന്ന ആ മഹത് വ്യക്തിയുടെ കാസ്സറ്റ്‌ കൊണ്ട് വന്നിരിക്കുന്നു .

കുറെ നാളിന് ശേഷം കണ്ടതായത് കൊണ്ട് അച്ഛന് എന്നോട് എങ്ങനെ സ്നേഹം പ്രകടിപ്പിക്കണം എന്നറിയാത്തത് പോലെ എനിക്ക് തോന്നി ..അച്ഛനും അമ്മയും മാറി മാറി എന്നില്‍ വാത്സല്ല്യം ചൊരിഞ്ഞു . പക്ഷെ എന്റെ മനസ് ആ കാസ്സറ്റില്‍ കൊളുത്തി ഇരിക്കുകയായിരുന്നു ..അച്ഛനെ വേറൊന്നിനും സമ്മതിക്കാതെ , കാസ്സറ്റ്‌  പ്രവര്‍ത്തിപ്പിക്കണം എന്ന് പറഞ്ഞു ഞാന്‍  നിര്‍ബന്ധം പിടിച്ചു ..അങ്ങനെ ആ കാസ്സറ്റ്‌ അച്ഛന്‍ പ്ലേ ചെയ്തു തന്നു ..

അതാ  റ്റിവി യില്‍ കാണുന്ന രൂപം പ്ലാസ്റ്റിക്‌ സര്‍ജറിയിലൂദെ സുന്ദരക്കുട്ടപ്പനായ മൈക്കില്‍ ജാക്ക്സന്‍റ്റെതാണ്‌..ഞാന്‍  പല തവണ അദ്‌ദേഹതിന്റെ രൂപം സ്കാന്‍ ചെയ്തു.. ഒരു കറുത്ത  വംശജനായ അദ്ദേഹം  പ്ലാസ്റിക്  സര്‍ജറിയിലൂടെ   ആണ്  തന്റെ  ദേഹം  വെളുപ്പിച്ചതെന്നു  അപ്പുഅണ്ണന്‍  പറയുകയുണ്ടായി .

കൂടാതെ  ചപ്പിയിരുന്ന  മൂക്കില്‍  രൂപവ്യത്യാസം  വരുത്തുകയും  ചെയ്തു  അത്രെ ..ഞാന്‍  കറുത്ത  വംശജയാണെന്നും    ആദിവാസികളോടാണ്‌   എന്റെ  മുഖത്തിന്‌  സാമ്യമുള്ളതെന്നും    അപ്പുഅണ്ണന്‍  ഉരുവിട്ട്  കൊണ്ടിരുന്നു .. ഞാന്‍ ചിരിക്കുകയായിരുന്നെങ്കിലും   മനസ്   കണ്ണുനീര്‍  വാര്‍ക്കുകയായിരുന്നു  . .അപ്പുഅണ്ണന്‍  പറയുന്നതൊക്കെ  ഞാന്‍  പൂര്‍ണ്ണമായി  വിശ്വസിച്ചു .. എനിക്ക്  ഈ വൈരൂപ്യം  ഉണ്ടാവാന്‍   കാരണക്കാരനായ   അച്ഛനോടും  എനിക്ക് ദേഷ്യം  തോന്നി ..

എന്തായാലും  എനിക്ക്  പ്രതീക്ഷയുടെ  തിരിനാളം  ആണ്  ആ  കാസ്സറ്റിലൂടെ ലഭിച്ചത് .മൈക്കില്‍ ജാക്ക്സനു തന്റെ  ശരീരം  മുഴുവന്‍  രൂപവ്യത്യാസം  വരുത്താമെങ്കില്‍   എന്റെ  മൂക്കിനു  മാത്രം  വ്യത്യാസം  വരുത്താന്‍  കഴിയില്ലേ  എന്ന്  ഞാന്‍  സ്വയം  ചിന്തിച്ചു .

മൂക്കിനു  പ്ലാസ്റ്റിക്‌  സര്‍ജറി  ചെയ്യാമെന്ന്  തന്നെ  ഞാന്‍  തീരുമാനിച്ചു ..തുടയില്‍  നിന്നും  തോലെടുത്താണ്   ആ  സര്‍ജറി ചെയ്യുന്നതെന്നൊക്കെ  കേട്ടുകേള്‍വി  ഉണ്ടായി ..വേദന  താങ്ങാന്‍  സഹനശക്തി നന്നേ  കുറവായിരുന്ന  ഞാന്‍   എന്ത്  വേദന  സഹിച്ചും  മൂക്ക്  നീട്ടി  എടുക്കണമെന്ന്    വിചാരിച്ചു . .  എന്ത്  വില കൊടുത്തും മൂക്ക്    നീട്ടിയെടുക്കണമെന്നതായി  എന്റെ  ചിന്ത .

ശേഷം  അച്ഛനോടും  അമ്മയോടും   അതിനെ  പറ്റി ഗൗരവമായി   സംസാരിച്ചു ..എന്റെ  ഗൗരവഭാവം  അവരില്‍  ചിരി  ആണ്  ജനിപ്പിച്ചത് ..അവര്‍ക്ക്  എന്റെ  വേദന  മനസിലായില്ല ..”എന്റെ  മോള്‍  സുന്ദരിയല്ലേ  “എന്ന ഒരു  സർട്ടിഫിക്കറ്റും   അച്ഛന്‍ വച്ച് നീട്ടി .ഒരു  രക്ഷയുമില്ല  എന്ന്  മനസിലായി ..എന്റെ  പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന്   തിരിച്ചറിഞ്ഞു ..കൂടാതെ  ഇടയ്ക്കിടെ  മൂക്ക്  കൈ കൊണ്ട് വലിച്ചു  നീട്ടാനുള്ള   ഉപദേശവും  അമ്മ  തന്നു .

അങ്ങനെ  ആകെയുള്ള  പോംവഴി  അതാണെന്നുറച്ച്   ആ പ്രക്രിയ  ചെയ്യാന്‍  ആരംഭിച്ചു ..ആഴ്ചകളും  മാസങ്ങളും  കടന്നു  പോയി ..ദിവസവും  ഞാന്‍  കണ്ണാടിയുടെ  മുന്‍പില്‍  എന്റെ  നീണ്ട  മൂക്ക്  പ്രതീക്ഷിച്ചു .. പക്ഷെ  ഓരോ  തവണയും  ഞാന്‍  നിരാശയായി   കൊണ്ടിരുന്നു.. അങ്ങനെ  ആ  ശ്രമം  കാലാന്തരത്തില്‍  ഞാന്‍  ഉപേക്ഷിച്ചു ..

സൗന്ദര്യം  കൂടാതെ,  ഞാന്‍  സ്നേഹിക്കുന്നവരെ   എന്നിലേക്ക്‌   ആകര്‍ഷിക്കാന്‍   മറ്റൊരു  മാര്‍ഗം  കൂടിയുണ്ടെന്ന്  ഞാന്‍  മനസിലാക്കി .. എനിക്കറിയുന്ന   പലരും   എന്നേക്കാള്‍   വിരൂപരായിരുന്നിട്ടും  അവര്‍  എത്രയോ  പേരുടെ സ്നേഹത്തിനു  പാത്രമാണ്  ..അതിന്റെ  പിന്നിലെ   രഹസ്യം   ഞാന്‍  വളരെ  വൈകിയാണ്‌ മനസിലാക്കുന്നത് :വാചാലത ..

എല്ലാവരെയും  എളുപ്പത്തില്‍  കൈയിലെടൂക്കാൻ   കഴിയുന്ന  തന്ത്രമാണ്  വാചാലത ..പക്ഷെ  ആ  കണ്ടെത്തല്‍  എന്നെ  കൂടുതല്‍  നിരാശപ്പെടുത്തിയതെ   ഉള്ളു ..സരസ്വതീ  ദേവി  തീരെ  കടാക്ഷിക്കാത്തവരില്‍   ഒരാള്‍  ആയിരുന്നു   ഞാന്‍  .ആകെ  വായാടിത്തരം      കാട്ടുന്നത്  അമ്മയോട്  മാത്രം  ..ഞാനിഷ്ടപ്പെടുന്ന   സ്കൂളില്‍  ഒന്നാംതരം പഠിക്കാന്‍   പറ്റാത്തതിനു   കാരണം  ഇതേ  സരസ്വതീ  ദേവി  തന്നെ  ആയിരുന്നു  ..ഒന്നാം തരത്തിൽ  നടത്തുന്ന  അഭിമുഖത്തില്‍   പങ്കെടുക്കാന്‍  എത്തിയപ്പോള്‍   , തടിച്ചു  കൊഴുത്ത  റ്റീച്ചറമ്മയെ കണ്ട്   എന്റെ  നാക്ക്‌  അന്നനാളത്തിലൂടെ   താഴേക്ക്  ഇറങ്ങിപ്പോയി .അന്ന്  വേറൊരു  സ്കൂളില്‍  പ്രവേശനം  ലഭിച്ചതിനാല്‍  ഞാന്‍  അതത്ര   കാര്യമാക്കിയില്ല ..പക്ഷെ  എന്നേക്കാള്‍  മണ്ടിയായ   കാത്തുവിനു    ഞാന്‍  ഇഷ്ടപ്പെടുന്ന   സ്കൂളില്‍  പ്രവേശനം  ലഭിച്ചപ്പോളായിരുന്നു   ലജ്ജ  കൊണ്ട്  ഞാൻ എരിഞ്ഞു   പോയത് .

പിന്നീട്  പലപ്പോഴും   പലരും  വാചാലത  കൊണ്ട്  ലോകത്തെ  കൈക്കുമ്പിളിൽ ഒതുക്കുംപോലെ  എനിക്ക്  അനുഭവപ്പെട്ടു ..ഞാന്‍  പലവട്ടം  ശ്രമിച്ചു  നോക്കി .. ശ്രമം  നടത്തുമ്പോളൊക്കെ   എന്റെ  നാക്ക്‌  വീണ്ടും  വീണ്ടും   അന്നനാളത്തിലൂടെ  താഴെക്കിറങ്ങിപ്പോയ്ക്കൊണ്ടിരുന്നു  ..അങ്ങനെ  കുറെ  വിഫലശ്രമങ്ങള്‍ ..ആ  വിഫല  ശ്രമങ്ങൾ‍ക്കൊടുവില്‍   നിറയുന്ന  കണ്ണുകള്‍  മറക്കാന്‍  ഞാന്‍  നന്നേ  ബുദ്ധിമുട്ടിയിട്ടുണ്ട് .. വാചാലതയും  സൗന്ദര്യവും  എനിക്ക്  മുന്‍പിലെ  രണ്ടു  കടക്കാന്‍ പറ്റാത്ത കടമ്പകളായിരുന്നു . ഇവ രണ്ടും  എന്നെ  തകര്‍ക്കാന്‍ പരസ്പരം  പോരാടി  കൊണ്ടിരുന്നു .

എനിക്ക്  അമ്മയുടെ  അരികില്‍  മാത്രമേ   വാചാലത   പ്രത്യക്ഷപെട്ടുള്ളൂ ..ഞാനും  അമ്മയും  മാത്രം  വീട്ടിലുള്ളപ്പോള്‍  ഞാന്‍ 
 ഈ ഭൂലോകത്തെപ്പറ്റി  വാതോരാതെ  സംസാരിച്ചു  കൊണ്ടിരുന്നു ..
സ്കൂളില്‍  ഞാന്‍അവാര്‍ഡ്‌  ചിത്രത്തിലെ  കഥാപാത്രത്തെപ്പോലെ   ആയിരുന്നു .. അപ്പോഴെല്ലാം   വാചാലതയെന്ന  വാതിലിനപ്പുറം  ആരോ   കതകുമുട്ടി  കൊണ്ടിരുന്നു ..കുറെ  കാലം  കേള്‍വിക്കാരെ  അന്വേഷിച്ചു  നടന്നു ..എന്റെ 
 മനസിലുള്ളതെല്ലാം  ക്ഷമയോടെ  കേള്‍ക്കാന്‍  മാതാപിതാക്കള്‍  മാത്രമേ  ഉണ്ടായിരുന്നുള്ളു ..
അല്ല  അവരോടു  മാത്രമേ  ആ  ഉൾക്കിടിലത്തിന്റെ അഭാവത്താല്‍  എന്റെ  ഹൃദയം  തുറന്നു  കാണിക്കാന്‍  കഴിഞ്ഞുള്ളൂ  ..

അങ്ങനെ  കടന്നു  പോയ  ഓരോ  ദിനങ്ങളിലും  സൗന്ദര്യവും  വാചാലതയും  എന്നെ  തോല്‍പ്പിച്ച്  കൊണ്ടേയിരുന്നു ..ഈ  രണ്ടിന്റെയും   അഭാവത്താല്‍  ഞാന്‍  എന്ന  വ്യക്തി  ഓരോ ദിവസവും  മരിച്ചു   കൊണ്ടേയിരുന്നു ..അങ്ങനെ  എത്ര  മരണങ്ങള്‍  കഴിഞ്ഞു ..

മരിക്കുമ്പോള്‍  ഉണ്ടാകുന്ന  അജ്ഞമായ  വേദനയെ  പേടിയില്ലായിരുന്നുവെങ്കില്‍  
ഞാന്‍  എന്നേ  മരിച്ചേനെ ..പല  രാത്രികളിലും   തലയണയില്‍   മുഖം  അമര്‍ത്തി  കരഞ്ഞപ്പോളെല്ലാം   പല  ചോദ്യങ്ങള്‍ക്കും   ഉത്തരമായി  മുന്‍പില്‍  തെളിഞ്ഞത്  മരണം   ആയിരുന്നു ..ആ  ഉത്തരം  കണ്ടുപിടിച്ച  സംതൃപ്തിയോടെ  പല  രാത്രിയുടെയും   അവസാനത്തെ  യാമത്തില്‍  ഞാന്‍  കരഞ്ഞു   തളര്‍ന്നു   ഉറങ്ങിയിട്ടുന്ദ് ..വിഷമം  എന്റെ സ്ഥായിയായ   ഭാവം     ആയിരുന്നു ..

അങ്ങനെ  വിഷാദത്തിന്റെ  നാളുകള്‍  കടന്നു  പോകുമ്പോള്‍   ആണ്  എന്റെ  വല്യമ്മേടെ  മകള്‍   പ്രസംഗമത്സരത്തില്‍   സമ്മാനങ്ങള്‍  വാരിക്കൂട്ടുന്നത് ..മറ്റുള്ളവരുടെ  ശ്രദ്ധ  പിടിച്ചുപറ്റും  വിധം  പല  സംഭവങ്ങളും  വിവരിക്കുന്നതില്‍  ചേച്ചി   മിടുക്കി   ആയിരുന്നു .. എന്റെ  വിഷാദജന്മത്തിന്റെ   ഉത്തരം  തേടിക്കൊണ്ടിരുന്ന       കാലം   ആയിരുന്നു  അത് . അപ്പോഴാണ്   സ്കൂളിലെ   യുവജനോത്സവം  അരങ്ങേറുന്നത് .

ഇത്തവണ  പ്രസംഗത്തില്‍  ഒരു  കൈനോക്കാമെന്ന്  തന്നെ  ഞാന്‍  ഉറപ്പിച്ചു .ആ  തീരുമാനത്തിന്  മുന്‍പേ  പല വാദപ്രതിവാദങ്ങളും   എന്റെ  മനസ്  എന്നോട്   നടത്തി  കൊണ്ടിരുന്നു . എന്റെ  വിരൂപത്തെ  സൗന്ദര്യമാക്കി   മാറ്റാനുള്ള  ഒരേ  ഒരു  പോംവഴി   പ്ലാസ്റ്റിക്‌  സര്‍ജറി  ആണ് . അത്  നടക്കണമെങ്കില്‍  എനിക്ക്  സ്വയം  തീരുമാനങ്ങള്‍    എടുത്തു  നടപ്പിലാക്കാന്‍   കഴിയുന്ന  ഒരു  കാലം  വരണം .അതിനു  പല  വര്‍ഷങ്ങള്‍   പിന്നിടേണ്ടതുണ്ട്  .. അപ്പോള്‍  അടുത്ത മാര്‍ഗ്ഗം    വാചാലതയെ വളർത്തിയെടുക്കുക   എന്നതാണ് . അതില്‍   പയറ്റി  തെളിയുക  എന്നെ  സംബന്‌ധിച്ചിടത്തോളം   കഠിനമാണെങ്കിലും  ഒരു  നേരിയ  പ്രതീക്ഷ ..പലവട്ടം  പരീക്ഷിച്ചു  പരാജയപ്പെട്ടതാനെന്നുള്ള   സത്യം  മനസ്സിനെ  അലട്ടി  കൊണ്ടിരുന്നു .എങ്കിലും  ഒരു  അറ്റകൈ  എന്ന  രീതിയില്‍  ആ  മത്സരത്തില്‍  പങ്കെടുക്കാന്‍   ഞാന്‍  തീരുമാനിച്ചു .. എന്റെ  ചേച്ചി  എഴുതിയ   ഉപന്യാസത്തില്‍  നിന്ന്  മോഷ്ടിച്ച്   ഞാന്‍  നടത്താന്‍  പോകുന്ന  പ്രസംഗത്തിന്റെ  ആദ്യവരി  മനസ്സില്‍  കുറിച്ചു.”ആധുനിക  യുഗത്തിന്  ചാലക  ശക്തി  ആകേണ്ടുന്ന    ഇന്നത്തെ  യുവജനത ....”എന്ന്  തുടങ്ങുന്ന  ആ  വാചകം  ഞാന്‍  മനസ്സില്‍  പല  പ്രാവശ്യം  ഉരുവിട്ട്   നോക്കി ..പക്ഷെ  മത്സരത്തിനു  10 മിനുട്ടിന് മുൻപ് മാത്രമേ പ്രസംഗം  നടത്തേണ്ടതിന്റെ  വിഷയം  അറിയാന്‍  പറ്റു ..അങ്ങനെ  ഞാന്‍  പ്രസംഗ വിഷയം  അറിയാന്‍ വേണ്ടി കാത്തിരുന്നു .ഒടുക്കം മത്സരത്തിന്റെ  10 മിനിറ്റ്  മുന്‍പുള്ള  ആ  സമയം  എത്തി .ദൈവം എന്റെ ശത്രുവാണെന്ന്‌  തോന്നിയ നിമിഷം ആയിരുന്നു അത് .. ആണവ  പരീക്ഷണവും   അന്തരീക്ഷ  മലിനീകരണവും  പോലുള്ള  പാടുള്ള  വിഷയങ്ങള്‍  പ്രതീക്ഷിച്ച  ഞാന്‍  അന്‌ധാളിച്ചു ..സ്നേഹം  എന്നതായിരുന്നു  ആ  പ്രസംഗ  മത്സരത്തിന്റെ  വിഷയം ..സ്നേഹം  എനിക്ക്   ഒത്തിരി   ഇഷ്ടമുള്ള    വിഷയം  ആണ് .. ഏറ്റവും   ഇഷ്ടമുള്ള  വാചകം . അതേ  സ്നേഹം  സമ്പാദിക്കാനും   മറ്റുള്ളവരുടെ  സ്നേഹം  എനിക്ക്  കിട്ടാനും  വേണ്ടി   തന്നെയാണ്   ഞാന്‍  ആ  പ്രസംഗ  മത്സരത്തിനു  പങ്കെടുക്കാന്‍  വരെ  തീരുമാനിച്ചത് ..എന്റെ  ഊഴം  അടുക്കുംതോറും   വയറ്റില്‍  നിന്ന്എന്തോ   ഒന്ന്  റോക്കറ്റ്  പോലെ   പൊന്തി    വരുന്നതായി  തോന്നി .

അങ്ങനെ  എന്റെ  ഊഴം  എത്തി .ഞാന്‍  സ്റ്റേജില്‍   കയറാനായി  മുൻപോട്ട്  നീങ്ങി .സ്റ്റേജ്  എന്ന്  പറഞ്ഞാല്‍  ക്ലാസുകള്‍  തമ്മില്‍  വേര്‍തിരിച്ചിട്ടുള്ള  സ്ക്രീന്‍  ഒക്കെ  മാറ്റി  അത്  വലിയ  ഒരു  ഹാള്‍  ആക്കി   ബെഞ്ചുകള്‍  നിരത്തിയിട്ടിരിക്കുന്നു ..അതാണ്  ഇവിടത്തെ   സ്റ്റേജ് ..മുന്‍പിലത്തെ  നിരയില്‍  ടീച്ചര്‍മാര്‍  നിരന്നിരിക്കുന്നു .
അതില്‍  ഞാന്‍  കൂടുതല്‍  മാര്‍ക്കു  വാങ്ങിക്കുന്നതും  കുറവ്  മാര്‍ക്ക്‌  വാങ്ങുന്നതുമായ  വിഷയങ്ങള്‍  പഠിപ്പിക്കുന്ന  ടീച്ചര്‍മാര്‍   ഉണ്ടായിരുന്നു .സ്റ്റേജിന്റെ   നടുവില്‍  ഞാന്‍  എത്തി ..മുന്‍പില്‍  നിരന്നിരിക്കുന്ന  ഒരു  ആള്‍ക്കൂട്ടം  എനിക്ക്  ദ്ര്രിശ്യമായി .. മുന്‍നിരയില്‍  ഇരിക്കുന്ന  ചില  ടീച്ചര്‍മാര്‍  എന്റെ  വായില്‍  നിന്ന്  വരാന്‍ പോകുന്ന  വാചകം  കേള്‍ക്കാന്‍   കാതോർത്തിരിക്കുന്നതായി   തോന്നി .ചിലര്‍  ഈ  കുട്ടിയോ   എന്ന  ഭാവത്തില്‍  അമ്പരന്നു   നോക്കുന്നു .. ചിലവര്‍  അടുത്തിരിക്കുന്നവരോട്    സംസാരിക്കുന്നുമുണ്ട് . അങ്ങനെ  ഞാന്‍  സ്നേഹത്തിനെ  കുറിച്ചു  വാചാലയാവാന്‍   ശ്രമിച്ചു .

1.ആധുനിക യുഗത്തിന് ചാലകശക്തി ആകേണ്ടുന്ന   യുവജനത ..
2ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..
3.ആധുനിക യുഗത്തിന് ചാലക ശക്തി ആകേണ്ടുന്ന യുവജനത ..

അടുത്ത  വാചകം  അന്നനാളത്തില്‍  കുടുങ്ങി  പോയി ..ഞാന്‍  അവിടെ  നിന്ന്  വിറച്ചു .കൈകാലുകള്‍   തണുത്തു  മരവിച്ചു . പക്ഷെ  ദേഹമാസകലം   ചൂടോടു  കൂടിയ  ആവി .കണ്ണുകളില്‍  ഇരുട്ട്  കയറുന്നു . എന്ത്  ചെയ്യണം ? ബോധം  കെട്ട് ഞാന്‍  അവിടെ  വീഴുമോയെന്ന്   ഞാന്‍  ശങ്കിച്ചു.പക്ഷെ  വീണില്ല .. വീണിരുന്നെങ്കില്‍!  എന്ന്  ഞാനപ്പോള്‍ ‍  ആഗ്രഹിച്ചിരുന്നിരിക്കണം .. എങ്കില്‍  എന്റെ  സ്വബോധമനസിന്‌  ഇതിനുമേല്‍  അഭിമാനക്ഷതം   സംഭവിക്കുന്ന  ഒരു  സാഹചര്യം   അഭിമുഖീകരിക്കേണ്ടി   വരില്ലായിരുന്നു ..ഞാന്‍  അവിടെ  നിന്നും  പുറത്തേക്കിറങ്ങി   വന്നു .എനിക്ക്  കരച്ചില്‍  വന്നു .എല്ലാവരും  എന്നെ  അവജ്ജ്ഞയോടെ  നോക്കുന്നു ..ആളുകളുടെ  ശ്രദ്ധ  ആകര്‍ഷിക്കാനായി   ഞാന്‍  തെരഞ്ഞെടുത്ത മാര്‍ഗ്ഗം എന്റെ  അഭിമാനത്തെ  എരിച്ചമർത്തിക്കളഞ്ഞിരിക്കുന്നു   ..എന്റെ  തെറ്റ് .. ഈ  ലോകത്തില്‍  എനിക്ക് ഒരിക്കലും   കയറാന്‍  പറ്റാത്തതും   പലവട്ടം  എനിക്കുമേല്‍   പരാജയത്തിന്റെ  കയ്യ്പ  വച്ച്  നീട്ടിയതുമായ   2 കൊടുമുടികള്‍ :ഒന്ന്  സൗന്ദര്യം , രണ്ടു  വാചാലത ..പലവട്ടം  പയറ്റി  എങ്കിലും  ആദ്യത്തേത്    എന്നെ  ഇത്ര  മേല്‍  മുറിവേല്‍പ്പിച്ചിട്ടില്ല .അത്  എന്നെ  സ്വയം   ചെറുതാക്കിയിട്ടെ  ഉള്ളു .എന്നാല്‍  രണ്ടാമത്തേതു  ആണ്  ഈ  ലോകത്തിനു  മുന്‍പില്‍  എന്നെ  കീഴ്പ്പെടുത്തിയത് .

അന്നാണ്  ഞാന്‍  എനിക്ക്  കീഴടക്കാന്‍  കഴിയാത്ത  രണ്ടു  കൊടുമുടികള്‍ക്ക്  മുന്‍പില്‍  ആദ്യമായി  ആയുധം  വച്ച്  കീഴടങ്ങിയത്..